ഏകാന്തത ആഗ്രഹിക്കുന്ന സെന്റിനൽ ഗോത്രവർഗക്കാർ; മനുഷ്യവിരോധത്തിന്റെ കാരണം ഇതാണ്...
Recommended Video
പോർട്ട് ബ്ലയർ: 27കാരനായ അമേരിക്കൻ മതപ്രചാരകൻ ജോൺ അലൻ ചൗ ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ചതിന് പിന്നാലെയാണ് സെന്റിനൽ ദ്വീപും പുറംലോകത്തെ അതിശയിപ്പിക്കുന്ന സവിശേഷതകളുള്ള ദ്വീപ് നിവാസികളും വീണ്ടും വാർത്തകളിൽ നിറയുന്നത്. ഇവിടുത്തെ ഗോത്രവർഗക്കാരുമായി അടുപ്പം സ്ഥാപിക്കാൻ പലവഴികൾ പയറ്റിനോക്കിയെങ്കിലും പുറംലോകവുമായി ഒരു ബന്ധവും ഇവർ ഇഷ്ടപ്പെടുന്നില്ല.
ഏഷ്യയിലെ ഏറ്റവും അപകടകാരികളായ ഗോത്രവർഗക്കാരാണ് സെന്റിനലുകൾ എന്നാണ് പറയപ്പെടുന്നത്. നാൽപ്പതിനടുത്ത് മാത്രം ജനസംഖ്യയുള്ള ദ്വീപുവാസികൾ ഇത്രയും അപകടകാരികളായതിന് പിന്നിൽ ഒരു വേട്ടയാടലിന്റെ കഥയുണ്ട്. അതിജീവനത്തിന് വേണ്ടിയാണ് അവർ അക്രമാസക്തരാകുന്നതെന്നാണ് നരവംശശാത്രജ്ഞർ ഒരേ സ്വരത്തിൽ പറയുന്നത്.
മനുഷ്യ വിരോധത്തിന് പിന്നിൽ
ദ്വീപിലേക്ക് അടുക്കുന്ന മനുഷ്യരെയെല്ലാം അമ്പും വില്ലുമായാണ് ഇവർ എതിരേക്കാറ്. ദ്വീപിന് മുകളിലൂടി പറക്കുന്ന ഹെലികോപ്റ്റർ ലക്ഷ്യം വെച്ച് പോലും ഇവർ അമ്പെയ്യാറുണ്ട്. സെന്റിനലുകൾ അറുപതിനായിരം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നും ആൻഡമാനിൽ എത്തിയവരാണെന്നാണ് കണക്കാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരണ് ആദ്യമായി സെന്റിനലുകൾക്കിടയിലേക്ക് കടന്നുചെല്ലുന്നത്.
ഗോത്രവർഗക്കാരെ നേരിട്ടു
എണ്ണായിരത്തോളം സെന്റിനലുകൾ അന്ന് ഉണ്ടായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ദ്വീപിലേക്ക് എത്താൻ ശ്രമിച്ച ബ്രിട്ടിഷുകാരെ കുന്തവും അമ്പുകളും കൊണ്ട് സെന്റിനലുകൾ നേരിടാൻ ശ്രമിച്ചു. രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരാണ് സെന്റിനലുകൾ പുറംലോകത്ത് നിന്നുള്ളവരുടെ സാന്നിധ്യമാണ് അവരുടെ ജനസംഖ്യ കുറയാൻ കാരണമായതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കൃത്യമായ സെൻസെസ് എടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും നാൽപ്പതിൽ താഴെ മാത്രം സെന്റിനലുകളാണ് ജീവിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.
