ഞെട്ടിച്ച സാം കൊലക്കേസിൽ കടുത്ത ശിക്ഷ.. സോഫിയയ്ക്ക് 22 വർഷം തടവ്, കാമുകന് 27 വർഷം!
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു സാം എബ്രഹാം എന്ന മലയാളിയായ മുപ്പത്തിനാലുകാരന്റെത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ഭാര്യ സോഫിയയാണ് സാമിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍.
സോഫിയയും കാമുകന് അരുണ്‍ കമലാസനനും കുറ്റക്കാരാണ് എന്ന് വിക്ടോറിയന്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സോഫിയയ്ക്ക് 22 വര്‍ഷത്തെ തടവും അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവ് ശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഞെട്ടിച്ച ആ പ്രണയത്തിന്റെയും ചതിയുടേയും കൊലപാതകത്തിന്റെയും കഥ ഇങ്ങനെയാണ്:
ഞെട്ടിച്ച കൊലപാതകം
കൊല്ലം പുനലൂര്‍ കരുവാളൂര്‍ സ്വദേശിയായ സാം എബ്രഹാം മെല്‍ബണില്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു. ഭാര്യ സോഫിയയ്ക്കും മകനുമൊപ്പമായിരുന്നു മെല്‍ബണില്‍ സാം താമസിച്ചിരുന്നത്. 2015 ഒക്ടോബര്‍ 13ന് സാം എബ്രഹാമിനെ എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി ഉറങ്ങാന്‍ കിടന്ന സാമിനെ വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ കട്ടിലില്‍ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തുകയായിരുന്നു.
വഴിത്തിരിവായി പോസ്റ്റ്മോർട്ടം
ഹൃദയാഘാതമാണ് മരണകാരണമെന്ന് സോഫിയ വീട്ടുകാരെയടക്കം പറഞ്ഞ് വിശ്വസിച്ചു. സാമിന്റെ കുടുംബത്തിലുള്ളവർക്ക് പോലും സോഫിയയെ സംശയം ഉണ്ടായിരുന്നില്ല. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് സംഭവങ്ങളുടെ ഗതി തിരിച്ച് വിട്ടത്. സാമിന്റെ രക്തത്തിലും കരളിലും അമിതമായ അളവിൽ സയനൈഡ് കലർന്നിട്ടുള്ളതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതോടെ കൊലപാതകമാണ് എന്ന സംശയത്തിലേക്ക് പോലീസ് എത്തിച്ചേർന്നു.
ഭാര്യയും കാമുകനും പിടിയിൽ
അതിനിടെ സാമിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ച ശേഷം സോഫിയ മകനൊപ്പം മെൽബണിലേക്ക് മടങ്ങിയെത്തി. തുടർന്ന് പോലീസ് രഹസ്യമായാണ് കേസിന്റെ അന്വേഷണം നീക്കിയത്. സോഫിയയുടേയും അരുണിന്റെയും അടുപ്പത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസ് ഇരുവരുടേയും നീക്കങ്ങൾ രഹസ്യമായി വീഡിയോയിൽ പകർത്തി. സാമിന്റെത് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് എന്ന് കണ്ടെത്തിയ പോലീസ് 2016 ഓഗസ്റ്റിലാണ് ഭാര്യ സോഫിയ സാമിനേയും സുഹൃത്ത് അരുണ്‍ കമലാസനനേയും പിടികൂടുന്നത്.
ജ്യൂസിൽ സയനൈഡ് കലർത്തി
സാം കൊല്ലപ്പെട്ട് 10 മാസം കഴിഞ്ഞാണ് ഇരുവരും അറസ്റ്റിലായത്. അരുണും സോഫിയയും കോടതിക്ക് മുന്നില്‍ ഒരു പോലെ കുറ്റം നിഷേധിച്ചിരുന്നു. സാമിനെ താന്‍ കൊന്നിട്ടില്ലെന്നും പോലീസ് പറയുമ്പോള്‍ മാത്രമാണ് കൊലപാതകമാണ് എന്ന് അറിയുന്നത് എന്നുമാണ് സോഫിയ മൊഴി നല്‍കിയത്. മരണത്തിന്റെ തലേന്ന് രാത്രി സാം എബ്രഹാം ഓറഞ്ച് ജ്യൂസ് കഴിച്ചതായി സോഫിയയുടെ മൊഴിയിലുണ്ട്. ഈ ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി നൽകിയാണ് കൊലപാതകം എന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.
മൊഴി കള്ളമെന്ന് തെളിഞ്ഞു
ശ്വസിച്ചതിലൂടെ അല്ല, മറിച്ച് വായിലൂടെയാണ് സയനൈഡ് അകത്ത് ചെന്നത് എന്നാണ് ടോക്സിക്കോളജി വിദഗ്ധര്‍ കണ്ടെത്തിയത്. മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തലേദിവസം രാത്രി സാം വളരെ അസ്വസ്ഥനായിരുന്നുവെന്നും രാത്രി ഭക്ഷണം കഴിച്ചില്ലെന്നും അവക്കാഡോ ജ്യൂസും ഓറഞ്ച് ജ്യൂസും മാത്രമാണ് കഴിച്ചതെന്നും സോഫിയ മൊഴി നൽകിയിരുന്നു. സാം മാത്രമല്ല, താനും മകനും കഴിച്ചുവെന്നും സോഫിയ മൊഴി നൽകി. എന്നാലിത് കള്ളമാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു.
