സിറിയ: യുഎന്‍ രക്ഷാസമിതിയില്‍ നാണംകെട്ട് റഷ്യ; കൂടെ ചൈനയും ബൊളീവിയയും മാത്രം
വാഷിംഗ്ടണ്‍: സിറിയക്കെതിരായ യുഎസ് ആക്രമണത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ റഷ്യയ്ക്കു വന്‍ തിരിച്ചടി. വിമത കേന്ദ്രമായ ദൗമയിലെ രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിറിയക്കെതിരേ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. പതിനഞ്ചംഗ രക്ഷാസമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്.
എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ നാലുരാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. എത്യോപ്യ, കസാക്കിസ്താന്‍, പെറു, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. ലോകത്തിന് ഏറ്റവും ദുഖകരമായ ദിനമെന്നായിരുന്നു രക്ഷാസമിതി നടപടിയെ റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സിയ വിശേഷിപ്പിച്ചത്. രക്ഷാസമിതി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും റഷ്യ ആരോപിച്ചു. അസദ് രാസായുധം പ്രയോഗിച്ചെന്ന വാദം തളളിയ റഷ്യ പാശ്ചാത്യശക്തികളുടെ തെറ്റായ നിഗമനങ്ങളെ തെളിവുകള്‍ ഖണ്ഡിക്കുമെന്നും വ്യക്തമാക്കി.
സിറിയയ്‌ക്കെതിരായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിറിയയിലെ ഭീകരവാദികളെ സഹായിക്കുന്ന നിലപാടില്‍ നിന്ന് അമേരിക്കയും സഖ്യകക്ഷികളും പിന്‍മാറണമെന്നും സിറിയന്‍ അംബാസഡര്‍ ബശ്ശാര്‍ ജാഫരി പറഞ്ഞു. അന്താരാഷ്ട്ര പരിശോധക സംഘം അടുത്ത ദിവസം സിറിയന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നും അവര്‍ക്ക് വേണ്ട എല്ലാ സഹായവും സിറിയ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെ അപലപിക്കാന്‍ റഷ്യന്‍ ആവശ്യപ്രകാരമായിരുന്നു രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നത്. എന്നാല്‍ സിറിയയില്‍ ബശ്ശാറുല്‍ അസദ് രാസായുധം പ്രയോഗിച്ചതിനു തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ഇനിയും രാസായുധ ആക്രമണത്തിന് അസദ് മുതിര്‍ന്നാല്‍ ആക്രമണം തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.