അമേരിക്കക്കെതിരേ പടയൊരുക്കം; റഷ്യയും ഇറാനും സംയുക്ത നീക്കത്തിന്, ശക്തമായ തിരിച്ചടി വരുന്നു
സിറിയയില്‍ അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് റഷ്യയുടെയും ഇറാന്റെയും തീരുമാനം.
മോസ്കോ/തെഹ്റാന്: സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി ആഗോള തലത്തില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അേേമരിക്കക്കെതിരേ ശക്തമായ പടയൊരുക്കം നടത്താന്‍ ഒരുങ്ങുകയാണ് റഷ്യയും ഇറാനും. ഇരു രാജ്യങ്ങളും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുകൂലികളാണ്.
സിറിയയില്‍ അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് റഷ്യയുടെയും ഇറാന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം റഷ്യ തങ്ങളുടെ യുദ്ധക്കപ്പല്‍ മധ്യധരണ്യാഴിയിലേക്ക് അയച്ചിരുന്നു. ഇപ്പോള്‍ ആറ് യുദ്ധക്കപ്പലുകളാണ് റഷ്യ മേഖലയില്‍ സജ്ജമാക്കിയിട്ടുള്ളത്.
സിറിയയുടെ അയല്‍ രാജ്യമായ ഇറാനും റഷ്യക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കാനാണ് ഇറാന്റെയും നീക്കം. ഇറാനെ അനുകൂലിക്കുന്ന ലബ്നാനിലെ ശിയാ വിഭാഗമായ ഹിസ്ബുല്ലയും അമേരിക്കന്‍ വിരുദ്ധരാണ്.
ഇറാന്റെ ആണവ പദ്ധതിയുടെ പേരില്‍ ആ രാജ്യത്തിനെതിരേ അമേരിക്ക ഉപരോധം ശക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഒബാമ ഭരണകൂടം ആണവ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ഉപരോധം ഇളവ് ചെയ്തിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞാഴ്ച ഉപരോധം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിലുള്ള അമര്‍ഷവും ഇറാനുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഏറെ കാലമായി പിന്തുണയ്ക്കുന്ന സിറിയക്കെതിരേ അേേമരിക്ക മിസൈല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ശിയാ വിഭാഗത്തില്‍പ്പെട്ട അലവികളാണ് ബാഷര്‍ അല്‍ അസദും കൂട്ടരും.
സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ചാണ് ട്രംപിന്റെ നിര്‍ദേശ പ്രകാരം അമേരിക്കന്‍ സൈന്യം ശൈറാത്തിലെ വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയത്. 59 ക്രൂയിസ് മിസൈലുകളാണ് താവളത്തില്‍ അമേരിക്ക വര്‍ഷിച്ചത്.
ട്രംപിന്റെ ഈ നടപടിയാണ് ലോകത്ത് വീണ്ടും ചേരിതിരിഞ്ഞ് ആക്രമണത്തിനുള്ള സാധ്യത വളര്‍ത്തിയത്. യുഎന്നില്‍ അമേരിക്കന്‍ ആക്രമണത്തിനെതിരേ റഷ്യ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ വേണ്ടിവന്നാല്‍ ഇനിയും ആക്രമിക്കുമെന്നാണ് അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ യുഎന്നില്‍ പറഞ്ഞത്.
ഈ സാഹചര്യത്തിലാണ് റഷ്യ യുദ്ധക്കപ്പല്‍ അയച്ചത്. ഇനി ആക്രമണമുണ്ടായാല്‍ അമേരിക്കക്കെതിരേ സൈനിക ശക്തി പ്രയോഗിക്കുമെന്നും ഇറാനും റഷ്യയും ഭീഷണി മുഴക്കിയതും ഈ സാഹചര്യത്തിലാണ്. അമേരിക്കന്‍ സൈന്യവും മധ്യധരണ്യാഴിയില്‍ തമ്പടിച്ചിട്ടുണ്ട്. അമേരിക്കയുടെ ഒരു യുദ്ധക്കപ്പല്‍ ഉത്തര കൊറിയയെ ലക്ഷ്യമാക്കിയും പുറപ്പെട്ടിട്ടുണ്ട്.
സിറിയയില്‍ പരിധി ലംഘിച്ചാല്‍ ശക്തമായ സൈനിക തിരിച്ചടിയുണ്ടാവുമെന്ന് റഷ്യയും ഇറാനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കക്ക് തങ്ങളുടെ ശക്തിയെ പറ്റി നന്നായറിയുന്നതാണ്. ശക്തമായ തിരിച്ചടി ഇനി പ്രതീക്ഷിക്കാമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി റഷ്യക്കെതിരേ രംഗത്തെത്തി. ഖാന് ശൈഖൂനില്‍ അസദ് സൈന്യം പ്രയോഗിച്ച രാസായുധത്തില്‍ സാധാരണക്കാര്‍ മരിച്ചതിന് ഉത്തരവാദി റഷ്യയാണെന്ന് സര് മൈക്കല്‍ ഫാലന് കുറ്റപ്പെടുത്തി. റഷ്യയുടെ നിരീക്ഷണത്തിലാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
രാസായുധ ആക്രമണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അന്വേഷണം നടത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും ആവശ്യപ്പെട്ടു. രാസായുധം നശിപ്പിക്കാന്‍ 2013ലുണ്ടാക്കിയ കരാര്‍ നടപ്പാക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു.
ടില്ലേഴ്സണ് റഷ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് ഉടന്‍ മോസ്കോയിലെത്തുമെന്നാണ് കരുതുന്നത്. റഷ്യ തങ്ങളുടെ വഴിയേ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നു പുറത്താക്കണമെന്നും ടില്ലേഴ്സണ് ആവശ്യപ്പെട്ടു.