സൈന്യത്തിന്റെ കൊടുംക്രൂരത; സ്ത്രീകളെ നടുറോഡില്‍ പിച്ചിചീന്തി!! ജീവനോടെ കുഴിച്ചിട്ടു, പിഞ്ചുകുട്ടികളെ
നേയ്പിഡോ: സമീപ ചരിത്രത്തിലൊന്നും കേട്ടിട്ടില്ലാത്ത ക്രൂരതകളാണ് മ്യാന്മറിലെ റോഹിന്‍ഗ്യകള്‍ നേരിടുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷയാകേണ്ട സൈനികര്‍ തന്നെ പിശാചുക്കളായ നിമിഷങ്ങള്‍. കൂടുതല്‍ ഇരകളാക്കപ്പെട്ടത് സ്ത്രീകളാണ്. അമ്മയെന്നോ മകളെന്നോ പിഞ്ചു ബാലികയെന്നോ വ്യത്യാസമിലാതെ സൈനികരുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടു. മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. പലരെയും ജീവനോടെ കുഴിച്ചുമൂടി. ചെറിയ കുട്ടികളെ കാലില്‍ പിടിച്ചു നിലത്തടിച്ചു കൊന്നു. ഇതെല്ലാം നടക്കുമ്പോള്‍ നൃത്തം ചവിട്ടി അവര്‍ ആഹ്ലാദിച്ചു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മ്യാന്മര് സൈന്യത്തിന്റെ ക്രൂരതകള്‍ അക്കമിട്ടു നിരത്തുന്നത്. സ്ത്രീകളെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്ന് പരീക്ഷിക്കുകയായിരുന്നു സൈനികര്‍. വിശദാംശങ്ങള്‍ ഇങ്ങനെ.....
മ്യാന്മര് സൈന്യം ആസൂത്രിതമായി
മ്യാന്മര് സൈന്യം ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളായിരുന്നു എല്ലാം. കൂട്ടക്കൊലകളും കൂട്ട ബലാല്‍സംഗങ്ങളും റോഹിന്‍ഗ്യന്‍ മുസ്ലിം ന്യൂനപക്ഷത്തിന് നേരെ അവര്‍ പരീക്ഷിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് റോയിട്ടേഴ്സ് ആണ് പുറത്തുവിട്ടത്.
ഓടിക്കുക എന്ന ലക്ഷ്യം
മ്യാന്മര് ഭരണകൂടത്തിനെതിരെ അമേരിക്കന്‍ ഭരണകൂടം കൂടുതല്‍ ഉപരോധം ചുമത്തുമെന്നാണ് വിവരം. മ്യാന്മറിലെ റാക്കൈന്‍ സംസ്ഥാനത്തായിരുന്നു റോഹിന്‍ഗ്യകള്‍ കൂടുതല്‍. ഇവിടെ നിന്ന് ഇവരെ ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം ആക്രമണം നടത്തിയത്. ഒരു കാരണം കിട്ടാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു.
ക്യാംപിലുള്ളവരുമായി സംസാരിച്ചു
ഈ വേളയിലാണ് റാക്കൈനില്‍ സൈന്യത്തിനെതിരെ ആക്രമണമുണ്ടായത്. ഈ ആക്രമണത്തിന് തിരിച്ചടി നല്‍കാനെന്ന പേരിലാണ് സൈന്യം റാക്കൈനിലെ ഓരോ വീടുകളിലും കയറിയിറങ്ങിയത്. പിന്നീട് വീട് വിട്ട് ഓടേണ്ടി വന്ന റോഹിന്‍ഗ്യകള്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളാണ്. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവരുമായി നടത്തിയ അഭിമുഖത്തിലാണ് സൈന്യത്തിന്റെ ക്രൂരത അമേരിക്കന്‍ അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടത്.
ഏഴ് ലക്ഷത്തോളം പേര് പലായനം ചെയ്തു
ഏഴ് ലക്ഷത്തോളം റോഹിന്‍ഗ്യകള്‍ ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് ഓടിപ്പോയി. ആയിരത്തോളം പേരുമായി അമേരിക്കന്‍ അന്വേഷണ സംഘം സംസാരിച്ചു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. മേഖലയില്‍ നിന്ന് റോഹിന്‍ഗ്യകളെ ഓടിച്ച ശേഷം അവിടെ സൈനിക ക്യാംപുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
വംശീയ ഉന്മൂലനം
20 പേജുള്ള റിപ്പോര്‍ട്ടാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. സൈന്യം നടത്തിയ ക്രൂരതകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ എത്രത്തോളം ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് ബോധ്യമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സൈന്യം റാക്കൈനിലെത്തിയത്. വംശീയ ഉന്മൂലനത്തിന്റെ ഉദാഹരണമാണ് റാക്കൈനില്‍ സംഭവിച്ചതെന്ന് ഐക്യരാഷ്ട്ര സഭാ സംഘം പറയുന്നു.