വായിൽ നിന്ന് നുരയും പതയും
പിറ്റേന്ന് രാവിലെ 9 മണിയോടെയാണ് താന്‍ ഉറക്കമെഴുന്നേറ്റപ്പോൾ സാം കട്ടിലില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നും സോഫിയ മൊഴി നല്കി. സോഫിയ തന്നെയാണ് സാമിന്റെ സഹോദരി സോണിയയെ വീട്ടിലേക്ക് വിളിച്ച് വരുത്തി മരണവിവരം അറിയിച്ചത്. സോണിയയും ബന്ധു അനു ടോമിയും എത്തിയപ്പോള്‍ സാം അനക്കമില്ലാതെ കിടക്കുന്നത് കണ്ടുവെന്നാണ് മൊഴി. നഴ്സുമാരായ ഇരുവരും പ്രാഥമിക ശുശ്രൂഷ നല്കി നോക്കിയെങ്കിലും സാം അനങ്ങിയില്ല. മാത്രമല്ല വായില്‍ നിന്നും നുരയും പതയും വന്നതായും ഇരുവരും മൊഴി നല്കി.
കാമുകന് വേണ്ടി കൊന്നു
സാമും സോഫിയയും പ്രണയ വിവാഹതിരാണെന്നും ഇവർക്കിടയിൽ ചില സാമ്പത്തിക പ്രശ്നങ്ങളല്ലാതെ മറ്റൊരു പ്രശ്നവും ഉള്ളതായി അറിവില്ലെന്ന് സോണിയ മൊഴി നൽകി. എന്നാൽ സാമിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ അരുണുമായി ചേർന്ന് സോഫിയ പദ്ധതി തയ്യാറാക്കി കൊല നടത്തിയെന്ന് പോലീസ് കണ്ടെത്തി. എന്നാൽ അരുണ്‍ സുഹൃത്ത് മാത്രമാണെന്നും വിവാഹത്തിന് മുന്‍പ് അരുണിന് തന്നോട് പ്രണയം ഉണ്ടായിരുന്നുവെന്നും സോഫിയ പറയുന്നു. വിവാഹ ശേഷം വിഷമഘട്ടങ്ങളില്‍ സഹായിക്കുന്ന ഒരു സുഹൃത്ത് മാത്രമായിരുന്നുവെന്നും അക്കാര്യം ഭര്‍ത്താവായ സാം എബ്രഹാമിന് അറിയാമായിരുന്നുവെന്നും സോഫിയ മൊഴി നൽകി.
തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ
അരുണിന് തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും തന്റെ വീട്ടുകാര്‍ക്ക് സമ്മതം അല്ലാത്തത് കൊണ്ട് അത് നടന്നില്ല. പിന്നീട് സുഹൃത്തായി തുടരാന്‍ താന്‍ ത്ന്നെ അരുണിനോട് പറയുകയായിരുന്നു. അരുണുമായുള്ള സൗഹൃദത്തില്‍ സാമിന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും തന്നെ വിശ്വാസമായിരുന്നുവെന്നും സോഫിയയുടെ പുറത്ത് വന്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നു. എന്നാൽ പ്രോസിക്യൂഷന് അരുണിനും സോഫിയയ്ക്കും എതിരെ കോടതിയില്‍ നിരവധി തെളിവുകൾ സമർപ്പിക്കുകയുണ്ടായി.
അന്ന് അരുൺ വീട്ടിലെത്തി
അരുണിന്റെയും സോഫിയയുടേയും പേരില്‍ 2014 ജനുവരിയിൽ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല അരുണിന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ സ്ഥിരമായി ഉപയോഗിച്ചത് സോഫിയ ആയിരുന്നു. ഇന്ത്യയിലേക്ക് അരുണിന്റെ മേല്‍വിലാസത്തില്‍ സോഫിയ പണം അയച്ചതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സാമിന്റെ കാര്‍ നേരത്തെ അരുണിന്റെ പേരിലേക്ക് മാറ്റിയിരുന്നു. സാം മരണപ്പെട്ടതായി കണ്ടെത്തിയ ദിവസത്തിന് തലേ ദിവസം രാത്രി അരുണ്‍ സാമിന്റെ വീട്ടിലെത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
തെളിവായി ഡയറിക്കുറിപ്പുകൾ
ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയതിനും പോലീസിന് തെളിവുകൾ ലഭിച്ചു. മാത്രമല്ല സോഫിയയുടേയും അരുണിന്റെയും ഡയറിക്കുറിപ്പുകളും സാം കൊലക്കേസിൽ നിര്‍ണായക തെളിവുകളായി. അരുണിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വാദം കോടതിയില്‍ അഭിഭാഷകന് ഉന്നയിച്ചുവെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. റിമാന്‍ഡില്‍ കഴിയുന്ന അരുണും സോഫിയയും മറ്റ് പ്രശ്നങ്ങളൊന്നും ജയിലില്‍ ഇതുവരെ ഉണ്ടാക്കാത്തത് കൊണ്ട് കുറഞ്ഞ ശിക്ഷ നല്‍കണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.