സൗദിയും ഇറാനും കൈകോര്‍ക്കും!! ദൂതുമായി മൂന്നാംകക്ഷി; ഒരുക്കമെന്ന് ഇറാന്‍, ഗള്‍ഫില്‍ മഞ്ഞുരുക്കം
തെഹ്‌റാന്‍/ഇസ്ലാമാബാദ്: മുസ്ലിം രാജ്യങ്ങളിലെ പ്രത്യക്ഷ ശത്രുക്കളായിട്ടാണ് സൗദി അറേബ്യയും ഇറാനും അറിയപ്പെടുക. സൗദി സുന്നി ഇസ്ലാമിനെയും ഇറാന്‍ ഷിയാ ഇസ്ലാമിനെയും പ്രതിനിധീകരിക്കുന്നു. ഗള്‍ഫ് മേഖലയിലെ മിക്ക പ്രശ്‌നങ്ങള്‍ക്കിടയിലും ഇവരുടെ വിഭാഗീയത പ്രകടമാണ്. രണ്ടു രാജ്യങ്ങളും രണ്ടുപക്ഷത്തായിരിക്കും. ഇവര്‍ക്കിടയില്‍ സമവായത്തിന്റെ നീക്കത്തിന് മുസ്ലിം രാജ്യങ്ങളില്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ പുതിയ ശക്തി വന്നിരിക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് മേല്‍ന്നോട്ടം വഹിക്കുമെന്ന് പറയുന്നു. സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഇറാന്‍ വാക്ക് കൊടുക്കുകയും ചെയ്തിരിക്കുന്നു. ഒരുപക്ഷേ, ആര്‍ക്കും സംശയം തോന്നുമെങ്കിലും നേരിയ പ്രതീക്ഷ നല്‍കുന്നതാണ് വിവരങ്ങള്‍. വിശദീകരിക്കാം....
സൗദിക്കും ഇറാനുമിടയില്‍
സൗദിക്കും ഇറാനുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരുങ്ങുന്നത് പാകിസ്താനാണ്. മുസ്ലിം രാജ്യങ്ങളെ ഏക ആണവ ശക്തി, ഏറ്റവും വലിയ സൈനിക ശക്തി എന്നീ നിലകളെല്ലാം പരിശോധിക്കുമ്പോള്‍ പാകിസ്താന് നിര്‍ണായക സ്ഥാനമുണ്ട്. സമാധാന ശ്രമങ്ങള്‍ തുടങ്ങുമെന്ന് പാകിസ്താന്റെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നു.
ഇറാന്‍ പ്രതിനിധിയുമായി ചര്‍ച്ച
പാകിസ്താനിലെ ഇറാന്റെ അംബാസഡറാണ് മെഹ്ദി ഹനാര്‍ദൂസ്ത്. പുതിയ പ്രധാനമന്ത്രി ചുമതലയേര്‍ക്കുന്നതിന് മുമ്പ് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മെഹ്ദി എത്തി. ഇമ്രാന്‍ ഖാന്റെ ഇസ്ലാമാബാദിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഈ ചര്‍ച്ചക്കിടെയാണ് സൗദി വിഷയവും വന്നത്.
ഇറാന്‍ പിന്തുണച്ചു
സൗദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന് താന്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഇറാന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മെഹ്ദി വ്യക്തമാക്കി.
ഓരോ വിഷയത്തിലും തര്‍ക്കം
1979ലെ ഇസ്ലാമിക വിപ്ലവ ശേഷമാണ് ഇറാന്‍-സൗദി രാജ്യങ്ങള്‍ തമ്മില്‍ അകലം രൂക്ഷമായത്. പിന്നീട് ഇടക്കിടെ പ്രശ്‌നങ്ങള്‍ തലപൊക്കി. ഇപ്പോള്‍ ജലാതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുന്നു. അറബ് മേഖലയിലെ ഓരോ വിഷയത്തിലും ഈ രാജ്യങ്ങള്‍ രണ്ടുപക്ഷത്താണ്.
വിവാദങ്ങളില്‍ ഇടപെടാറില്ല
മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താന് നിര്‍ണായക പങ്ക് നിര്‍വഹിക്കാന്‍ സാധിക്കും. ഏറ്റവും പ്രധാന സൈനിക ശക്തി പാകിസ്താനാണ്. സൗദി സഖ്യസേനയ്ക്ക് നേതൃത്വം നല്‍കുന്നതില്‍ പ്രധാനി പാകിസ്താന്റെ മുന്‍ സൈനിക ജനറലാണ്. എങ്കിലും പാകിസ്താന്‍ പ്രത്യക്ഷമായി വിവാദങ്ങളില്‍ ഇടപെടാറില്ല.