മനുഷ്യരോട് അടുക്കാത്തവർ
സെന്റിനലുകളെ പുറംലോകവുമായി അടുപ്പിക്കാൻ ബ്രിട്ടീഷുകാർ പലമാർഗങ്ങളും പയറ്റി. എല്ലാം ശ്രമങ്ങളും വിഫലമായപ്പോൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സെന്റിനലുകളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ പോർട്ടമാൻ ആയിരുന്നു. രണ്ട് വൃദ്ധരേയും നാലു കുട്ടികളേയും സംഘം പുറംലോകത്ത് എത്തിച്ചു. പുറംലോകവുമായി പൊരുത്തപ്പെടാനാകാത്ത വൃദ്ധർ വൈകാതെ മരിച്ചതോടെ കുട്ടികളെ തിരികെ ദ്വീപിലെത്തിക്കുകയായിരുന്നു. പുറംലോകത്ത് നിന്നുള്ളവരുടെ കടന്നുവരവ് സെന്റിനൽ ഉൾപ്പെടെയുള്ള ഗോത്രവിഭാഗങ്ങൾക്കിടയിൽ രോഗവ്യാപനത്തിനും കൂട്ടമരണത്തിനും ഇടയാക്കി.
തേങ്ങയും ഇരുമ്പും
സെന്റിനലുകളുടെ ജീവിതം പഠിക്കാനായി പുറപ്പെട്ട നരവംശ ശാസ്ത്രജ്ഞൻ ടി എൻ പണ്ഡിറ്റും സംഘവും ഗോത്രവർഗക്കാരുടെ ആക്രമണത്തിന് ഇരയായി. പല തവണ സുരക്ഷിതമായ ദൂരത്ത് നിന്ന് ഇവരോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. സെന്റിനലുകൾക്ക് തേങ്ങയോടുള്ള പ്രിയം മനസിലാക്കിയ സംഘം തേങ്ങകൾ എറിഞ്ഞ് നൽകി ഇവരുടെ ശ്രദ്ധ ആകർഷിച്ചു. ഇതോടെ പതുക്കെ ഇവർ സംഘവുമായി അടുത്തു.
മാറ്റമില്ലാതെ തുടരുന്നു
ടി എൻ പണ്ഡിറ്റും സംഘവും നേടിയെടുത്ത വിശ്വാസം സെന്റിനലുകളിൽ കാര്യമായ ഒരു മാറ്റവും വരുത്തിയില്ല. പുറംലോകത്ത് നിന്നുള്ളവരെ ഇവർ ശത്രുക്കളായി തന്നെയാണ് കാണുന്നത്. 2004ൽ സുനാമി ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനായി ദ്വീപിന് മുകളിലൂടെ പറന്ന ഹെലികോപ്റ്ററിന് നേരെ ഇവർ അമ്പെയ്തു. ദിശതെറ്റി ദ്വീപിലെത്തിയ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തി.
ജോണിന്റെ മരണം
ഗോത്രവർഗക്കാർക്കിടയിൽ മത പരിവർത്തനം നടത്താനാണ് 27കാരനായ അമേരിക്കക്കാരൻ ജോൺ അലൻ ചൗ ദ്വീപിലേക്ക് എത്തുന്നത്. രണ്ട് തവണ ജോൺ കഷ്ടിച്ച് ആക്രമണത്തിൽ നിന്നും രക്ഷപെട്ടു. മൂന്നാം തവണ അമ്പ് തറച്ച് ജോൺ മരിച്ചു. ജോണിന്റെ മൃതദേഹം ജീർണിച്ച അവസ്ഥയിൽ ദ്വീപിലുണ്ട്.
മൃതദേഹം വീണ്ടെടുക്കാൻ
മറവ് ചെയ്ത മൃതദേഹം രണ്ടുദിവസങ്ങൾക്ക് ശേഷം വീണ്ടും പുറത്തെടുക്കുന്നതാണ് സെന്റിനലുകളുടെ രീതിയെന്നാണ് കരുതുന്നത്. ദ്വീപിന് 400 മീറ്റർ അകലെ വരെ പോലീസെത്തി. മൃതദേഹത്തിന് ചുറ്റും അമ്പും വില്ലുമായി കാവൽ നിൽക്കുന്ന സെന്റിനലുകളെയാണ് ബൈനോക്കുലറിലൂടെ നോക്കുമ്പോൾ കണ്ടത്. മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.
സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ എടുത്തേക്കും; പോലീസില്‍ രഹസ്യനീക്കം നടക്കുന്നെന്ന് റിപ്പോര്‍ട്ട്