ബ്ലൂ വെയിൽ ഭീതി വിട്ടൊഴിയുന്നില്ല; കൊലയാളി ഗെയിം ജീവനെടുത്തത് സൗദി വിദ്യാർത്ഥിയുടെ
സൗദി: ബ്ലൂ വെയിൽ ഗെയിമിന്റെ ഭീതി വിട്ടൊഴിയുന്നില്ല. നിരവധി കുട്ടികളുടെ ജീവൻ നഷ്ടമാക്കിയ കൊലയാളി ഗെയിം പൂർണമായും നമ്മുടെ കുട്ടികളുടെ ഇടയിൽ നിന്ന് അകന്നു പോയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ബ്സൂ വെയിൽ ഗെയിം കളിച്ച് സൗദിയിൽ 12 വയസുകാരനായ ബാലൻ മരിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സൗദി സ്വദേശിയായ അബ്ദുൾ റഹ്മാനാണ് കൊലയാളി ഗെയിമിന്റെ ഏറ്റവും ഒടുവിലത്തെ ഇര. തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടത് .അബ്ദുൾ റഹ്മാൻ ബ്ലൂ വെയിൽ ഗെയിമിന് അടിമയായിരുന്നുവെന്ന് ബന്ധുവായ അബ്ദുള്ള ബിൻ ഷാഹിദ് പറഞ്ഞു.
കൊലയാളി ഗെയിം
മകന്റെ ആത്മഹത്യയ്ക്ക് കാരണം ബ്ലൂവെയിൽ ഗെയിം തന്നെയാണെന്ന് അബ്ദുൾ റഹ്മാന്റെ പിതാവ് തന്നെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. അബ്ദുൾ റഹ്മാന് സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലായിരുന്നു. വീട്ടിലെ കംപ്യൂട്ടറിൽ നിന്നുമാണ് കുട്ടി ഗെയിം കളിച്ചതെന്നും പിതാവ് പറഞ്ഞു.
ആത്മഹത്യ
മരണം സംഭവിച്ച ദിവസം കുട്ടി നോമ്പെടുക്കുന്നുണ്ടായിരുന്നു. കുടുംബത്തോടൊപ്പം നോമ്പ് മുറിച്ച ശേഷം മുറിയിലേക്ക് പോയി. ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായി അബ്ദുൾ റഹ്മാനെ വിളിച്ചു. കുറെ സമയം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് അകത്ത് എത്തിയപ്പോഴാണ് ജനൽ കർട്ടൺ ഉപയോഗിച്ച് തൂങ്ങിനിൽക്കുന്ന അബ്ദുൾ റഹ്മാനെ കണ്ടത്.
തിരിച്ചറിഞ്ഞു
കുട്ടിയുടെ മരണശേഷം മുറിയും അവൻ ഉപയോഗിച്ചുകൊണ്ടിരുന്ന വസ്തുക്കളുമൊക്കെ പരിശോധിച്ചപ്പോഴാണ് മകൻ ബ്ലൂവെയിൽ ഗെയിമിന് അടിമയായിരുന്നുവെന്ന് മനസിലായതെന്ന് പിതാവ് പറഞ്ഞു. അബ്ദുൾ റഹ്മാൻ എപ്പോഴും സന്തോഷവാനായിരുന്നു . ഫുട്ബോൾ ഇഷ്ടമായിരുന്ന കുട്ടി സ്ഥിരമായി മത്സരങ്ങളിലും പങ്കെടുത്തിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ യാതൊരു വ്യത്യാസവും കാണാതിരുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. ബ്ലൂ വെയിൽ ഗെയിം കളിച്ച്ജീവൻ നഷ്ടപ്പെട്ടവരിൽ അധികവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ലോകത്തെമ്പാടുമായി നൂറോളം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കരുതുന്നത്.
ബ്ലൂ വെയിൽ
2013 ൽ റഷ്യയിലാണ് ഈ ഗെയിമിന്റെ തുടക്കം. വൈകാരികമായി വേഗത്തിൽ കീഴടങ്ങുന്ന കൗമാരക്കാരാണ് കൂടുതലും ബ്ലൂ വെയിലിന്റെ ഇരകൾ. 50 ഘട്ടങ്ങളാണ് ഗെയിമിനുള്ളത്. അതിരാവിലെ എഴുന്നേറ്റ് പ്രേത സിനിമകൾ കാണുക ,വിജനമായ സ്ഥലങ്ങളിലൂടെ രാത്രിയിൽ നടക്കുക തുടങ്ങിയ സാഹസിക കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കും. ഓരോ ഘട്ടത്തിലും ചെയ്തതിന്റെ തെളിവുകളും സമർപ്പിക്കണം. കയ്യിലോ മറ്റ് രഹസ്യഭാഗങ്ഹളിലോ മുറിവേൽപ്പിപ്പിച്ച് ഇതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യണം .എങ്കിൽ മാത്രമെ അടുത്ത സ്റ്റേജിലേക്ക് പ്രവേശിപ്പിക്കു. ഓരോ ഘട്ടം കഴിയുമ്പോഴും കുട്ടികൾ കൊലയാളി ഗെയിമിന് അടിമയാകും. ഒടുവിൽ ജീവനൊടുക്കാൻ ആവശ്യപ്പെടും.
സൂത്രധാരൻ
മനശാസ്ത്ര പഠനത്തിൽ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തി രണ്ടുകാരനാണ് ബ്ലൂ വെയിൽ ഗെയിമിന്റെ സൃഷ്ടാവ് എന്നാണ് കരുതപ്പെടുന്നത്. രണ്ടാഴ്ചയ്ക്ക് മുൻപ് ഇയാളെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നികിത നീർനോവ് എന്ന യുവാവാണ് പിടിയിലായത്. നാൽപ്പതോളം പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ ഇയാൾ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ ഇയാൾ നിരന്തരമായി പെൺകുട്ടികൾക്ക് അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കുക, ഉയരത്തിൽ നിന്ന് സെൽഫി എടുക്കുക തുടങ്ങിയ ടാസ്കുകളും ഇയാൾ പെൾകുട്ടികൾക്ക് നൽകിയിരുന്നു.