റഷ്യയിലെ കാസനില്‍ ഉക്രൈന്റെ ഡ്രോണ്‍ ആക്രമണം; ബഹുനില കെട്ടിടങ്ങളിലേക്ക് ഇടിച്ചിറക്കി
മോസ്കോ: റഷ്യൻ നഗരമായ കാസനിൽ ഉക്രൈന്റെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ഡ്രോൺ ആക്രമണത്തിൽ കാസൻ നഗരത്തിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് പറയുന്നത്. ബഹുനില കെട്ടിടങ്ങൾക്ക് മുകളിലേക്ക് ഡ്രോൺ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
എട്ട് ഡ്രോണുകൾ ആക്രമണം നടത്തിയതായി ടാറ്റർസ്ഥാൻ ഗവർണർ റുസ്തം മിന്നിഖാനോ അറിയിച്ചു. ആറെണ്ണം പാർപ്പിട കെട്ടിടങ്ങളിൽ ഇടിക്കുകയും ഒന്ന് വ്യവസായ സ്ഥാപനത്തിൽ ഇടിക്കുകയും നദിക്ക് മുകളിലൂടെ പോയ ഒരു ഡ്രോൺ വെടി വെച്ച് വീഴിത്തിയതായും പ്രസ്താവനയിൽ പറയുന്നു. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 800 കിലോ മീറ്റർ അകലെയാണ് കാസൻ.

Representative Image
സംഭവം പ്രദേശത്ത് കാര്യമായ ആശങ്കയുണ്ടാക്കി. തീപിടിത്തത്തെ തുടർന്ന് ആളുകൾക്ക് താത്ക്കാലികമായി വീട് വിട്ടിറങ്ങേണ്ടി വന്നു. സുരക്ഷ ഉറപ്പാക്കാൻ അടിയന്തര സേവനങ്ങൾ ഉടനടി പ്രവർത്തിച്ചു. ആക്രമണത്തിൽ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാദേശിക അധികൃതർ അറിയിച്ചത്. കസാനിലെ വിമാനത്താവളത്തിൽ വിമാനങ്ങൾ നിർത്തി വെച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും എല്ലാ ബഹുജന സമ്മേളനങ്ങളും റദ്ദാക്കി. അതിനിടെ റഷ്യ കഴിഞ്ഞ ദിവസം 113 ഡ്രോണുകൾ അയച്ചതായി ഉക്രൈൻ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രിയോടെ റഷ്യ 113 ഡ്രോണുകൾ ഉക്രൈനിലേക്ക് അയച്ചുവെന്നാണ് ഉക്രേനിയൻ അധികൃതർ പറയുന്നത്. ആക്രമണത്തിനിടെ 57 ഡ്രോണുകൾ ഇലക്ട്രോണിക് ജാം കാരണം നഷ്പ്പെട്ടുവെന്നും പറഞ്ഞു. വെള്ളിയാഴ്ച രാത്രി പ്രാദേശിക തലസ്ഥാനത്ത് ഡ്രോൺ ആക്രമണത്തിൽ 8 പേർക്ക് പരിക്കേറ്റതായി ഉക്രൈൻ ഖാർഖിവ് മേഖലയുടെ ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു.
അതേ സമയം, കൈവിൽ റഷ്യ 5 ഇസ്കന്ദർ മിസൈലുകൾ വിക്ഷേപിച്ചതായും അവയെല്ലാം വിജയകരമാഇ തടഞ്ഞതായും ഉക്രൈൻ വ്യോമസേന റിപ്പോർട്ട് ചെയ്തു. എന്നാൽ പല ജില്ലകളിലും അവശിഷ്ടങ്ങൾ വീണ് നാശനഷ്ടം ഉണ്ടായി. റഷ്യൻ വ്യോമാക്രമണങ്ങൾ ഇടയ്ക്കിടെ തവലസ്ഥാനത്തെ ലക്ഷ്യം വെയ്ക്കുന്നുണ്ട്.
എന്നാൽ റഷ്യയുടെ അധിനിവേശത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം കൈവിന്റെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനം കാരണം കാര്യമായ നാശനഷ്ടങ്ങൾ വിരളമാണ്. അർജൻ്റീന, പലസ്തീൻ, നോർത്ത് മാസിഡോണിയ, പോർച്ചുഗൽ, മോണ്ടിനെഗ്രോ, അൽബേനിയയുടെ നയതന്ത്ര ദൗത്യം എന്നിവ ഉൾപ്പെടെ നിരവധി എംബസികൾ ഉള്ള കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ഉക്രേനിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications