ഖത്തറിന് മേലുളള ഉപരോധം പിൻവലിച്ച് സൗദി അടക്കം 4 രാജ്യങ്ങൾ, അല്‍ ഉല ഐക്യ കരാറില്‍ ഒപ്പ് വെച്ചു
റിയാദ്: മൂന്നര വര്‍ഷക്കാലം നീണ്ട് നിന്ന ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമമിട്ട് ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് സൗദി അറേബ്യ അടക്കമുളള നാല് രാജ്യങ്ങള്‍. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും പിന്‍വലിച്ചെന്ന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ഖത്തറുമായുളള എല്ലാ ബന്ധങ്ങളും പുനസ്ഥാപിക്കും.
41ാമത് ഗള്‍ഫ് സഹകരണ ഉച്ചകോടിയില്‍ സൗദിയും സഖ്യരാജ്യങ്ങളും ഐക്യവും സ്ഥിരതയും ഉറപ്പാക്കുന്ന അല്‍ ഉല കരാറില്‍ ഒപ്പ് വെച്ചു 6 ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഐക്യ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. സൗദി അറേഖ്യ, യുഎഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളാണ് കരാറില്‍ ഒപ്പിട്ടത്. ഈജിപ്തിന് വേണ്ടി വിദേശകാര്യ മന്ത്രി സാമിക് ശുക്രിയ കരാറില്‍ ഒപ്പ് വെച്ചു.
സൗദി അറേബ്യയും യുഎഇയും ബഹ്റൈനും ഈജിപ്തുമാണ് 2017 ജൂണ്‍ 5ന് ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചത്. തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു നടപടി. ദോഹ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നു എന്നായിരുന്നു ആരോപണം. അതിന് ശേഷം നടന്ന ജിസിസി ഉച്ചകോടികളില്‍ ഖത്തര്‍ പങ്കെടുത്തിരുന്നില്ല. കുവൈറ്റിന്റെയും അമേരിക്കയുടേയും മധ്യസ്ഥതയിലാണ് ഖത്തറുമായുളള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നാണ് ജിസിസി ഉച്ചകോടിയില്‍ സല്മാന് രാജകുമാരന് വ്യക്തമാക്കിയത്.
ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുമെന്ന് സൗദി വ്യക്തമാക്കിയതിന് പിറകേയാണ് ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിക്ക് എത്തിയത് . ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. ഖത്തറുമായുളള കര, ആകാശ, സമുദ്ര അതിര്‍ത്തികള്‍ കഴിഞ്ഞ ദിവസം സൗദി അറേബ്യ തുറന്നിരുന്നു. യുഎസ് വക്താവ് ജെറാദ് കുഷ്നറുടെ സാന്നിധ്യത്തിലാണ് ഐക്യം ഉറപ്പിക്കുന്ന കരാറില്‍ 7 രാജ്യങ്ങളും ഒപ്പ് വെച്ചത്. ഖത്തറിനും ഈജിപ്തിനുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.