ജീവൻ കൈയ്യിൽ പിടിച്ച് ഗുഹയ്ക്കുള്ളിൽ 13 പേർ; രക്ഷാപ്രവർത്തനം മാസങ്ങൾ നീളാൻ സാധ്യത
Recommended Video
ബാങ്കോക്ക്: തായ് ലന്റിലെ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് കണ്ടെത്തി. എന്നാൽ അവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ മാസങ്ങൾ നീണ്ടുനിൽക്കുമെന്നത് എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗുഹയിൽ അകപ്പെട്ടതിന്റെ പത്താം ദിവസമാണ് ഇവരെ ജീവനോടെ കണ്ടെത്താനായത്. ഗുഹയിൽ വെള്ളപ്പൊക്കമുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനത്തിന് കാലതാമസം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
13 പേരടങ്ങുന്ന സംഘം തായ് ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങുകയായിരുന്നു. 11 മുതൽ 16 വയസുവരെ പ്രായമുള്ള ആൺകുട്ടികളും അവരുടെ 25 വയസുള്ള ഫുട്ബോൾ പരിശീലകനുമാണ് ഗുഹയിൽ അകപ്പെട്ടിരിക്കുന്നത്.
ഗുഹയിലെ വെള്ളം
കഴിഞ്ഞ മാസം 23നാണ് കുട്ടികളും പരിശീലകനും ചേർന്ന് ഗുഹയ്ക്കുള്ളിലേക്ക പോയത്. ഇവർ ഗുഹയിൽ കയറിയപ്പോഴേക്കും പ്രദേശത്ത് കനത്ത മഴ പെയ്തു തുടങ്ങി. ഇതോടെ പ്രദേശത്ത് വെള്ളം നിറഞ്ഞു. ഗുഹയ്ക്കുള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങി. വെള്ളം പൊങ്ങിയതനുസരിച്ച് കുട്ടികൾ ഗുഹയ്ക്കുള്ളിലേക്ക് പോയി. ഇതോടെ 13 പേരും പുറത്തെത്താനാവാതെ കുടുങ്ങുകയായിരുന്നു.
|
പരിശീലനം നൽകണം
മഴക്കാലം ആകുമ്പോൾ ഗുഹ നിറയുന്നത് പതിവാണ്. സെപ്റ്റംബർ, ഒക്ടോബർ മാസം വരെ ഗുഹയിൽ വെള്ളപ്പൊക്കം ഉണ്ടാകും. ഗുഹയിൽ അകപ്പെട്ടവരെ മുങ്ങാം കുഴിയിടുന്നത് പരിശീലിപ്പിച്ച് പുറത്തെത്തിക്കുകയോ അല്ലെങ്കിൽ വെള്ളം താഴുന്നതു വരെ കാത്തിരിക്കുകയോ വേണം. രണ്ടും കാലതാമസം നേരിടുന്ന പ്രക്രിയകളാണ്. ഗുഹയിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ മുങ്ങി നീന്തുവാൻ പരിശീലിപ്പിക്കുന്നിന് തടസമുണ്ടാകും. ഗുഹയിലെ വെള്ളം പുറത്തേക്ക് ഒഴുക്കി കളയാൻ വലിയ പമ്പുകൾ ഉപയോഗിച്ച് ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രദേശത്ത് മഴ ശക്തമായതോടെ ഈ ശ്രമവും പരാജയപ്പെടുകയായിരുന്നു.
ആശ്വാസ വാർത്ത
പത്ത് ദിവസം ലോകം മുഴുവൻ ഒന്നായി 13 ജീവനുകൾക്കായി പ്രാർത്ഥിക്കുകയായിരുന്നു. ഇന്നലെയാണ് ഗുഹയിലെ മൂന്നാം അറയിൽ വെള്ളം കേറാത്ത പാറക്കെട്ടിൽ കുട്ടികളെ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. പട്ടായ ബീച്ചെന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഡോക്ടർമാരുടെ വിദഗ്ധസംഘമെത്തി ഇവരുടെ ആരോഗ്യനില വിലയിരുത്തി. മരുന്നും ഭക്ഷണവും ഗുഹയ്ക്കുള്ളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കുട്ടികൾ സുരക്ഷിതരാണന്നറിഞ്ഞതോടെ രാജ്യം മുഴുവൻ ആഹ്ളാദത്തിലായി. ഗുഹയ്ക്കുള്ളിൽ നിന്നും ചിരിക്കുന്ന ഇവരുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് ലോകം മുഴുവൻ പ്രചരിച്ചത്. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ ഗുഹയ്ക്ക് മുമ്പിൽ തമ്പടിച്ചിരിക്കുകയാണ്.
|
സാഹസികം രക്ഷാപ്രവർത്തനം
കുറച്ച് ദിവസങ്ങളിലായി ഒരു രാജ്യം മുഴുവൻ ഗുഹാമുഖത്ത് കാവൽ നിൽക്കുകയായിരുന്നു. ആയിരത്തിൽ അധികം സൈനികർ, അമേരിക്ക, ചൈന , ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ.മെഡിക്കൽ സംഘം, ഭരണാധികാരികൾ ആയിരക്കണക്കിന് ആളുകളാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്. തായിലാൻഡ് നാവിക സേനയുടെ നീന്തൽ വിദഗ്ധർ അഞ്ച് കിലോമീറ്ററോളം ഉള്ളിലേക്ക് ചെന്നാണ് കുട്ടികളെ കണ്ടെത്തിയത്. കനത്ത മഴയേയും പ്രതീകൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവർത്തകർ 13 ജീവനുകൾ രക്ഷിക്കാൻ രാവും പകലുമായി ശ്രമം നടത്തുന്നത്.