ചെര്‍ണോബിലിന് സമീപം റേഡിയേഷന്‍ അളവ് കൂടിയതായി യുക്രൈന്‍; നിഷേധിച്ച് റഷ്യ
കീവ്: ചെര്‍ണോബില്‍ നഗരം റഷ്യന്‍ സൈന്യം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ, ആണവനിലയത്തിന് സമീപമുള്ള പ്രദേശത്ത് ഉയര്‍ന്ന റേഡിയേഷന്‍ അളവ് കണ്ടെത്തിയതായി യുക്രൈന്‍ ആണവോര്‍ജ്ജ നിയന്ത്രണ ഏജന്‍സി. ഡീകമ്മീഷന്‍ ചെയ്ത ചെര്‍ണോബില്‍ സോണില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന ഗാമാ റേഡിയേഷന്‍ അളവ് കണ്ടെത്തിയതായി യുക്രൈനിലെ സ്റ്റേറ്റ് ന്യൂക്ലിയര്‍ റെഗുലേറ്ററി ഇന്‍സ്‌പെക്ടറേറ്റ് പറഞ്ഞുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഴിവാക്കല്‍ മേഖലയിലൂടെ വലിയ തോതിലുള്ള കനത്ത സൈനിക ഉപകരണങ്ങളുടെ ചലനവും വായുവിലേക്ക് മലിനമായ റേഡിയോ ആക്ടീവ് പൊടി പുറന്തള്ളുന്നതും കാരണം മേല്‍മണ്ണ് ഇളകി മാറുന്നതാണ് റേഡിയേഷന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമെന്നാണ് അനുമാനം.
കഴിഞ്ഞ ദിവസം ചെര്‍ണോബിലിന് കേടുപാടുകളൊന്നുമില്ലെന്നായിരുന്നു യുക്രൈന്‍ അറിയിച്ചത്. അതേസമയം, ചെര്‍ണോബില്‍ ആണവനിലയവും അതിന്റെ ചുറ്റുപാടുമുള്ള ഒഴിവാക്കല്‍ മേഖലയും റഷ്യ ഏറ്റെടുത്തതായി യുക്രേനിയന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം റഷ്യന്‍ പ്രതിരോധ മന്ത്രാലയം അത്തരം അവകാശവാദങ്ങള്‍ നിഷേധിച്ചു. സാധ്യമായ ''പ്രകോപനങ്ങള്‍'' തടയാന്‍ റഷ്യന്‍ വ്യോമസേന പ്ലാന്റിനെ സംരക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു. പ്രദേശത്തെ റേഡിയേഷന്‍ അളവ് സാധാരണ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലയത്തിലെ ആണവ അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്ന ജോലി നിലവിലുള്ള ജീവനക്കാരെ തന്നെ ഉപയോഗിച്ച് നടത്തുന്നതായി റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ യുക്രൈന്‍ സേനയുമായി ചര്‍ച്ച നടത്തിയാണ് ഏറ്റെടുത്തതെന്നാണ് ഐഗര്‍ കോനഷെങ്കോവ് പറയുന്നത്. ആണവവികിരണം തടയുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള അതേ ജീവനക്കാര്‍ തന്നെ തുടര്‍ന്നും ഇക്കാര്യം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെര്‍ണോബില്‍ ആണവനിലയം യുക്രൈനിന്റെ തലസ്ഥാന നഗരമായ കൈവില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കായാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടം നടന്ന സ്ഥലമാണ് ആണവനിലയം.

1986-ല്‍, പ്ലാന്റിലെ ഒരു ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ച് ഒരു റേഡിയോ ആക്ടീവ് പടലം യൂറോപ്പിലുടനീളം വ്യാപിച്ച് ദുരന്തം സംഭവിച്ചിരുന്നു. 36 പേര്‍ ആ ദിവസങ്ങളില്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ ആണവ വികിരണം മൂലം പിന്നീട് മരിച്ചു. 20 മൈല്‍ ചുറ്റളവില്‍ താമസിച്ചിരുന്ന 1,35,000 പേരെ അക്കാലയളവില്‍ ഒഴിപ്പിച്ചിരുന്നു. ദുരന്തത്തോടെ ആണവ നിലയം അടച്ചുപൂട്ടി. സ്‌ഫോടനത്തില്‍ തകര്‍ന്ന റിയാക്ടറില്‍ നിന്ന് ആണവ വികിരണമുണ്ടാകാതെ തടയാന്‍ സുരക്ഷിത കവചം നിര്‍മിക്കുകയും സംരക്ഷണ ഷെല്‍ കൊണ്ട് മൂടുകയും ചെയ്തു.
Recommended Video

ഇന്ധന റോഡുകള്‍ പ്രത്യേകം നിര്‍മിച്ച കൂളന്റ് ടാങ്കുകളില്‍ സൂക്ഷിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് റഷ്യ യുക്രൈനിനെതിരെ ആക്രമണം തുടങ്ങിയത്. ആദ്യ ദിവസത്തെ ആക്രമണത്തില്‍ 137 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് യുക്രെനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ചിരുന്നു. യുദ്ധത്തിന്റെ രണ്ടാം ദിനം തന്നെ റഷ്യ, തലസ്ഥാനമായ കീവ് പിടിച്ചെടുക്കുകയും ചെയ്തു. അതിനിടെ യുക്രൈനും പരിമിതമായ സാഹചര്യത്തില്‍ നിന്ന് ശക്തമായി തിരിച്ചടിച്ചു. നിലവില്‍ കീവ് വളഞ്ഞിരിക്കുകയാണ് റഷ്യ. അതേസമയം റഷ്യക്ക് കടുത്ത മുന്നറിയിപ്പുമായി നാറ്റോ രംഗത്തെത്തി.

കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തിയതായും നാറ്റോ അറിയിച്ചു. തങ്ങളുടെ ദ്രുത പ്രതികരണ സേനയുടെ ഘടകങ്ങള്‍ കിഴക്കന്‍ യൂറോപ്പിന്റെ കരയിലും കടലിലും വായുവിലും വിന്യാസം നടത്തിയിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അറിയിച്ചു. യു എസ്, കാനഡ അടക്കമുള്ള സഖ്യകക്ഷികളില്‍ പലതും ഇതിനോടകം നാറ്റോ പ്രതികരണ സേനയിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലാണ് യൂറോപ്പ് ശക്തി കേന്ദ്രകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications