ആണവകരാര്‍ പൊളിഞ്ഞാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഖേദിക്കേണ്ടിവരും; ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
തെഹ്‌റാന്‍: ഇറാനുമായുള്ള അന്താരാഷ്ട്ര ആണവകരാര്‍ തകരുന്ന ദിവസം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ചരിത്രപരമായ കരാറിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2015ലുണ്ടാക്കിയ കരാറില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നും മുതിര്‍ന്ന റവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് റൂഹാനിയുടെ പ്രസ്താവന.
ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാനുമായി തെഹ്‌റാനില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു റൂഹാനി. ഇതുമായി ബന്ധപ്പെട്ടുള്ള ഏത് പ്രത്യാഘാതങ്ങളും നേരിടാന്‍ ഇറാന്‍ തയ്യാറാണെന്നും പറഞ്ഞ പ്രസിഡന്റ്, എന്നാല്‍ കരാറിനെ നിലനിര്‍ത്താന്‍ ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും പാത തന്നെയാണ് അഭികാമ്യമെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കരാര്‍ നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ചര്‍ച്ചയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമുള്ളൂ എന്നും കരാര്‍ തകരുന്നതോടെ അത് പാഴ് വേലയാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആണവകരാറിനോടുള്ള ലംഘനം തെഹ്‌റാന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാവില്ല. കരാറില്‍ ഒപ്പുവച്ച മറ്റ് രാഷ്ട്രങ്ങളും അതിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പകരം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്യേണ്ടതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫും അഭിപ്രായപ്പെടുകയുണ്ടായി. ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വികസന പദ്ധതിയുമായി മുന്നോട്ടുപോകുന്ന പക്ഷം അത് പുതിയ ഉപരോധങ്ങള്‍ വിളിച്ചുവരുത്തിയേക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ഇറാന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇറാനെതിരായ ഉപരോധങ്ങള്‍ ലഘൂകരിക്കുന്നതിന് പകരമായി ആണവായുധ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഇറാനും അമേരിക്കയ്ക്കുമൊപ്പം റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ചിരുന്നു.
ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!