റോഡുനിര്‍മ്മാണം തുടരുമെന്ന് കൂസലില്ലാതെ ചൈന, ഇന്ത്യക്ക് ഭ്രാന്തും ധാര്‍ഷ്ട്യവുമെന്ന്!!
ദില്ലി: ഒരിടവേളക്കു ശേഷം ഇന്ത്യയും ചൈനയും തമ്മിൽ റോഡുനിർമ്മാണ തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ ഇന്ത്യ- ഭൂട്ടാൻ- നേപ്പാൾ അതിർത്തിയിലുള്ള ദോക്‌ലാമിലെ 'ചിക്കൻസ് നെക്ക്' എന്നു വിളിക്കപ്പെടുന്നിടത്താണ് റോഡ് നിർമ്മിച്ചതെങ്കിൽ ഇത്തവണ ദോക്‌ലാമിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെയുള്ള ചുംബി താഴ്‌വരയിലാണ് റോഡ് നിർമ്മാണം.
ദോക്‌ലാം സംഘർഷ സമയത്ത് ഇന്ത്യക്കെതിരെ നിരന്തരം വിമർശനങ്ങളുമായി രംഗത്തു വന്നിരുന്ന ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ഇത്തവണയും വിമർശന ശരങ്ങളുമായി ലേഖനമെഴുതിയിട്ടുണ്ട്. ഇന്ത്യക്കെതിരെ കടുത്ത വിമർശനമാണ് ലേഖനത്തിൽ.
ഇന്ത്യക്ക് ഭ്രാന്തെന്ന്...
ഇന്ത്യയുടെ പെരുമാറ്റം ഭ്രാന്തവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന വിമര്‍ശനം ലേഖനത്തില്‍ ഉന്നയിക്കുന്നു. റോഡു നിര്‍മ്മാണത്തോടെയുള്ള ഇന്ത്യയുടെ പ്രതിഷേധം വളരെ വിചിത്രമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ദോക്‌ലാം ചൈനയുടേതെന്ന്....
ദോക്‌ലാം ചൈനയുടേതാണെന്ന വാദവും ചൈന ആവര്‍ത്തിക്കുന്നു. ദോക്‌ലാം ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. സംഘര്‍ഷം നടന്ന സമയത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലായിരുന്നു തങ്ങളെന്നും ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു.
ഇപ്പോഴും സൈനികര്‍
ആഗസ്റ്റ് 28 നാണ് മൂന്നു മാസത്തോളം നീണ്ട ദോക്ലാം സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിച്ചു എന്ന് ഇരു രാജ്യങ്ങളും അറിയിച്ചത്. അതു കഴിഞ്ഞ് മൂന്ന് ആഴ്ചകള്‍ക്കു ശേഷവും സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.
സിക്കിം അതിര്‍ത്തിയില്‍
ദോക്ലാം പ്രശ്നം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടു എന്ന് ഇന്ത്യയും ചൈനയും സമ്മതിച്ച് 5 ആഴ്ചകള്‍ കഴിഞ്ഞാണ് പ്രദേശത്ത് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ തങ്ങളെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിക്കിം അതിര്‍ത്തിയില്‍ 1000 ത്തോളം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
1000 ത്തോളം സൈനികര്‍
പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 1000 ത്തോളം സൈനികര്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സ്ഥലത്തു നിന്നും 800 മീറ്റര്‍ അകലെയാണ് ഇവര്‍ നില്‍ക്കുന്നതെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിക്കിം അതിര്‍ത്തിയിലെ ചുംബായ് താഴ്വരയില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേനാ മേധാവി ബിഎസ് ധനോവ അറിയിച്ചിരുന്നു.
പിന്‍മാറുമെന്ന് പ്രതീക്ഷ
ചൈനീസ് സൈന്യം ഉടന്‍ പിന്‍മാറുമെന്ന പ്രതീക്ഷയും ബിഎസ് ധനോവ പ്രകടിപ്പിച്ചിരുന്നു. ചൈനയോടും പാകിസ്താനോടും ഒരുപോലെ യുദ്ധം നടത്താന്‍ വ്യോമസേന തയ്യാറാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കും. ചൈനയെ നേരിടാന്‍ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു.