റോഹിംഗ്യന്‍ വംശഹത്യ: യുഎന്‍ റിപ്പോര്‍ട്ട് മ്യാന്മര് ഭരണകൂടം തള്ളി
ജനീവ: കഴിഞ്ഞ ആഗസ്തില്‍ മ്യാന്മറില് റോഹിംഗ്യന്‍ മുസ്ലിംകളെ കൂട്ടക്കൊലയ്ക്കിരയാക്കിയ സംഭവത്തില്‍ സൈനിക മേധാവിയെയും അഞ്ച് ജനറല്‍മാരെയും പ്രതിക്കൂട്ടിലാക്കി യു.എന്‍ പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ട് മ്യാന്മര് ഭരണകൂടം തള്ളി. റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്കെതിരായി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഭരണകൂടം അവകാശപ്പെട്ടു.
യു.എന്‍ വസ്തുതാന്വേഷണ സംഘത്തെ തങ്ങള്‍ മ്യാന്മറിലേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാത്തതെന്നും സര്‍ക്കാരിന്റെ മുതിര്‍ന്ന വക്താവ് സാ ഹതെ പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ കള്ളപ്രചാരണങ്ങള്‍ തുറന്നുകാണിക്കാന്‍ മ്യാന്മര് ഭരണകൂടം സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയമിക്കുമെന്നും ഹതെ വ്യക്തമാക്കി.
റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം നടത്തിയ മൂന്നംഗ യു.എന്‍ വസ്തുതാന്വേഷണ സംഘം സംഭവത്തിനുത്തരവാദികളായ പട്ടാളമേധാവിയുള്പ്പെടെ ആറ് സൈനിക ഉദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൂട്ടക്കൊല കേസ് ചുമത്തണമെന്നും യുഎന്‍ റിപ്പോര്‍ട്ട് കര്‍ശനമായി നിര്‍ദേശിച്ചു.
മ്യാന്മറിലെ റഖിനെ പവിശ്യയില്‍ വംശഹത്യയും മറ്റുള്ളിടങ്ങളില് കടുത്ത മനുഷ്യാവകാശധ്വംസനവും നടത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുകയുണ്ടായി. ഏഴുലക്ഷം പേരാണ് ഇതേത്തുടര്‍ന്ന് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്തത്. ബലാത്സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, ഗ്രാമങ്ങള്‍ തീയിടല്‍ എന്നിവയെ ഒരിക്കലും സൈനിക നടപടിയായി കാണാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മ്യാന്മര് ഭരണാധികാരി ആങ് സാന്‍ സൂചിക്കെതിരെയും കടുത്ത വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. റോഹിംഗ്യകള്‍ക്കെതിരേ സൈനിക അതിക്രമങ്ങള്‍ നടക്കുമ്പോള്‍ സൂചി മൗനം പാലിച്ചതായും സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.