വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക് അന്തരിച്ചു, മരണം കൊവിഡാനന്തര ചികിത്സയിലിരിക്കെ
ലോകപ്രശസ്ത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക് അന്തരിച്ചു. 59 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ലാത്വിയയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം. ലാത്വിയന്‍ മാധ്യമങ്ങളാണ് കിം കി ഡുകിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ, സമരിറ്റൻ ഗേൾ, ദ ബോ, ത്രീ അയേണ്‍, ബാഡ് ഗൈ, ദ കോസ്റ്റ് ഗാര്‍ഡ്, അഡ്രസ്സ് അണ്‍നോണ്‍, ഡ്രീം അടക്കം നിരവധി വിഖ്യാത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടനവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും കിം കി ഡുക് നേടിയിട്ടുണ്ട്.
Recommended Video
ഇക്കഴിഞ്ഞ നവംബര്‍ 20നാണ് അദ്ദേഹം വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ എത്തിയത്. കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര ശേഷമായിരുന്നു അത്. ലാത്വിയയില്‍ വെച്ചാണ് അദ്ദേഹം കൊവിഡ് ബാധ കാരണം ഗുരുതരാവസ്ഥയിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളികള്‍ക്ക് ഏറെ പരിചിതനായ വിദേശ ചലച്ചിത്രകാരനാണ് കിം കി ഡുക്ക്. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലൂടെയാണ് കിം മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറിയത്. സ്പിംഗ് സമ്മര്‍ ഫാള്‍ വിന്റന്‍ ആന്റ് സ്പ്രിംഗ് എന്ന ചലച്ചിത്രമാണ് മലയാളികള്‍ക്ക് കിം കി ഡുകിനെ പ്രിയങ്കരനാക്കിയത്. 2013ലെ ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ കിം കി ഡുക് തിരുവനന്തപുരത്ത് എത്തിയിരുന്നു. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും വെനീസ് ചലച്ചിത്രോത്സവത്തിലും അടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ കിം കി ഡുകിനെ തേടിയെത്തി.
1960ല്‍ തെക്കന്‍ കൊറിയയിലെ ബോംഗ്വ എന്ന സ്ഥലത്ത് ഡിസംബര്‍ 20നാണ് കിം കി ഡുക് ജനിച്ചത്. കുട്ടിക്കാലത്തൊന്നും സിനിമ കണ്ടിട്ടേ ഇല്ലായിരുന്നു കിം. എന്നാല്‍ ചിത്രരചന പഠിക്കാന്‍ പാരീസിലെത്തിയതോടെയാണ് കിമ്മിന്റെ ജീവിതം മാറിയത്. 1996ലാണ് കിം കി ഡുകിന്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങിയത്, ക്രോക്കഡൈല്‍. പിന്നീട് അന്താരാഷ്ട്ര വേദികളില്‍ കയ്യടി നേടിയ ഒട്ടനവധി ചിത്രങ്ങള്‍ കിം കി ഡൂക് സംവിധാനം ചെയ്തു.