ഇന്ത്യയില്‍ റഷ്യന്‍ മേധാവിത്വം തുടരുന്നു: സൗദിയും ഇറാഖും അങ്ങനെ വീഴില്ല, പുതിയ കണക്കുകള്‍
ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ റഷ്യന്‍ ആധിപത്യം തുടരുന്നു. ഇടയ്ക്ക് ഇറക്കുമതിയില്‍ നേരിയ ഇടിവ് നേരിട്ടെങ്കില്‍ സെപ്തംബറില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ നിർണ്ണായക ശക്തിയായി മാറിയ അന്ന് മുതല്‍ ഇന്ന് വരേയും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി റഷ്യ തുടരുകയാണ്.
സെപ്റ്റംബറിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയില്‍ 11.7 ശതമാനത്തിന്റെ വർധനവുണ്ടായെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് അന്തരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം 1.9 ദശലക്ഷം ബാരലായി (ബി പി ഡി).

ഇന്ത്യ തങ്ങള്‍ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ആകെ അഞ്ചില്‍ രണ്ട് ഭാഗവും നിലവില്‍ റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. സെപ്തംബറില്‍ ആകെ 4.7 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലാണ് വിവിധ ഇന്ത്യന്‍ റിഫൈനർമാർ ഇറക്കുമതി ചെയ്തത്. ഓഗസ്റ്റ് മാസത്തിലെ ഇറക്കുമതിയേക്കാള്‍ നേരിയ തോതിലും കഴിഞ്ഞ വർഷം സെപ്തംബർ മാസത്തെ അപേക്ഷിച്ച് 8.5 ശതമാനം കൂടുതലുമാണ് ഈ നിരക്ക്.
കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യന്‍ റിഫൈനറിമാർ തങ്ങളുടെ പ്ലാന്റ് നവീകരണത്തിലേക്ക് കടന്നിരുന്നു. ഇത് പൂർത്തിയാക്കിയതോടെ കൂടുതല്‍ അളവില്‍ ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഇറക്കുമതിയുടെ അളവില്‍ വർധനവ് ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ കണക്കുകള്‍ പ്രകാരം റഷ്യ, കസാക്കിസ്ഥാൻ, അസർബൈജാൻ എന്നിവ ഉൾപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻ്റ് സ്‌റ്റേറ്റ്‌സിൽ നിന്നുള്ള ക്രൂഡ് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 43% ആണ്, ഓഗസ്റ്റിൽ ഇത് 38.5% ആയിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍, അതായത് ഏപ്രില്‍-സെപ്റ്റംബർ കാലയളവില്‍ റഷ്യന്‍ വിഹിതം 9.1% ഉയർന്ന് 1.91 ദശലക്ഷം ബി പി ഡിയായി.
റഷ്യന്‍ എണ്ണയുടെ വിഹിതം വർധിക്കുമ്പോള്‍ മറുവശത്ത് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണയുടെ വരവ് പടിപടിയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇറക്കുമതി ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ ഒരു വർഷം മുമ്പ് 43.8% ആയിരുന്നെങ്കില്‍ നിലവില്‍ അത് 41.6% ആയി കുറഞ്ഞതായും ഡാറ്റ കാണിക്കുന്നു. ഇറാഖ്, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
തിരിച്ചടി നേരിട്ട അറബ് രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് സൗദി അറേബ്യയാണ്. അതേസമയം സെപ്തംബർ മാസത്തിലെ ഇറക്കുമതിയില്‍ നേരിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഇറാഖിനും സൗദി അറേബ്യക്കും സാധിച്ചിരുന്നു. ഇറാഖിൽ നിന്നും സൗദിയിൽ നിന്നുമുള്ള ഇന്ത്യയുടെ ഇറക്കുമതി ഈ മാസത്തിൽ യഥാക്രമം 16 ശതമാനവും 37 ശതമാനവും ഉയർന്നുവെന്നാണ് എനർജി കാർഗോ ട്രാക്കർ വോർടെക്‌സ നേരത്തെ പുറത്തിവിട്ട ഡാറ്റ വ്യക്തമാക്കിയത്.
സെപ്തംബറിൽ ഇന്ത്യ ഇറാഖിൽ നിന്ന് 894000 ബി പി ഡി ക്രൂഡ് ഇറക്കുമതി ചെയ്ത. ഓഗസ്റ്റില്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി 771000 ബി പി ഡിയായിരുന്നു. അതേസമയം സൗദി അറേബ്യയില്‍ നിന്നും ഓഗസ്റ്റിൽ 501000 ബി പി ഡി ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തതെങ്കില്‍ സെപ്തംബറില്‍ ഇത് 688000 ബി പി ഡിയായും ഉയർന്നു.












Click it and Unblock the Notifications