റഷ്യയെ പിന്നോട്ടോടിച്ച് യുക്രൈന്‍, കീവിന്റെ ആധിപത്യം തിരിച്ചുപിടിക്കുന്നു, അടുത്ത ലക്ഷ്യം ഡോണ്‍ബാസ്
കീവ്: റഷ്യക്കെതിരെയുള്ള പ്രത്യാക്രമണം ശക്തമാക്കി യുക്രൈന്‍. കൊടും ക്രൂരതകള്‍ യുക്രൈനിലെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യന്‍ സൈന്യത്തിന്റെ വകയായി അരങ്ങേറുന്നുണ്ട്. എന്നാല്‍ യുക്രൈന്‍ സൈന്യം പല മേഖലകളും പിടിച്ചെടുത്ത് തുടങ്ങിയിട്ടുണ്ട്. കീവിന് ചുറ്റും തമ്പടിച്ചിരുന്ന റഷ്യന്‍ സൈന്യത്തെ തുരത്തിയോടിച്ച് കീവിന്റെ പ്രാന്തപ്രദേശങ്ങളെല്ലാം യുക്രൈന്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
തുടര്‍ച്ചയായുള്ള ഉപരോധങ്ങള്‍ റഷ്യയുടെ ആക്രമണത്തെ ദുര്‍ബലമാക്കിയിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ റഷ്യ നടത്തുന്ന ക്രൂരമായ അതിക്രമങ്ങള്‍ പലയിടത്തും വര്‍ധിച്ച് വരികയാണ്. പെണ്‍കുട്ടികളെ പോലും ക്രൂരമായി പീഡിപ്പിക്കുകയാണ്.

തെരുവില്‍ മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണ്. കൂട്ടക്കുഴിമാടങ്ങളിലേക്ക് നൂറുകണക്കിന് പേരെയാണ് അടക്കേണ്ടി വരുന്നത്. അതേസമയം പോരാട്ടം കിഴക്കന്‍ യുക്രൈനിലേക്ക് നീണ്ടിരിക്കുകയാണ്. ഇത് റഷ്യ നിയന്ത്രണത്തില്‍ വെച്ചിരിക്കുന്ന മേഖലയാണ്. എന്നാല്‍ അതിശക്തമായ തിരിച്ചടിയാണ് യുക്രൈന്‍ സൈന്യം കിഴക്കന്‍ മേഖലയില്‍ നല്‍കുന്നത്. പ്രധാനമായും റഷ്യയുടെ ഭാഗമായി അംഗീകരിച്ച ലുഹാന്‍സ്‌ക്, ഡൊണെറ്റ്‌സ്‌ക് മേഖലകളെ കൈവിടാതെ നിര്‍ത്താനാണ് റഷ്യയുടെ ശ്രമം. ഡോണ്‍ബാസ്‌ക് മേഖലയുടെ ഭാഗമാണ് ഇവ രണ്ടു. ഇവ സ്വതന്ത്ര പ്രവിശ്യകളായി നേരത്തെ റഷ്യ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നിയന്ത്രണം റഷ്യക്കായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയില്‍ ഡോണെറ്റ്‌സ്‌കിനെയും ലുഹാന്‍സ്‌കിനെയും സ്വതന്ത്ര പ്രവിശ്യകളായി വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിലെ അധിനിവേശം റഷ്യ ആരംഭിച്ചത്. അതിശക്തമായ പോരാട്ടമാണ് ഡോണ്‍ബാസ് മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. യുക്രൈന്‍ സൈന്യം ഡൊണെട്‌സ്‌കിലെ ഗ്രാമമായ വെര്‍ക്‌നോടോറെറ്റ്‌സ്‌കെയിലാണ് അത്യൂഗ്രന്‍ പോരാട്ടം നടത്തുന്നത്. ഗോര്‍ലോവ്കയ്ക്ക് അടുത്തുള്ള പ്രദേശമാണിത്. ഗോര്‍ലോവ്കയുടെ നിയന്ത്രണം പൂര്‍ണമായും റഷ്യന്‍ സൈന്യത്തിന്റെ കൈവശമാണ്. വെര്‍ക്‌നോടോറെറ്റ്‌സ്‌കെയില്‍ സൈനിക വാഹനങ്ങള്‍ ചിതറി തെറിച്ചതെല്ലാം തെരുവില്‍ കാണാം.

