കരിങ്കടലില്‍ ബോട്ട് മറിഞ്ഞു; 21 അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു
അങ്കാറ: കരിങ്കടലില്‍ തുര്‍ക്കി തീരത്തിനടുത്ത് അഭയാര്‍ഥികളും കുടിയേറ്റക്കാരുമായി യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു ബോട്ട് അടിമേല്‍ മറിഞ്ഞ് 21 മരണം. ഒന്‍പതു പേരെ കാണാതായി. തുര്‍ക്കി തീരദേശ സേന അറിയിച്ചതാണിത്. മല്‍സ്യബന്ധന ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്ന 40 പേരെ രക്ഷിക്കാനായി. രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ സ്ത്രീയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ലെന്ന് അനാഡൊലു വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. തുര്‍ക്കി നഗരമായ ഇസ്താംബൂളിന് 130 കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ചയാണ് സംഭവം. മല്‍സ്യബന്ധനത്തിനുപയോഗിക്കുന്ന ബോട്ടില്‍ ആകെ 70 പേര് ഉണ്ടായിരുന്നതായി കരുതുന്നതായി പ്രാദേശിക ഉദ്യോഗസ്ഥന് മെഹ്മെത് ഉനാല്‍ അറിയിച്ചു. ബോട്ടിലുണ്ടായിരുന്നവരിലേറെയും ഇറാഖികളാണെന്നാണ് വിവരം. തുര്‍ക്കിയുടെ കിഴക്കുഭാഗത്ത് സോംഗുല്ദക്കില് നിന്ന് യാത്ര തിരിച്ച സംഘത്തിന്റെ ലക്ഷ്യം റുമേനിയയാണെന്നാണ് കരുതുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതാണ് ബോട്ട് മറിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ തുര്‍ക്കിയിലും ബ്ലാക്ക് സീയിലും ശക്തമായ കൊടുങ്കാറ്റും മഴയുമുണ്ടായിരുന്നതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ലോകത്തെ പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും താവളമായി തുര്‍ക്കി മാറിയതായി റിപ്പോര്‍ട്ടുണ്ട്. യുദ്ധങ്ങള്‍ നടക്കുന്ന സിറിയ, ഇറാഖ്, അഫ്ഗാനിസ്താന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യുറോപ്യന്‍ രാജ്യങ്ങളിലേക്കെത്താനുള്ള താവളമായാണ് തുര്‍ക്കിയെ കാണുന്നത്. 2015ല്‍ തുര്‍ക്കിയില്‍ നിന്ന് മധ്യധരണ്യാഴി വഴി യൂറോപ്പിലേക്ക് 10 ലക്ഷത്തോളം ആളുകള്‍ യാത്രചെയ്തതായാണ് കണക്കുകള്‍. സാഹസികവും അപകടകരവുമായ യാത്രയ്ക്കിടയില്‍ ആയിരങ്ങള്‍ മുങ്ങിമരിച്ചു. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായപ്പോള്‍ തുര്‍ക്കി തീരനിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂറേപ്യന്‍ യൂനിയനുമായി 2016ലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മനുഷ്യക്കടത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചുവരികയായിരുന്നു തുര്‍ക്കി. അതിനിടയിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.