റഷ്യന്‍ ജോലിക്ക് വന്‍ ശമ്പള വാഗ്ദാനം: പക്ഷെ ഇന്ത്യക്കാരായ യുവാക്കള്‍ എത്തിപ്പെട്ടത് യുദ്ധമുഖത്ത്
റഷ്യയില്‍ ജോലിക്കെത്തിരെ ഇന്ത്യക്കാരെ നിർബന്ധിത സൈനിക സേവനത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. റഷ്യന്‍ ഉദ്യോഗസ്ഥർ തങ്ങളെ വാഗ്നർ സേനയില്‍ പ്രവർത്തിക്കാന്‍ നിർബന്ധിച്ചുവെന്നാണ് മൂന്ന് ഇന്ത്യക്കാരെ ഉദ്ധരിച്ച ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഉക്രെയ്നുമായുള്ള അതിർത്തിയിൽ റഷ്യൻ സൈനികരോടൊപ്പം യുദ്ധം ചെയ്യാനണ് ഇവരെ നിർബന്ധിച്ചത്. അടിസ്ഥാന ആയുധപരിശീലനം നൽകപ്പെട്ടതായും ഡൊനെറ്റ്‌സ്‌കിന് സമീപം യുദ്ധത്തിൽ ഏർപ്പെട്ടതായും ഒരു യുവാവ് പറയുന്നു.
ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവരുടെ കുടുംബങ്ങൾ പാർലമെൻ്റ് അംഗം അസദുദ്ദീൻ ഒവൈസി ഉൾപ്പെടെയുള്ള അധികാരികളെ സഹായത്തിനായി സമീപിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അപകടകരമായ സാഹചര്യത്തിൽ അകപ്പെട്ടതായി കുടുംബം വ്യക്തമാക്കുന്നു.

തന്നെയും മറ്റ് രണ്ട് പേരെയും ഒരു യൂട്യൂബ് ചാനലിലൂടെ റിക്രൂട്ട് ചെയ്യുകയും 2023 നവംബറിൽ റഷ്യയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യുദ്ധേതര ജോലികള്‍ വാഗ്ദാനം ചെയ്യുന്ന കരാറുകളിൽ ഒപ്പുവെച്ച ശേഷം, തങ്ങള്‍ക്ക് ആയുധ പരിശീലനം നൽകി യുദ്ധമേഖലയിലേക്ക് വിന്യസിക്കുകയായിരുന്നു.
"ഞങ്ങൾ 7-8 തവണ വെടിയുണ്ടകളെ നേരിട്ടു. അടുത്തുണ്ടായിരുന്ന മറ്റൊരു സഹപ്രവർത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു" യുവാവ് പറയുന്നു. യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. "നവംബർ 13 ന്, ഞങ്ങളെ ഒരു ക്യാമ്പിൽ പ്രവേശിപ്പിച്ചു, മോസ്കോയിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ അകലെയുള്ള ഒരു വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഞങ്ങളെ ടെൻ്റുകളിൽ താമസിപ്പിക്കുകയും, ആയുധങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്തു. ശേഷം ജനുവരി 4 ന് ഞങ്ങളെ ഡൊനെറ്റ്സ്കിലേക്ക് യുദ്ധം ചെയ്യാൻ അയച്ചു," യുവാവിനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം ചെയ്യാന്‍ നിർബന്ധിക്കപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ അവസരം കണ്ടെത്തി ആയുധം വലിച്ചെറിഞ്ഞതായി അദ്ദേഹം പറഞ്ഞു. "എന്നാൽ എന്നെ പിടികൂടി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ അവർ എന്നോട് ആവശ്യപ്പെട്ടു. നമ്മൾ എതിരാളികളുടെ എളുപ്പമുള്ള ലക്ഷ്യങ്ങളാകാതിരിക്കാൻ അഞ്ച് മീറ്റർ ഗ്യാപ്പ് നിലനിർത്താൻ കമാൻഡർ ഞങ്ങളോട് പറഞ്ഞു. ഇതിനിടയില്‍ ഞങ്ങൾ 7 മുതൽ 8 തവണ വരെ വെടിയുണ്ടകൾ നേരിട്ടു. എന്നോടൊപ്പം ഉണ്ടായിരുന്ന ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു." യുവാവ് പറയുന്നു.
ചില ഇന്ത്യക്കാർ നേരത്തെ ഉക്രെയ്നിന്‍ സൈന്യത്തിന് വേണ്ടി പോരാടാന്‍ സ്വയം സന്നദ്ധമായി മുന്നോട്ട വന്നിരുന്നു. എന്നാല്‍ റഷ്യയ്ക്കുവേണ്ടി പോരാടാൻ നിർബന്ധിതരായ ഇന്ത്യക്കാരുടെ ആദ്യത്തെ സംഭവമാണ് ഇത്. ഫൈസൽ ഖാൻ എന്ന ഏജൻ്റാണ് യുവാക്കളെ തെറ്റിദ്ധരിപ്പിച്ചുതെന്നും കുടുംബങ്ങൾ ആരോപിക്കുന്നു. വിഷയം മോസ്കോയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
യുവാക്കളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഒവൈസി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. "തെലങ്കാന, ഗുജറാത്ത്, കർണാടക, ജമ്മു കശ്മീർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് റഷ്യയിലെ ഏജൻ്റുമാർ ജോലി വാഗ്ദാനം ചെയ്തു, അവിടെ കെട്ടിട സുരക്ഷാ ഏജൻ്റുമാരായി ജോലി ചെയ്യുമെന്ന് പറഞ്ഞെങ്കിലും കബളിപ്പിച്ച് യുദ്ധക്കളത്തിലേക്ക് അയക്കുകയായിരുന്നു. ഞാൻ അവരുടെ കുടുംബങ്ങളെ കണ്ടിരുന്നു. യുവാക്കളെ തിരികെ കൊണ്ടുവരാൻ ഞാൻ വിദേശകാര്യ മന്ത്രിക്കും റഷ്യയിലെ ഇന്ത്യൻ അംബാസഡർക്കും കത്തെഴുതിയിട്ടുണ്ട്." ഒവൈസി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications