സൗദി അറേബ്യ വീണ്ടും ഇന്ത്യയുടെ രക്ഷയ്ക്ക്, കൂട്ടിന് ഇറാഖുമുണ്ട്: ഇന്ത്യ ശ്രമം തുടങ്ങി, കൂടുതല്‍ കപ്പലെത്തും
വീണ്ടും വിലക്കിഴുവുകള്‍ പ്രഖ്യാപിച്ചെങ്കിലും റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇടിവ് തുടരുകയാണ്. ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇറക്കുമതി എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ജുലൈ മാസം വരെ ഈ നിരക്കിലായിരിക്കും ഇറക്കുമതിയെന്നും എണ്ണ കമ്പനികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ് സ്റ്റാന്‍റേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ഇടിവുണ്ടായെങ്കിലും വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയില്ലെന്നാണ് സൂചന. ഇന്ത്യയിലെ എല്ലാ റിഫൈനികള്‍ക്കും അടുത്ത കുറച്ച് മാസങ്ങളിൽ റഷ്യൻ ക്രൂഡ് ലഭിക്കാൻ സാധ്യതയുണ്ട്. റഷ്യന്‍ കമ്പനികള്‍ക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏർപ്പെടുത്തിയ നിരോധനം കൂടുതല്‍ ശക്തമാക്കിയത് ഉള്‍പ്പെടേയുള്ള കാര്യങ്ങളാണ് ഇന്ത്യയെ ബാധിച്ചത്.

അളവില്‍ കുറവുണ്ടായെങ്കിലും ലണ്ടൻ ആസ്ഥാനമായുള്ള കമ്മോഡിറ്റി ഡാറ്റ അനലിറ്റിക്‌സ് പ്രൊവൈഡർ വോർടെക്‌സയുടെ കണക്കുകൾ കാണിക്കുന്നത് ഫെബ്രുവരി വരെ തുടർച്ചയായി 17-ാം മാസവും ക്രൂഡ് ഓയിൽ ഏറ്റവും വലിയ ഒറ്റ വിതരണക്കാരായി റഷ്യ തുടരുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് ജനുവരിയിൽ 25 ശതമാനവും ഡിസംബറിൽ 31 ശതമാനവും ആയിരുന്നത് ഫെബ്രുവരിയിൽ 32 ശതമാനമായി ഉയർന്നു.
മേല്‍പ്പറഞ്ഞ കണക്കുകൾ കഴിഞ്ഞ വർഷം മേയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 44 ശതമാനത്തേക്കാൾ വളരെ കുറവാണ്. റഷ്യൻ വിതരണക്കാരുമായുള്ള പേയ്‌മെൻ്റുകൾ തീർപ്പാക്കുന്നതിലെ പ്രശ്നങ്ങൾ കാരണവും ഇറക്കുമതിയുടെ അളവ് വലിയ തോതില്‍ കുറഞ്ഞിരുന്നു. റഷ്യൻ സോക്കോൾ ഗ്രേഡ് ക്രൂഡിൻ്റെ ഇറക്കുമതിയേയാണ് ഇതിൻ്റെ ഫലമായി ഏറ്റവും കൂടുതൽ ബാധിച്ചത്.
ഫെബ്രുവരിയിൽ റഷ്യയുടെ പ്രമുഖ ടാങ്കർ ഗ്രൂപ്പായ സോവ്‌കോംഫ്ലോട്ടിനെതിരെ യുഎസ് പുതിയ ഉപരോധം ഏർപ്പെടുത്തിയതും ക്രൂഡ് ഇറക്കുമതിയില്‍ കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ, അസംസ്‌കൃത എണ്ണയുടെ അളവ് കുറയുന്നതിന് കാരണം എണ്ണവിലയുമായി ബന്ധപ്പെട്ട പ്രവർത്തനം കാരണമാണെന്നാണ് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നത്.
ജനുവരിയിലെ 1.2 ദശലക്ഷം ബിപിഡിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ കയറ്റുമതി 1.41 ദശലക്ഷം ബിപിഡി ആയി ഉയർന്നതായും വോർടെക്സ പറയുന്നു.ഡിസംബറിൽ ഇറക്കുമതി 1.32 ദശലക്ഷം ബിപിഡി ആയിരുന്നു, നവംബറിൽ 1.48 മില്യണും. ഡിസ്‌കൗണ്ടുകള്‍ കുറഞ്ഞതും ഇറക്കുമതി കുറയുന്നതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ബാരലിന് 3 മുതൽ 4 ഡോളർ വരെയാണ് കിഴിവ് ലഭിച്ചത്.
റഷ്യയില്‍ നിനുള്ള ഇറക്കുമതി കുറഞ്ഞാലും സൌദിയും ഇറാഖും ഉള്‍പ്പെടേയുള്ള പരമ്പരാഗത ഇറക്കുമതിക്കാരില്‍ നിന്നും കൂടുതല്‍ അളവില്‍ എണ്ണ എടുക്കാന്‍ കഴിയും എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം. ഫെബ്രുവരി 23 ന് യുഎസ് റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് മേജർ സോവ്‌കോംഫ്ലോട്ടും അതുമായി ബന്ധപ്പെട്ട 14 ടാങ്കറുകള്‍ക്കും നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യൻ എണ്ണ കൊണ്ടുപോകുന്നതില്‍ ഏർപ്പെട്ടിരിക്കുന്ന മറ്റ് ഷിപ്പർമാർക്കും ടാങ്കറുകൾക്കുമെതിരെ സമാനമായ നടപടികൾക്ക് പുറമേയാണിത്.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ജനുവരിയിൽ ഇറാഖിൽ നിന്നും ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്നും കൂടുതൽ എണ്ണയ്ക്കായി ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. യുഎഇയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങും. "മിഡിൽ ഈസ്റ്റ് വിതരണക്കാരിൽ നിന്നുള്ള ഇറക്കുമതി അടുത്ത ഏതാനും മാസങ്ങളിൽ ഉയർന്ന നിരക്കില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു," മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.












Click it and Unblock the Notifications