സൗദിക്ക് മാത്രമല്ല, യുഎഇക്കും ഇറാഖിനും ഇന്ത്യയില്‍ വന്‍ തിരിച്ചടി: എല്ലാത്തിനും കാരണം ആ രാജ്യം
ഡല്‍ഹി: ഡിസംബറില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി അയച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി റഷ്യ. കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന സ്ഥാനം റഷ്യ ഡിംസംബറിലും നിലനിർത്തുകയായിരുന്നു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി കഴിഞ്ഞ വർഷം നവംബറിലെ 3.61 ബില്യൺ ഡോളറിൽ നിന്ന് 8% വർദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
2023-ൽ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായിരുന്നു റഷ്യ. രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 30 ശതമാനവും റഷ്യയില്‍ നിന്നാണ്. ചെങ്കടൽ പ്രതിസന്ധിക്കിടയിലും 2024 ൻ്റെ ആദ്യമാസങ്ങളിലും റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി തുടരുമെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.

ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണത്തിൽ റഷ്യൻ എണ്ണ ചരക്ക് കപ്പലുകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ചെങ്കടലിലെ ആക്രമണം ഗുഡ് ഹോപ്പ് മുനമ്പ് വഴി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാൻ റഷ്യന്‍ കപ്പലുകളെ നിർബന്ധിതരാക്കി. ഇത് ചിലവ് വലിയ തോതില്‍ ഉയർത്തുകയും ചെയ്തു.
അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണയുടെ വരവോടെ സൌദിയും ഇറാഖും അടങ്ങുന്ന ഗൾഫ് മേഖലയിലെ പരമ്പരാഗത വിതരണക്കാരിൽ നിന്നുള്ള ഇറക്കുമതി മാസാമാസം കുറഞ്ഞ് വരികയാണ്. ഡിസംബറിൽ ഇന്ത്യയുടെ ക്രൂഡ് ഓയിലിൻ്റെ രണ്ടാമത്തെ വലിയ സ്രോതസ്സായിരുന്നു ഇറാഖ്. 2.42 ബില്യൺ ഡോളർ മൂല്യമുള്ള ചരക്കാണ് ഇറഖില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. ഇത് വർഷത്തിലെ ആകെ കണക്ക് എടുക്കുമ്പോള്‍ 4 ശതമാനത്തിന്റെ കുറവാണ്.
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ) എന്നിവിടങ്ങളിൽ നിന്നുള്ള വിതരണം യഥാക്രമം 24.84%, 3.01% ഇടിഞ്ഞ് 1.91 ബില്യൺ ഡോളറായും 973.85 മില്യൺ ഡോളറായും എത്തി. ഡിസംബറിലെ ഏറ്റവും വലിയ അഞ്ചാമത്തെ വിതരണക്കാർ യു എസാണ്. ഇവിടെ നിന്ന് 413.61 മില്യൺ ഡോളറിൻ്റെ എണ്ണ വരുന്നു. യു എസിൽ നിന്നുള്ള ഇറക്കുമതി 79.87ശതമാനം എന്ന നിരക്കില്‍ വൻതോതിൽ കുറഞ്ഞിട്ടുണ്ട്.
ഉക്രെയ്ൻ സംഘർഷത്തിന് മുമ്പ്, 2021-22 സാമ്പത്തിക വർഷത്തിൽ, റഷ്യൻ എണ്ണ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 2% മാത്രമായിരുന്നു. ആ സമയത്ത് ഇറാഖായിരുന്നു ഏറ്റവും വലിയ വിതരണക്കാരൻ. സൗദി അറേബ്യയും യു എ ഇയും തൊട്ടുപിന്നിലായിരുന്നു. എന്നാല്‍ ഉക്രൈന്‍ യുദ്ധത്തിന് ശേഷം എണ്ണ വിലയിൽ ഗണ്യമായ കിഴിവ് നൽകിയതിനാൽ റഷ്യ മുന്‍പന്തിയിലേക്ക് ഉയർന്ന് വരികയായിരുന്നു.
റഷ്യയില്‍ നിന്നുള്ള കിഴിവുകൾ ബാരലിന് 30 ഡോളറിൽ നിന്ന് ബാരലിന് 4-6 ഡോളറായി കുറഞ്ഞിട്ടും, പാശ്ചാത്യ ആശങ്കകൾക്കിടയിലും ഇന്ത്യയുടെ റഷ്യൻ എണ്ണ സംഭരണം തുടരുകയാണ്. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം അസ്ഥിരത നിറഞ്ഞ ആഗോള ഊർജ വിപണി സുസ്ഥിരമാക്കുന്നതിൽ ഇന്ത്യ പ്രധാന പങ്കുവഹിച്ചതായി യു എസിലെ ഊർജ റിസോഴ്‌സ് അസിസ്റ്റൻ്റ് സെക്രട്ടറി ജെഫ്രി ആർ. പ്യാറ്റും അടുത്തിടെ പറഞ്ഞിരുന്നു.
ക്രൂഡ് ഓയിൽ വിലയിടിവ് മൂലം ഡിസംബറിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ബിൽ പ്രതിവർഷം 24% കുറഞ്ഞ് 11.57 ബില്യൺ ഡോളറുമായിട്ടുണ്ട്. ഏപ്രിൽ - ഡിസംബർ കാലയളവിൽ, ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ബിൽ പ്രതിവർഷം 17% കുറഞ്ഞ് 122.48 ബില്യൺ ഡോളറായി. എന്നാൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇതേ കാലയളവിൽ 68.19% വർധിച്ച് 34.44 ബില്യൺ ഡോളറായി.












Click it and Unblock the Notifications