ഈ നഗരം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. സമീപത്തുള്ള സ്‌കൂളുകളും വീടുകളും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കനത്ത ഷെല്ലാക്രമണവും ബോംബാക്രമണങ്ങളുമാണ് ഇവിടെ നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടി വീരമൃത്യു വരിച്ച സോവിയറ്റ് സൈനികരുടെ ഓര്‍മയ്ക്കായി പണിത പ്രതിമ യുദ്ധത്തില്‍ തകര്‍ന്നിരിക്കുകയാണ്. റഷ്യയുടെ ബോംബാക്രമണത്തിലാണ് തകര്‍ന്നത്. നാസികള്‍ക്കെതിരെ പോരാടിയ അതേ സ്ഥലത്ത് വെച്ചാണ് യുദ്ധം നടക്കുന്നതെന്ന് യുക്രൈന്‍ സൈനികന്‍ പറഞ്ഞു. കിഴക്കന്‍ മേഖലകളിലെ നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍വ ശക്തിയുമെടുത്താണ് യുക്രൈന്‍ സൈന്യം പോരാടുന്നത്. പ്രത്യേകിച്ച് മരിയോപോള്‍ തിരിച്ചുപിടിക്കാനാണ് ശ്രമം.

മരിയോപോള്‍ ഡൊണെറ്റ്‌സ്‌കിനും ഡോണ്‍ബാസിനും ഇടയിലുള്ള നഗരമാണ്. ഇത് യുദ്ധത്തില്‍ തന്ത്രപരമായ മുന്നേറ്റം റഷ്യക്ക് സാധ്യമാക്കുന്നുണ്ട്. ഇത് തിരിച്ചുപിടിച്ചാല്‍ റഷ്യക്ക് അധിക കാലം യുക്രൈനില്‍ തുടരാനാവില്ല. അതേസമയം യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ നേരിടുന്നത് കടുത്ത വെല്ലുവിളികളാണെന്ന് നാറ്റോ വെളിപ്പെടുത്തി. റഷ്യന്‍ സൈന്യത്തിന്റെ മനോനില തന്നെ തകര്‍ന്നുവെന്നും നാറ്റോ പറയുന്നു. ഇതുവരെ 15000ത്തോളം റഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കമൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ജനങ്ങള്‍ തന്നെ ആയുധമെടുത്തതാണ് റഷ്യന്‍ സൈന്യത്തെ അമ്പരപ്പിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരും ജീവിതത്തില്‍ ആദ്യമായി തോക്കെടുത്തു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ മനോനില തകര്‍ന്ന റഷ്യന്‍ സൈനികര്‍ മേലധികാരികളുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ വിസമ്മതിക്കുകയാണെന്ന് നാറ്റോ പരയുന്നു. ഇവര്‍ ശത്രു സൈന്യത്തിനൊപ്പം ചേരുന്നതായിട്ടും നാറ്റോ അവകാശവാദം ഉന്നയിച്ചു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറവ് റഷ്യന്‍ സൈന്യത്തെ ദുര്‍ബലമാക്കിയിരിക്കുകയാണ്. റഷ്യന്‍ സൈന്യം സ്വന്തം കമാന്‍ഡറെ തന്നെ കൊലപ്പെടുത്തിയെന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരപരാധികളായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും പല റഷ്യന്‍ സൈനികരുടെ മനസ്സ് മടുപ്പിച്ചതായി നാറ്റോ പറഞ്ഞു.












Click it and Unblock the Notifications