നവജാത ശിശുക്കളെ പോലും
നവജാത ശിശുക്കളെ പോലും സൈന്യം വെറുതെവിട്ടില്ല. കുട്ടികളെ കാലുകള്‍ പിടിച്ച് തല നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്. എല്ലാം മാതാപിതാക്കള്‍ക്ക് മുമ്പില്‍ വച്ച്. നിരായുധരായ പുരുഷന്മാരെ പോലും വെടിവച്ചു കൊന്നു. എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ഒരുമിച്ച് കുഴിച്ചിട്ടു. ജീവനോടെ കുഴിയിലേക്ക് തള്ളിയവരും നിരവധിയാണ്.
സ്ത്രീകളെ പരസ്യമായി
സ്ത്രീകളെ പരസ്യമായിട്ടാണ് ബലാല്‍സംഗം ചെയ്തത്. സ്ത്രീകളെ എങ്ങനെ ക്രൂരമായി ആക്രമിക്കാം എന്ന് ഓരോ സൈനികരും പരീക്ഷിക്കുകയായിരുന്നു. റോഹിന്‍ഗ്യന്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി. കൈകള്‍ കെട്ടിയ ശേഷം മൂന്ന് ദിവസം ക്രൂരമായി ബലാല്‍സംഗം ചെയ്തു. ചോരയൊലിച്ചാണ് എല്ലാ പെണ്‍കുട്ടികളും തിരിച്ചെത്തിയത്. പലരും പാതി മരിച്ച നിലയിലായിരുന്നുവെന്ന് ക്യാംപിലുള്ളവര്‍ പറയുന്നു.
അമേരിക്ക 18.5 കോടി നല്‍കും
റോഹിന്‍ഗ്യകളെ സഹായിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി 18.5 കോടി ഡോളര്‍ നീക്കിവയ്ക്കാന്‍ വിദേശകാര്യ വകുപ്പ് തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണം, വെള്ളം, ആരോഗ്യം, മറ്റു അവശ്യ സഹായങ്ങള്‍ എന്നിവ എത്തിക്കാനാണ് ഈ പണം വിനിയോഗിക്കുകയെന്ന് അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ അറിയിച്ചു.
യുഎന്‍ ചര്‍ച്ച ചെയ്യുന്നു
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലി നടക്കുകയാണ്. ഇതിനിടെ മ്യാന്മര് വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രത്യേക യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് നിക്കി ഹാലെ അമേരിക്കന്‍ ഫണ്ട് സംബന്ധിച്ച് പറഞ്ഞത്. ഐക്യരാഷ്ട്ര സഭയും മ്യാന്മറിലെ സംഭവം അന്വേഷിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പിന്നീടാണ് അമേരിക്ക സ്വന്തം നിലയില്‍ അന്വേഷിച്ചത്.
സൈനിക മേധാവികളെ വിചാരണ ചെയ്യണം
വംശഹത്യയാണ് മ്യാന്മര് സൈന്യം ലക്ഷ്യമിട്ടതെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനിക മേധാവി, അഞ്ച് സൈനിക ജനറല്‍മാര്‍ എന്നിവരെ അന്താരാഷ്ട്ര ക്രമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദേശ ഇടപെടല്‍ ഒരിക്കലും അനുവദിക്കില്ലെന്ന് മ്യാന്മര് സൈനിക മേധാവി മിന് ഓങ് ലിയാങ് പറഞ്ഞു.
തെറ്റിദ്ധാരണയുടെ പുറത്ത്
തെറ്റിദ്ധാരണയുടെ പുറത്താണ് ഐക്യരാഷ്ട്രസഭ മ്യാന്മര് സൈന്യത്തെ കുറ്റപ്പെടുത്തുന്നതെന്ന് സൈനിക മേധാവി പറയുന്നു. ഒരു രാജ്യത്തെയോ സംഘടനയെയോ മ്യാന്മറിന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കില്ല. മ്യാന്മര് രാഷ്ട്രീയത്തില്‍ സൈന്യം ഇടപെടരുതെന്ന യുഎന്‍ ആവശ്യവും അദ്ദേഹം തള്ളി.
'ചങ്കിലെ ചൈന' ചിന്തയുടെ ചങ്കില്‍തന്നെ കൊണ്ടു; ശശി, ബിഷപ്പ് വിഷയങ്ങളില്‍ മൗനം, പ്രതിഷേധം, ട്രോള്‍