വാക്സിൻ സുരക്ഷിതമെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം; സ്പുട്നിക്ക് കുത്തിവച്ച് റഷ്യൻ പ്രതിരോധമന്ത്രി
മോസ്കോ: കൊവിഡിനെതിരായി റഷ്യ കണ്ടുപിടിച്ച വാക്സിന്റെ പ്രാരംഭഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രതികരിക്കുന്നുണ്ടെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്സിന് പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്സിന് സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വാക്സിന് പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ റഷ്യയുടെ വാക്സിന് സ്പുട്നിക് വി കുത്തിവച്ചിരിക്കുകയാണ് രാജ്യത്തിന്റെ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗു.
വാക്സിന് സുരക്ഷിതകമാണെന്ന് ലോകത്തെ അറിയിക്കുന്നതിനും വേണ്ടിയാണ് റഷ്യയുടെ പ്രതിരോധ മന്ത്രി തന്നെ വാക്സിന് കുത്തിവയ്ക്കാന്‍ തയ്യാറായത്. ഷാങ്ഹായ് സഹകരണ സംഘം, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റേറ്റസ്, കണ്ട്രീസ് ഓഫ് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി എന്നീ രാജ്യാന്തര കൂട്ടായ്മകളില്‍ പ്രതിരോധമന്ത്രിമാര്‍ക്ക് റഷ്യയുടെ കൊവിഡ് വാക്സിനെ പറ്റി വിശദീകരിച്ചിരുന്നു.
Recommended Video
അതേസമയം, ഇതുവരെയുളള ഒരു കൊവിഡ് വാക്സിനും ഫലപ്രാപ്തിയുടെ സൂചനകള്‍ നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവായ മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതിരോധമന്ത്രി വാക്സിന് സ്വീകരിച്ചത്. കൊവിഡ് പ്രതിരോധ വാക്സിനുകളുടെ വ്യാപകമായ ഉപയോഗം അടുത്ത വര്‍ഷം പകുതിക്കുളളില്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞിരുന്നു. സുരക്ഷയും ഫലപ്രാപ്തിയും പൂര്‍ണമായും ഉറപ്പ് വരുത്തുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ആഗസ്റ്റില്‍ നിര്‍മ്മിച്ച കൊവിഡ് വാക്സിനാണ് റഷ്യ അംഗീകാരം നല്‍കിയത്. രാജ്യത്ത് ഈ വാക്സിന് ഉപയോഗിക്കാനുളള അനുമതിയും നല്‍കിയിരുന്നു. രണ്ട് മാസത്തില്‍ കുറവ് മാത്രം മനുഷ്യരില്‍ പരിശോധന നടത്തിയ വാക്സിനാണിതെന്നാണ് കരുതുന്നത്. റഷ്യയുടെ വാക്സിന്റെ ഫലപ്രാപ്തിയേയും സുരക്ഷയേയും കുറിച്ച് വിദഗ്ധര്‍ ആശങ്കയും സംശയങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിന്റെ മകള്‍ക്ക് വാക്സിന് കുത്തിവച്ചെന്ന വാര്‍ത്ത പുറത്തുവന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കിയിരുന്നു.
അതേസമയം, അമേരിക്കയും കൊവിഡ് വാക്സിന് ഉടനെ രംഗത്തിറക്കാനുളള നീക്കത്തിലാണ്. നവംബര്‍ ഒന്നിന് അമേരിക്കയുടെ കൊവിഡ് പ്രതിരോധ വാക്സിന് പുറത്തിറങ്ങിയേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നവംബര്‍ ഒന്നിന് കൊവിഡ് വാക്സിന് വിതരണത്തിന് തയ്യാറെടുക്കാന്‍ ആണ് അമേരിക്കന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം സംബന്ധിച്ച് ഇതിനകം തന്നെ സംശയങ്ങളും ആശങ്കകളും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.