സൗദിയുമായി അടുത്ത ബന്ധം, ഖത്തറുമായും
സൗദി അറേബ്യയുമായി അടുത്ത ബന്ധമാണ് പാകിസ്താന്. മാത്രമല്ല ഖത്തറുമായും ഇറാനുമായും അടുത്ത ബന്ധം പാകിസ്താന്‍ കാത്ത് സൂക്ഷിക്കുന്നു. ആരുമായും പിണങ്ങാതെയാണ് ഇതുവരെയുള്ള പാകിസ്താന്‍ നേതൃത്വങ്ങള്‍ മുന്നോട്ട് പോയത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ കുറച്ചുകൂടി കര്‍കശ നിലപാടുകാരാനാണ്.
ഇമ്രാന്റെ പ്രത്യേകത
മറ്റു പാകിസ്താന്‍ ഭരണാധികാരികളെ പോലെ അല്ല ഇമ്രാന്‍ ഖാന്‍. അദ്ദേഹത്തിന് സൈന്യത്തിന്റെ പിന്തുണയുമുണ്ട്. നേരത്തെ നവാസ് ശരീഫ് ആയാലും ബേനസീര്‍ ഭൂട്ടോയുടെ പാര്‍ട്ടി ആയിരുന്നാലും സൈന്യവുമായി കൊമ്പുകോര്‍ത്തായിരുന്നു ഭരണം നടത്തിയിരുന്നത്. അല്‍പ്പം തീവ്രനിലപാടും ഇമ്രാന്‍ ഖാനുണ്ട്.
പക്ഷേ, സ്വന്തം ഭാവി
ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച അനിശ്ചിതത്വം പൂര്‍ണമായി നീങ്ങിയിട്ടില്ല. കേവല ഭൂരിപക്ഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐക്ക് ലഭിച്ചിട്ടില്ല. ചില കക്ഷികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ എതിര്‍ ശബ്ദങ്ങളും ശക്തമാണ്.
സുഹൃത്തുക്കളെ ക്ഷണിച്ച്
ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് പിടിഐ വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യദിനമായ 14നായിരിക്കും സത്യപ്രതിജ്ഞ എന്നും കേള്‍ക്കുന്നു. ലോക നേതാക്കളെ ക്ഷണിക്കാതെ വിദേശ സുഹൃത്തുക്കളെ ക്ഷണിച്ചാണ് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്.
അമേരിക്കയുടെ എതിര്‍പ്പ്
ഇറാനുമായി അടുത്ത ബന്ധമാണ് പാകിസ്താന്. ഇറാന്റെ എണ്ണ പാകിസ്താന്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് വാതക കുഴല്‍ പാകിസ്താനിലേക്ക് കൊണ്ടുവരാന്‍ ഏറെ കാലമായി ശ്രമിക്കുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം പദ്ധതി വൈകുകയാണ്.
ഇമ്രാന്റെ രണ്ടു ലക്ഷ്യങ്ങള്‍
പാകിസ്താന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുകയുമാണ് തന്റെ ലക്ഷ്യമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനുമായുള്ള വാതകകുഴല്‍ പദ്ധതി നടപ്പാക്കുമെന്നാണ് കരുതുന്നത്. അതാകട്ടെ അമേരിക്കയുടെ എതിര്‍പ്പിന് കാരണമാകും. ഈ പശ്ചാത്തലത്തില്‍ സൗദിയെ പിണക്കാതെ നിര്‍ത്തണം എന്നതാണ് ഇമ്രാന്‍ ഖാന്റെ കണക്കൂട്ടല്‍.
മുതിരപ്പുഴയാറ്റിലെ കാലുകള്‍, സംശയത്തില്‍ മൂന്ന് യുവതികള്‍; ഒരാള്‍ മരിച്ചു, വീണ്ടും ജസ്‌നയിലേക്ക്
സൗദിയില്‍ കൂട്ട അറസ്റ്റ്; വിദേശികളെ നാടുകടത്തുന്നു!! 10000 പേരെ കയറ്റിവിട്ടു, ഒട്ടേറെ സ്ത്രീകളും