കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവകരാറിലെ ഒരു വാചകം പോലും മാറ്റാനാവില്ല; കരാര്‍ മാറ്റാന്‍ ട്രംപിന് ആര് അധികാരം നല്‍കിയെന്ന് ഇറാന്‍ പ്രസിഡന്റ്

Google Oneindia Malayalam News

തെഹ്‌റാന്‍: അന്താരാഷ്ട്ര ആണവ കരാറില്‍ മാറ്റംവരുത്താനുള്ള അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നീക്കത്തിനെതിരേ പൊട്ടിത്തെറിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്ക സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുതിയൊരു ആണവ കരാര്‍ കൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരേയാണ് ഇറാന്‍ പ്രസിഡന്റിന്റെ രോഷപ്രകടനം.

കരാര്‍ മാറ്റാന്‍ നിങ്ങളാര്?

കരാര്‍ മാറ്റാന്‍ നിങ്ങളാര്?

യു.എസ്സിനും ഫ്രാന്‍സിനും പുറമെ, റഷ്യ, ജര്‍മനി, ചൈന, ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവ ചേര്‍ന്ന് 2015ലുണ്ടാക്കിയ ഇറാന്‍ ആണവ കരാര്‍ മാറ്റി പുതിയ കരാറുണ്ടാക്കാന്‍ നിങ്ങളാരാണെന്നും നിങ്ങള്‍ക്ക് അതിന് ആരാണ് അധികാരം നല്‍കിയതെന്നും ട്രംപിനോടും മാക്രോണിനോടും റൂഹാനി ചോദിച്ചു. കരാര്‍ ഏകപക്ഷീയമായി മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്‌രിസ് നഗരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വാചകം പോലും മാറ്റാനാവില്ല

ഒരു വാചകം പോലും മാറ്റാനാവില്ല

2015ലെ പഴയ കരാര്‍ മാറ്റി പുതിയ കരാറുണ്ടാക്കുന്നത് പോയിട്ട് അതിലെ ഒരു വാചകം പോലും മാറ്റാനാവില്ലെന്ന് റൂഹാനി വ്യക്തമാക്കി. അതില്‍ ഒരു വാചകം കൂട്ടിച്ചേര്‍ക്കാനോ എടുത്തുമാറ്റാനോ കഴിയില്ല. ഒപ്പുവച്ച കരാറില്‍ മാറ്റം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഫ്രഞ്ച് പ്രസിഡന്റിനോട് പലതവണ ഫോണിലും ഒരു തവണ നേരിട്ടും താന്‍ വ്യക്തമാക്കിയതാണെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.

ട്രംപ് വെറും കച്ചവടക്കാരന്‍

ട്രംപ് വെറും കച്ചവടക്കാരന്‍

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും കെട്ടിടനിര്‍മാതാവും കച്ചവടക്കാരനുമായ ട്രംപിന് അന്താരാഷ്ട്ര കരാറുകളുടെയും നിയമങ്ങളുടെയും പ്രാധാന്യം മനസ്സിലാവില്ലെന്നും റൂഹാനി പരിഹസിച്ചു. ആണവകരാര്‍ മോശം കരാറാണെന്നാണ് ട്രംപ് പറയുന്നത്. അങ്ങനെയെങ്കില്‍ തന്റെ രാജ്യം എന്തിന് അതില്‍ ഒപ്പുവച്ചു?- റൂഹാനി ചോദിച്ചു. വെറും വ്യാപാരിയായ ഒരാള്‍ക്ക് എങ്ങനെയാണ് അന്താരാഷ്ട്ര കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയെന്നും റൂഹാനി പരിഹസിച്ചു.

പുതിയ കരാര്‍ വേണമെന്ന് മാക്രോണ്‍

പുതിയ കരാര്‍ വേണമെന്ന് മാക്രോണ്‍

മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ ഇറാന്‍ ആണവ വിഷയത്തില്‍ പുതിയ കരാര്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ തുറന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. നിലവിലെ കരാറില്‍ ഇറാന് അനുകൂലമായ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ കരാര്‍ ഉണ്ടാക്കാനാണ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

ആണവ പ്രവര്‍ത്തനം തടയുക ലക്ഷ്യം

ആണവ പ്രവര്‍ത്തനം തടയുക ലക്ഷ്യം

2015ല്‍ ബറാക് ഒബാമ യു.എസ് പ്രസിഡന്റായിരിക്കെ ഒപ്പുവച്ച കരാറില്‍ 2025 മുതല്‍ ആണവ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ ഇറാന് അനുവാദം നല്‍കുന്നുണ്ട്. ഇത് തടയുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം. ഇതോടൊപ്പം ഇറാന്‍ ഭാവിയില്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് തടയുകയും മിഡിലീസ്റ്റിലെ യമന്‍, സിറിയ, ലബനാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുകയും ചെയ്യുകയും പുതിയ കരാറിന്റെ ലക്ഷ്യമാണ്.

ട്രംപ് കരാറിന്റെ സ്ഥിരം വിമര്‍ശകന്‍

ട്രംപ് കരാറിന്റെ സ്ഥിരം വിമര്‍ശകന്‍

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ കരാറിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നയാളാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക കണ്ടതില്‍ വച്ചേറ്റവും മേശമായ കരാറാണിതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. അതേസമയം, കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മെയ് 12 വരെ സമയം നല്‍കിയിരിക്കുകയാണ് ട്രംപ്. ഈ കാലയളവിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കാറില്‍ നിന്ന് പിന്‍മാറുമെന്നാണ് ട്രംപിന്റെ ഭീഷണി.

2015ലെ ആണവ കരാര്‍

2015ലെ ആണവ കരാര്‍

ഇറാന്‍ ആണവ വ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നതിന് പകരമായി രാജ്യത്തിനെതിരായ അന്താരാഷ്ട്ര ഉപരോധത്തില്‍ ഇളവ് നല്‍കുന്നതാണ് കരാര്‍. ഈ ഇളവുകള്‍ പിന്‍വലിച്ചാല്‍ ഇറാന്‍ ഏകപക്ഷീയമായി കരാര്‍ പാലിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്ന പക്ഷം ആണവ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ ഇറാന് ശേഷിയുണ്ടെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
rouhani lashes out at trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X