അബുദാബിയിലേക്ക് കടക്കുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കി; കൊവിഡ് ടെസ്റ്റ് നിർബന്ധം
അബുദാബി: കൊവിഡ് കേസുകൾ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.രോഗവ്യാപനം പരമാവധി തടയുകയാണ് ലക്ഷ്യം. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി പുറത്തിറക്കിയ നടപടിക്രമങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരും.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. എന്നാല്‍ നാലുദിവസത്തിലോ അതില്‍ കൂടുതലൊ അബുദാബിയില്‍ തങ്ങുന്നവര്‍ നാലാം ദിവസവും അതിനു ശേഷവും എട്ടോ അതിലധികമോ ദിവസം തുടരുന്നവര്‍ എട്ടാം ദിവസവും പിസിആര്‍ ടെസ്റ്റ് എടുക്കണം. ഡിപിഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശിക്കുന്നതെങ്കില്‍, 48 മണിക്കൂറോ അതിലധികമോ സമയം അബുദാബിയില്‍ ചിലവഴിക്കുന്നുണ്ടെങ്കില്‍ മൂന്നാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തണം. 7 ദിവസത്തിലധികം തുടരുന്നുണ്ടെങ്കില്‍ ഏഴാം ദിവസവും വീണ്ടും ടെസ്റ്റ് നടത്തണം. എന്നാല്‍ ഡിപിഐ പരിശോധനാ ഫലം വഴി തുടര്‍ച്ചയായുള്ള പ്രവേശനം അനുവദിക്കില്ല.
എല്ലാ യുഎഇ പൗരന്മാര്‍ക്കും ഈ നിബന്ധനകള്‍ നിര്‍ബന്ധമാണെങ്കിലും ദേശീയ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചവരെയും അല്‍ ഹൊസന്‍ ആപ്പില്‍ ആക്ടീവ് ഐക്കണ്‍ ലഭിച്ച, വാക്സിന്‍ ക്ലിനിക്കല്‍ ട്രയലില്‍ വാക്സിന്‍ സ്വീകരിച്ച സന്നദ്ധ പ്രവര്‍ത്തകരെയും ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അബുദാബിയില്‍ എത്തിച്ചേരുന്ന ദിവസമാണ് ഒന്നാം ദിവസമായി കണക്കാക്കുന്നത്.
അതിനിടെ, ദുബായില്‍ വാക്സിനേഷനായി സിനോഫാം വാക്സിനും ഞായറാഴ്ച മുതല്‍ ലഭ്യമാകും. ദുബായ് സ്വദേശികള്‍ക്കും 60 വയസ്സിനു മുകളിലുള്ള സ്ഥിരതാമസക്കാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ സിനോഫാം വാക്സിന്‍ നല്തുകയെന്ന് ദുബായ് ആരോഗ്യവകുപ്പ് അറിയിച്ചു. നാദ് അല്‍ ഹംറ് ഹെല്‍ത്ത് സെന്റര്‍, അല്‍ തവാര്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ മന്‍ഖൂല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് സിനോഫാം വാസ്കിനേഷന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍.
പ്രൊഫഷണലുകള്‍ക്കും കുടുംബങ്ങള്‍ക്കും യുഎഇ പൗരത്വം; പുതിയ തീരുമാനവുമായി ഗള്‍ഫ് രാജ്യം
നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കട്ടെ; കോൺഗ്രസിനെ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