സിറിയയ്ക്ക് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം നല്‍കാന്‍ റഷ്യ; തകര്‍ക്കുമെന്ന് ഇസ്രായേല്‍
മോസ്‌കോ/തെല്‍ അവീവ്: സിറിയക്കെതിരായ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ റഷ്യ തയ്യാറെടുക്കുന്നു. ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനം തങ്ങളുടെ പ്രധാന സഖ്യരാജ്യമായ സിറിയക്ക് നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് റഷ്‌യന്‍ സൈനിക വക്താവ് കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് അറിയിച്ചു. എന്നാല്‍ ഏത് തരം മിസൈല്‍ പ്രതിരോധ സംവിധാനമാണ് നല്‍കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
എസ്-300 വ്യോമപ്രതിരോധ ഉപകരണങ്ങളാണ് റഷ്യ സിറിയയ്ക്ക് കൈമാറുന്നതെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ ദിനപ്പത്രമായ കോമെര്‍സെന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ റഷ്യന്‍ അധികൃതര്‍ തയ്യാറായില്ല. എസ് 300 മിസൈല്‍ ഡിഫെന്‍സ് സിസ്റ്റം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. അതേസമയം ഇതുമായി ബന്ധപ്പെട്ട ഒളിച്ചുവെക്കാനൊന്നുമില്ലെന്നും ഇക്കാര്യത്തില്‍ ധാരണയാവുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, റഷ്യ സിറിയയ്ക്ക് നല്‍കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-300നെതിരേ തങ്ങള്‍ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കി. ഇസ്രായേലിനെതിരേ അത് ഉപയോഗിച്ചാല്‍ തങ്ങള്‍ അത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലീബെര്‍മാന്‍ പറഞ്ഞത്. എന്നാല്‍ സിറിയയ്ക്ക് റഷ്യ നല്‍കുന്ന വ്യോമപ്രതിരോധ സംവിധാനത്തിന്റെ ലക്ഷ്യം ഇസ്രായേലല്ലെന്ന് റഷ്യയുടെ ഇസ്രായേല്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ ഷീന്‍ പറഞ്ഞു.
സിറിയക്ക് എസ്-300 മുസൈല്‍ പ്രതിരോധ സംവിധാനം നല്‍കില്ലെന്ന റഷ്യയുടെ മുന്‍ തീരുമാനം സിറിയക്കെതിരായ അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുനപ്പരിശോധിക്കുമെന്ന് മുതര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. സിറിയയിലെ വിമതകേന്ദ്രമായ ദൗമയ്‌ക്കെതിരേ രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് ഏപ്രില്‍ ഏഴിനായിരുന്നു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സിറിയയിലെ വിവിധ കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയത്.