ഭരണഘടനാ പരിഷ്കാരങ്ങൾ: റഷ്യയിൽ സർക്കാർ രാജിവെച്ചു, നടപ്പിലാക്കുന്നത് നിർണായക പരിഷ്കാരങ്ങൾ!!
മോസ്കോ: റഷ്യൻ സർക്കാർ രാജിവെച്ചതായി പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ്. റഷ്യൻ ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ച പുടിൻ പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ സർക്കാരായി തുടരാൻ മന്ത്രിമാരോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള ടെലിവിഷൻ ഇന്റർവ്യൂവിലാണ് ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പുടിൻ പ്രഖ്യാപിക്കുന്നത്.
രാജിവെച്ച മെദ് വദേവിനെ പുതിയതായി റഷ്യൻ സുരക്ഷാ കൌൺസിൽ ഡെപ്യൂട്ടി സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ച് തൽസ്ഥാനത്ത് നിയമിക്കുമെന്ന് പുടിൻ അറിയിച്ചിട്ടുണ്ട്. ഭരണഘടനയി മാറ്റങ്ങൾ വരുന്നതോടെ റഷ്യൻ പാർലമെന്റിന് കൂടുതൽ അധികാരങ്ങൾ നൽകുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പ്രസിഡന്റിന്റെ നിയന്ത്രണത്തിൽ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യയിൽ പാർലമെന്റിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി ഭരണഘടന പരിഷ്കരിക്കുന്നതായി ബുധനാഴ്ചയാണ് പുടിൻ പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രിയെയും ക്യാബിനറ്റ് മന്ത്രിമാരെയും തിരഞ്ഞെടുക്കാനുള്ള അധികാരം പാർലമെന്റിന് നൽകുന്നതാണ് ഇതിലൊന്ന്. നിലവിലെ സംവിധാനത്തിൽ പ്രസിഡന്റിനാണ് ഇത്തരം അധികാരങ്ങളുള്ളത്. അധോ സഭയുടെ അംഗീകാരത്തോടെ മാത്രമേ പ്രധാനമന്ത്രിയെ നിയമിക്കാൻ കഴിയൂ എന്ന സ്ഥിതിയാണ് ഇതോടെ നിലവിൽ വരിക. രണ്ട് തവണ മാത്രമാണ് ഒരാൾക്ക് പ്രസിഡന്റ് പദവി അലങ്കരിക്കാൻ സാധിക്കൂ. എന്നാൽ നാല് തവണയായി പുടിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയാണ്.












Click it and Unblock the Notifications