ദുബായ് ഭരണാധികാരിയുടെ 'ഒളിച്ചോടിയ' മകള്‍ എവിടെ? ആശങ്കകള്‍ പരക്കുന്നു... ദ ഗാര്ഡിയൻ റിപ്പോര്‍ട്ട്
Recommended Video
ദുബായ്: ദുബായ് ഭരണാധികാരിയുടെ മകള്‍ യുഎഇയില്‍ നിന്ന് ഒളിച്ചോടി എന്ന വാര്‍ത്ത പുറത്ത് വരുന്നത് 2018 മാര്‍ച്ചില്‍ ആയിരുന്നു. ഇവര്‍ തന്നെ പുറത്ത് വിട്ട ഒരു വീഡിയോയില്‍ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സ്വതന്ത്ര്യത്തിനും തന്റെ ജീവിതത്തിനും ഒരു ആരംഭം എന്നായിരുന്നു അവര്‍ ആ ഒളിച്ചോട്ടത്തെ വിശേഷിപ്പിച്ചിരുന്നത്.
ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഹിദ് അല്‍ മക്തൂമിന്റെ മകള്‍ എന്ന് അവകാശപ്പെടുന്ന ഷെയ്ഖ ലത്തീഫ ബിന്ദ് റാഷിദ് അല്‍ മക്തൂം ആയിരുന്നു അന്ന് ഒളിച്ചോടിയത്. അന്ന് തന്നെ ഇവരുടെ സുരക്ഷയെ പറ്റി പല ആശങ്കകളും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്.
ഷെയ്ഖ ലത്തീഫയെ യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയതായാണ് അവസാനം അറിയാന്‍ സാധിച്ചത് എന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത് ദ ഗാര്ഡിയന് ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് ആണ്.
ഒളിച്ചോട്ടം
യുഎഇയില്‍ നിന്ന് താന്‍ ഒളിച്ചോടിയിരിക്കുകയാണ് എന്ന് വെളിപ്പെടുത്തിയത് ഷെയ്ഖ ലത്തീഫ തന്നെ ആയിരുന്നു. അതിന് ശേഷം ഇന്ത്യന്‍ തീരത്ത് ഒരു നൗകയില്‍ ആണ് താന്‍ ഉള്ളത് എന്നായിരുന്നു അവരില്‍ നിന്ന് അവസാനം ലഭിച്ച വിവരം. ഇക്കാര്യങ്ങളെല്ലാം അവര്‍ ഡെയ്ലി മെയില്‍ എന്ന മാധ്യമത്തെ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ദുബായ് ഭരണാധികാരിയുടെ മകളാണെന്നത് തെളിയിക്കുന്ന രേഖകളും അവര്‍ അയച്ചുകൊടുത്തിരുന്നു.
പിടിച്ചുകൊണ്ടുവന്നോ?
ഷെയ്ഖ ലത്തീഫയെ യുഎഇ അധികൃതര്‍ പിടിച്ച്, തിരിച്ചുകൊണ്ടുപോയേക്കും എന്ന ആശങ്ക അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ചും അതേ അഭിപ്രായം തന്നെ ആണ് പ്രകടിപ്പിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചേക്കാനാണ് സാധ്യത എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുഎഇ അധികൃതര്‍ ഇത് സംബന്ധിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.
നിര്‍ബന്ധിത അപ്രത്യക്ഷമാകല്‍?
ഷെയ്ഖ ലത്തീഫ ഒരുപക്ഷേ പ്രത്യക്ഷയാകാന്‍ നിര്ബന്ധിതയായതാകാനുള്ള സാധ്യകളും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് മുന്നോട്ട് വയ്ക്കുന്നുണ്ട്. യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതായാണ് ഏറ്റവും ഒടുവില്‍ ലത്തീഫയെ കുറിച്ചുള്ള വിവരം എന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .
