രാഷ്ട്രീയത്തിൽ പിളരുമോ മാധ്യമ ഭീമൻ? റൂപ്പർട്ട് മർഡോക്കിന്റെ മകൻ ന്യൂസ് കോർപ്പില്‍ നിന്ന് രാജിവച്ചു
ന്യൂയോര്‍ക്ക്: ആഗോള മാധ്യമ ഭീമന് എന്ന പ്രയോഗത്തിന് ഏറെ നാള് അര്ഹനായിരുന്ന ആളാണ് റൂപ്പര്‍ട്ട് മര്‍ഡോക്ക്. ഒരുവേള അമ്പത് രാജ്യങ്ങളിലെ എണ്ണൂറില്‍ പരം മാധ്യമ സ്ഥാപനങ്ങള്‍ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പറേഷന്റെ അധീനതയില്‍ ആയിരുന്നു. അങ്ങനെയാണ് ആഗോള മാധ്യമ ഭീമന് എന്ന വിളിപ്പേര് അദ്ദേഹത്തിന് കിട്ടുന്നത്.
എന്തായാലും ഇപ്പോഴത്തെ വാര്‍ത്ത റൂപ്പര്‍ട്ട് മര്‍ഡോക്കിനെ കുറിച്ച് മാത്രമല്ല. പ്രധാനമായും അദ്ദേഹത്തിന്റെ മകന് ജെയിംസ് മര്‍ഡോക്കിനെ കുറിച്ചാണ്. ന്യൂസ് കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മകന് ജെയിംസ് രാജിവച്ചു എന്നാണ് വാര്‍ത്തകള്‍. എഡിറ്റോറിയല്‍ കണ്ടന്റ് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ആണത്രെ കാരണം. വിശദാംശങ്ങള്‍ ഇങ്ങനെ...
ജെയിംസ് മര്‍ഡോക്ക്
റൂപ്പര്‍ട്ട് മർഡോക്കിന്റെ ഏറ്റവും ഇളയ മകന് ആണ് ജെയിംസ് മര്‍ഡോക്ക്. എഡിറ്റോറിയല്‍ ഉള്ളടക്കത്തില്‍ മാത്രമല്ല ജെയിംസിന് വിയോജിപ്പുകള്‍ ഉള്ളത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കമ്പനി സ്വീകരിച്ചിട്ടുള്ള ചില തന്ത്രപരമായ തീരുമാനങ്ങളിലും ഇദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നത്രെ.
വിമര്‍ശനങ്ങള്‍ മുമ്പും
ജെയിംസ് മര്‍ഡോക്ക് ന്യൂസ് കോര്പ്പറേഷന് സ്ഥാപനങ്ങളെ മുമ്പും വിമര്‍ശിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങില്‍ വാള് സ്ട്രീറ്റ് ജേര്‍ണലിനെ ജെയിംസ് അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് വലിയ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു.
അച്ഛന് മര്‍ഡോക്കും ട്രംപും
അച്ഛന് മര്‍ഡോക്കും മകന് മര്‍ഡോക്കും രാഷ്ട്രീയമായിത്തന്നെ കുറച്ച് കാലമായി വിരുദ്ധ ധ്രുവങ്ങളില്‍ ആണ് എന്നാണ് പുറത്ത് വരുന്ന മറ്റൊരു വാര്‍ത്ത. റൂപ്പര്‍ട്ട് മര്‍ഡോക്ക് ടൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ജെയിംസ് മര്‍ഡോക്ക് പിന്തുണച്ചത് ട്രംപിന്റെ എതിരാളി ജോ ബൈഡനെ ആണ്. ലക്ഷണക്കണക്കിന് ഡോളര്‍ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംഭാവനയായി നല്‍കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റൊരു മകന്
റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ മറ്റൊരു മകനാണ് ലാച്ച്ലന്‍ മർഡോക്ക്. അച്ഛന് മര്‍ഡോക്കുമായി കൂടുതല്‍ ഒത്തുപോകുന്നതും ലാച്ച്ലന്‍ തന്നെയാണ്. നിലവില്‍ റൂപ്പര്‍ട്ട് മര്‍ഡോക്ക് ന്യൂസ് കോര്‍പ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനും ലാച്ച്ലന്‍ മർഡോക്ക് കോ ചെ.ര്‍മാനും ആണ്. രാജിവച്ച ജെയിംസ് മര്‍ഡോക്കിന് രണ്ട് പേരും സംയുക്ത പ്രസ്താവനയില്‍ എല്ലാ ആശംകളും നേര്‍ന്നിട്ടുണ്ട്.
