വെള്ളമില്ല, കഴിക്കാന്‍ ഭക്ഷണമില്ല, മരിയുപോളില്‍ ദുരന്ത സാഹചര്യം, പിന്നോട്ടില്ലെന്ന് പുടിന്‍
കീവ്: യുക്രൈനില്‍ റഷ്യയുടെ കടുത്ത ആക്രമണത്തില്‍ പ്രതിസന്ധി കനക്കുന്നു. സുപ്രധാന നഗരമായ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടെ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയിലാണ് മരിയുപോളിലെ ജനങ്ങള്‍. തണുത്ത് മരവിച്ച് ഇരിക്കുന്നവരുമുണ്ട്. എന്നാല്‍ യുക്രൈനില്‍ നിന്ന് പിന്മാറില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ചത് പ്രകാരം തന്നെ സൈനിക നീക്കം നടക്കുന്നുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. ഇതുവരെ റഷ്യന്‍ സേന നടത്തിയ നീക്കങ്ങളെല്ലാം വിജയകരമായിരുന്നുവെന്നും പുടിന്‍ അവകാശപ്പെട്ടു. യുക്രൈനിലെ ദക്ഷിണ കിഴക്കന്‍ തുറമുഖ നഗരമാണ് മരിയുപോള്‍. ഇത് ബ്ലോക്ക് ചെയ്ത് ഇവിടെയുള്ള ജനങ്ങളെ ഒറ്റപ്പെടുത്താനാണ് റഷ്യയുടെ നീക്കം.

മരിയുപോളില്‍ കടുത്ത ബോംബാക്രമണങ്ങളാണ് നടക്കുന്നത്. നഗരം വിട്ട് പോകാന്‍ ജനങ്ങള്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്. കനത്ത സ്‌ഫോടനങ്ങളാണ് നഗരത്തില്‍ നടക്കുന്നത്. രണ്ടാം ആഴ്ച്ചയിലേക്ക് യുദ്ധം കടന്നതോടെ ഏറ്റവും പ്രതിസന്ധി നേരിടുന്ന നഗരമായി മാറിയിരിക്കുകയാണ് മരിയുപോള്‍. കടുത്ത ഷെല്ലാക്രമണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിയുപോളിലുണ്ടായതെന്ന് മേയര്‍ വാദിം ബെയ്‌ചെങ്കോ പറഞ്ഞു. നാസ് ജര്‍മനിയുടെ അതേ രീതിയാണ് റഷ്യന്‍ സൈന്യത്തിനുമെന്ന് നഗര ഭരണകൂടം വ്യക്തമാക്കി. ജര്‍മനി സോവിയറ്റ് യൂണിയനിലെ ലെനിന്‍ഗ്രാഡ് ആക്രമിച്ചതിനെയാണ് ഇതുമായി മരിയുപോള്‍ അധികൃതര്‍ താരതമ്യം ചെയ്യുന്നത്.
സ്ത്രീകളും, കുട്ടികളും, പ്രായമായവരും ദുരിതത്തിലാണെന്ന് മേയര്‍ പറയുന്നു. റഷ്യ യുക്രൈനെ തകര്‍ക്കുകയാണ്. ഇത് യുക്രൈന്‍ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് സിറ്റി സിറ്റി കൗണ്‍സില്‍ കുറ്റപ്പെടുത്തി. വൈദ്യുതി ഇല്ലാത്തത് കാരണം പലരുടെയും ബന്ധുക്കള്‍ എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയാണ്. ഇവര്‍ ആകെ ഭയന്നിരിക്കുകയാണ്. റഷ്യയുടെ ആക്രമണത്തില്‍ സാപ്പോറിസിയയിലെ ആണവ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടായിരിക്കുകയാണ്. ഇവിടെ എമര്‍ജന്‍സി സര്‍വീസുകള്‍ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ആണവ പ്ലാന്റില്‍ ചോര്‍ച്ചയുണ്ടാവുമെന്ന ഭ യത്തില്‍ എനര്‍ദോഗര്‍ നിവാസികള്‍. റഷ്യന്‍ സൈന്യം പലരെയും തടയുന്നതായും റിപ്പോര്‍ട്ടുണ്ട്.
ആണവ പവര്‍ പ്ലാന്റിലേക്ക് തീയണയ്ക്കാന്‍ വന്ന അഗ്നിശമന സേനാ പ്രവര്‍ത്തകരെ വരെ സൈനികര്‍ തടഞ്ഞു. ഇവിടെ ആറ് ആണവ റിയാക്ടറുകളാണ് ഉള്ളത്. തീ പര്‍ണമായും അണഞ്ഞിട്ടില്ല. സാപ്പോറിസിയയിലെ ആണവ പ്ലാന്റില്‍ പൊട്ടിത്തെറികളൊന്നും ഇല്ലാതിരിക്കാനുള്ളതീവ്ര ശ്രമത്തിലാണ്. അതേസമയം ആണവ പ്ലാന്റില്‍ ഷെല്ലാക്രമണം നടന്നതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കിയെ ഫോണില്‍ ബന്ധപ്പെട്ടു. പുടിന്റെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണത്തെ കുറിച്ച് ജോണ്‍നോട് സെലിന്‍സ്‌കി വിശദീകരിച്ചു. ഇത് യൂറോപ്പിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് സെലിന്‍സ്‌കി പറഞ്ഞു. കടുത്ത ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാരും അറിയിച്ചു. റഷ്യ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് ബോറിസ് ജോണ്‍സന്‍ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications