താലിബാന് വേണ്ടി വാദിച്ച് പാകിസ്താന്‍; സാര്‍ക്ക് യോഗം റദ്ദാക്കി, യുഎന്നിന് താലിബാന്റെ കത്ത്
ന്യൂയോര്‍ക്ക്: സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജ്യണല്‍ കോ-ഓപറേഷന്‍ (സാര്‍ക്ക്) രാജ്യങ്ങളുടെ യോഗം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കിയത്. ശനിയാഴ്ച ന്യൂയോര്‍ക്കിലാണ് യോഗം നടക്കേണ്ടിയിരുന്നത്. അഫ്ഗാന്റെ പ്രതിനിധിയായി താലിബാന്‍ നേതാവിനെ പങ്കെടുപ്പിക്കണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടതത്രെ.
നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള സാര്‍ക്ക് അംഗങ്ങള്‍ എതിര്‍ത്തു. വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. അതേസമയം, ലോകരാജ്യങ്ങളുടെ അംഗീകാരം കിട്ടാന്‍ താലിബാന്‍ ശ്രമം തുടങ്ങി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് അഫ്ഗാന്റെ പുതിയ വിദേശകാര്യ മന്ത്രി കത്തയച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ...
കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്? പട്ടിക കേന്ദ്രത്തിന് കൈമാറി, മറുപടി
ഇത്തവണത്തെ സാര്‍ക്ക് യോഗത്തില്‍ നേപ്പാള്‍ ആണ് അധ്യക്ഷത വഹിക്കുക. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുകയാണ്. ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ അമേരിക്കയിലെത്തും. ഈ വേളയിലാണ് സാര്‍ക്ക് യോഗവും നടത്താന്‍ തീരുമാനിച്ചത്. താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ലോകത്തെ പ്രമുഖ രാജ്യങ്ങളൊന്നും താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, താലിബാന്റെ പുതിയ മന്ത്രിമാരില്‍ പലരും ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയിലുള്ളവരുമാണ്. ഈ സാഹചര്യത്തിലാണ് താലിബാന്‍ പ്രതിനിധിയെ സാര്‍ക്കില്‍ പങ്കെടുപ്പിക്കാന്‍ അംഗരാജ്യങ്ങള്‍ തടസം നിന്നതത്രെ. ലോക നേതാക്കളുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്നാണ് താലിബാന്റെ ആവശ്യം.
താലിബാന്‍ നേതാവ് ആമിര്‍ ഖാന്‍ മുത്തഖിയാണ് അഫ്ഗാന്റെ പുതിയ വിദേശകാര്യ മന്ത്രി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കഴിഞ്ഞ യോഗത്തില്‍ വരെ അഫ്ഗാന്റെ പ്രതിനിധി സംസാരിച്ചിരുന്നു. ഇത്തവണ അവസരം നല്‍കിയാല്‍ സംസാരിക്കേണ്ടത് താലിബാന്റെ പ്രതിനിധിയാണ്. എന്നാല്‍ താലിബാന് ഐക്യരാഷ്ട്രസഭ അവസരം നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസരം നല്‍കിയാല്‍ താലിബാന് വലിയ അംഗീകാരമാകും.
താലിബാന് ലോക വേദികളില്‍ അംഗീകാരം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചത്രെ. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാത്ത സര്‍ക്കാരാണ് താലിബാന്റെതെന്നും അവര്‍ക്ക് അംഗകാരം നല്‍കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.
വനിതകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും താലിബാന്റെ പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല. ഇക്കാര്യമാണ് മോദി എടുത്തുപറഞ്ഞത്. ഈ സാഹചര്യത്തില്‍ സാര്‍ക്ക് യോഗത്തില്‍ താലിബാന്റെ സാന്നിധ്യം അംഗങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് വിവരം. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ തുടങ്ങി എട്ട് രാജ്യങ്ങളാണ് സാര്‍ക്കിലുള്ളത്.
സാര്‍ക്ക് യോഗത്തില്‍ അഫ്ഗാന്റെ സീറ്റ് ഒഴിച്ചിടാം എന്നാണ് അംഗരാജ്യങ്ങളില്‍ പലരും ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പാകിസ്താന്‍ ഇതിനെ എതിര്‍ത്തു. അഫ്ഗാന്റെ പ്രതിനിധിയായി താലിബാന്‍ നേതാവിനെ ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് സാര്‍ക്ക് യോഗം റദ്ദാക്കുകയായിരുന്നു. ഇക്കാര്യം സാര്‍ക്ക് സെക്രട്ടേറിയറ്റിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന് കത്തയച്ചു. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനെ പ്രതിനിധിയായി അയക്കാനാണ് താലിബാന്റെ തീരുമാനം.
സുഹൈല്‍ ഷഹീനെ യുഎന്നിലെ അഫ്ഗാന്റെ അംബാസഡറായി നിയമിക്കാനും താലിബാന് ആലോചനയുണ്ട്. കത്ത് യുഎന്‍ സബ് കമ്മിറ്റിക്ക് കൈമാറി. അമേരിക്കയും ചൈനയും റഷ്യയും ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. എന്നാല്‍ ഈ കമ്മിറ്റി ഉടന്‍ യോഗം ചേരാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇത്തവണ ജനറല്‍ അസംബ്ലിയില്‍ താലിബാന്‍ പ്രതിനിധി പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video