Recommended Video
പ്രമുഖ മാധ്യമങ്ങള്‍
യുകെയിലെ ദ ടൈംസ്, ദ സണ്‍, ദ സണ്‍ഡേ ടൈംസ്, എന്നിവയുടെ ഉടമസ്ഥാവകാശവും ന്യൂസ് കോര്‍പ്പിനാണ്. ദ ഓസ്ട്രേലിയന്‍, ദ ഡെയ്ലി ടെലഗ്രാഫ്, ദ ഹെറാള്‍ഡ് സണ്‍ തുടങ്ങിയ പ്രമുഖ ഓസ്ട്രേലിയന്‍ ദിന പത്രങ്ങളും മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ ആണ്.
ഓസ്ട്രേലിയയില്‍ നിന്ന്
റൂപ്പര്‍ട്ട് മര്‍ഡോക്ക് ഓസ്ട്രേലിയന്‍ പൗരന് ആയിരുന്നു. അവിടെ നിന്ന് അദ്ദേഹം തന്റെ വ്യാപര മേഖല ഇംഗ്ലണ്ടിലേക്കും പിന്നീട് അമേരിക്കയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. അതിന് ശേഷം ആണ് അദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നത്.
എതിര്‍ശബ്ദത്തിന്റെ തുടക്കവും ഓസ്ട്രേലിയയില്‍
ജെയിംസ് മര്‍ഡോക്കും ന്യൂസ് കോര്‍പ്പറേഷനും തമ്മിലുള്ള പ്രശ്നങ്ങളും തുടങ്ങുന്നത് ഓസ്ട്രേലിയയുമായി ബന്ധപ്പെട്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയിലെ കാട്ടുതീ സംബന്ധിച്ച ന്യൂസ് കോര്‍പ്പിന്റേയും ഫോക്സിന്റേയും വാര്‍ത്താ റിപ്പോര്‍ട്ടുകളെ കുറിച്ചായിരുന്നു ഇത്. ജെയിംസും ഭാര്യ കാതറിനും തങ്ങളുടെ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ചിരുന്നു.
കുടുംബത്തിലെ എതിര് ശബ്ദം
'മര്‍ഡോക്ക് കുടുംബത്തിലെ വിമതന്' എന്നാണ് പല മാധ്യമങ്ങളും ജെയിംസ് മര്‍ഡോക്കിനെ ആദ്യം മുതലേ വിശേഷിപ്പിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ സിനിമയും ചരിത്രവും പഠിക്കാന്‍ ചേര്‍ന്ന ജെയിംസ് അത് പൂര്‍ത്തീകരിക്കാതെ യൂണിവേഴ്സിറ്റി വിട്ടു. അമേരിക്കയിലെ പല റാപ്പര്‍മാര്‍ക്കും വഴിതുറന്നിട്ടുകൊടുത്ത റോക്കസ് റെക്കോര്‍ഡ്സ് സ്ഥാപിച്ചത് ജെയിംസ് ആയിരുന്നു. ന്യൂസ് കോര്‍പ്പിന്റെ കൈവശമുള്ള സമയത്ത് 21 സെഞ്ച്വറി ഫോക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയും ജോലി ചെയ്തിട്ടുണ്ട്.