വിവാദങ്ങള്‍ക്കിടയില്‍ പലസ്തീന് ദേശീയ കൗണ്‍സില്‍ നാളെ; ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കും?
റാമല്ല: ഒന്‍പത് വര്‍ഷത്തിന് ശേഷം പലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ നിയമനിര്‍മാണ സമിതിയായ പലസ്തീന് ദേശീയ കൗണ്‍സില്‍ യോഗം തിങ്കളാഴ്ച റാമല്ലയില്‍ ചേരുന്നു. ഇസ്രായേല്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കാനും അവരുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനും തീരുമാനമെടുക്കുമെന്നാണ് സൂചന. അതിനു പുറമെ, സ്വന്തമായി കറന്‍സിയും സ്ഥാപനങ്ങളുമുള്ള സ്വതന്ത്ര രാഷ്ട്രമായി ഫലസ്തീനെ പ്രഖ്യാപിക്കുകയും ചെയ്തേക്കും.
അതേസമയം, ശക്തമായ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് പി.എന്‍.സി യോഗം ചേരുന്നത്. ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഫലസ്തീനിലെ പ്രധാന പാര്‍ട്ടിയായ ഗസയിലെ ഹമാസ് നേതാക്കളെ കൗണ്‍സിലിലേക്ക് ക്ഷണിച്ചിട്ടില്ല. പ്രധാന കക്ഷിയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന് യോഗം ബഹിഷ്ക്കരിച്ചിരിക്കുകയാണ്. ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വ്യക്തിപരമായ താല്പര്യം സംരക്ഷിക്കാനാണ് കൗണ്‍സില്‍ യോഗം ചേരുന്നതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ഫലസ്തീന് ചരിത്രത്തിലെ വഴിത്തിരിവാകുമെന്നാണ് മറുവിഭാഗം കരുതുന്നത്.
റാമല്ലയില്‍ ചേരുന്ന കൗണ്‍സില്‍ 18 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കും. നിലവില്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രം ഭരണം നടത്തുന്ന ഫലസ്തീന് അതോറിറ്റിയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കും.
1964ല്‍ ജെറൂസലേമിലാണ് പി.എന്‍.സി ആദ്യ യോഗം ചേര്‍ന്നത്. 1967ലെ ഇസ്രായേല്‍ അധിനിവേശത്തിന് ശേഷം ഫലസ്തീന് പാര്‍ലമെന്റായി അത് പരിഗണിക്കപ്പെട്ടു. 723 അംഗങ്ങളുള്ള കൗണ്‍സിലിലെ മിക്ക അംഗങ്ങളും മറ്റ് നാടുകളില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണ്. 1996 യാസര്‍ അറഫാത്ത് പി.എല്‍.ഒയുടെ ചെയര്‍മാനായിരുന്ന സമയത്താണ് പി.എന്‍.സിയുടെ സാധാരണ സെഷന് അവസാനമായി യോഗം ചേര്‍ന്നത്. ആ യോഗത്തില്‍ ഇസ്രായേലിന്റെ നിലനില്‍പ്പിനെ അംഗീകരിക്കില്ലെന്ന നിലപാട് കൗണ്‍സില്‍ ഉപേക്ഷിച്ചിരുന്നു. 2009ലായിരുന്നു പി.എന്‍.സിയുടെ അവസാന യോഗം നടന്നത്. മഹ്മൂദ് അബ്ബാസ് കൗണ്‍സിലിന്റെ അസാധാരണ യോഗം വിളിച്ചുചേര്ത്തപ്പോഴായിരുന്നു അത്.