32 കാരിയായ രാജകുമാരി
32 വയസ്സാണ് ഷെയ്ഖ ലത്തീഫയുടെ പ്രായം. ആദ്യമായിട്ടല്ല ഈ ഒളിച്ചോട്ട ശ്രമം. കൗമാരപ്രായത്തില്‍ ഒരിക്കല്‍ ഒളിച്ചോടാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ പിടിക്കപ്പെട്ടു. അതിന് ശേഷം മൂന്ന് വര്‍ഷത്തോളം തടവിലായിരുന്നു എന്നും ഷെയ്ഖ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യവും ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
അനേകം മക്കളില്‍
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന് ആറ് ഭാര്യമാരില്‍ ആയി 30 മക്കളുണ്ട്. അതില്‍ ഒരാളാണ് താന്‍ എന്നാണ് ഷെയ്ഖ ലത്തീഫയുടെ അവകാശവാദം. ഇവരുടെ പാസ്പോര്‍ട്ടിലെ രേഖകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഫ്രഞ്ച് ചാരനാണ് രാജ്യം വിടാന്‍ സഹായിച്ചത് എന്നും ലത്തീഫ വീഡിയോയില്‍ പറഞ്ഞിരുന്നു.
ഒരു മാസത്തിന് ശേഷം
രാജ്യം വിട്ട് ഒരുമാസത്തിന് ശേഷം ആണ് ലത്തീഫയെ തിരിച്ചെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് യുഎഇ അധികൃതര്‍ കൃത്യമായ മറുപടികള്‍ നല്‍കിയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ലത്തീഫ സുരക്ഷിതയായി വീട്ടുകാര്‍ക്കൊപ്പം ഉണ്ടെന്ന് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ റോയിറ്റേഴ്സ് പ്രതിനിധിയെ അറിയിച്ചതായും ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വിവരങ്ങള്‍ പുറത്ത് വിടണം
ഷെയ്ഖ ലത്തീഫയെ കുറിച്ചുള്ള വിവരങ്ങള്‍ യുഎഇ അധികൃതര്‍ ഉടന്‍ പുറത്ത് വിടണം എന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആവശ്യപ്പെടുന്നത്. പുറം ലോകവുമായി ബന്ധപ്പെടാന്‍ അവരെ അനുവദിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. അറസ്റ്റിലാണെങ്കില്‍ തന്നെയും അവര്‍ക്ക് ലഭ്യമാക്കേണ്ട എല്ലാ അവകാശങ്ങളും ലഭ്യമാക്കണം എന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും
ഏറ്റവും ഒടുവില്‍ ഷെയ്ഖ ലത്തീഫ നല്കിയ വിവരം പ്രകാരം അവര്‍ ഉണ്ടായിരുന്നത് ഇന്ത്യന്‍ തീരത്ത് ആയിരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആണ് ബോട്ട് റെയ്ഡ് ചെയ്ത് ലത്തീഫയെ പിടികൂടാന്‍ യുഎഇ അധികൃതരെ സഹായിച്ചത് എന്ന് ഒരു ഫിന്നിഷ് പൗരനെ ഉദ്ധരിച്ച് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ അധികൃതരും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
തോക്ക് ധാരികള്‍
തോക്ക് ധാരികളായ പുരുഷന്മാര് ആയിരുന്നു നൗകയിലേക്ക് ഇരച്ച് കയറിയത് എന്നാണ് ഫിന്നിഷ് പൗരയായ ടീന ജൗഹിയാനെന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിനെ അറിയിച്ചതത്രെ. ആരാണ് ലത്തീഫ എന്ന് ഇംഗ്ലീഷില്‍ ആക്രോശിച്ചുകൊണ്ടായിരുന്നു തോക്കുധാരികള്‍ നൗകയിലേക്ക് പ്രവേശിച്ചത്. ഫ്രഞ്ച് പൗരത്വവും അമേരിക്കന്‍ പൗരത്വവും ഉള്ള ടീനയെ പന്നീട് ഫിന്‍ലാന്‍ഡിലേക്ക് തിരിച്ച് പോകാന്‍ അധികൃതര്‍ അനുവദിച്ചതായും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നുണ്ട്.
ദുബായ് ഭരണാധികാരിയുടെ 'മകൾ' ഒളിച്ചോടി? മൂന്ന് വർഷം തടവിലിട്ടുവെന്ന്, മയക്കുമരുന്ന് കുത്തിവച്ചെന്നും
എനിക്ക് ആ മതവുമായി ഒരു ബന്ധവും ഇല്ല- വിവാദങ്ങളെ കുറിച്ച് ദേശീയ പുരസ്കാര ജേതാവ് അനീസ് സംസാരിക്കുന്നു