റഷ്യ കമിഴ്ന്നടിച്ച് വീണു: വന്‍ തിരിച്ചുവരവ് നടത്തി സൗദി അറേബ്യയും ഇറാഖ്; യുഎസിനും കുതിപ്പ്
ന്യൂഡൽഹി: എണ്ണ ഇറക്കുമതി വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്‍പ്പെടേയുള്ള വിഹിതം വർധിപ്പിക്കാനുള്ള നീക്കം ഇന്ത്യ ശക്തമാക്കിയിട്ട് നാളുകളേറെയായി. ഏതെങ്കിലും ചില രാഷ്ട്രങ്ങളെ മാത്രം ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ കുറയ്ക്കാനും വിലപേശല്‍ ശേഷി വർധിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയുമാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നയത്തിലേക്ക് നീങ്ങിയത്.
അമേരിക്കന്‍ ഉപരോധ ഭീഷണി മൂലം ഫെബ്രുവരിയിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതിയിൽ ഏകദേശം നാലിലൊന്ന് കുറവുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള കയറ്റുമതി ഇരട്ടിയോളം വർധിച്ചു. അമേരിക്കന്‍ ഊർജ്ജ വിഹിതത്തിന്റെ മൂല്യം 25 ബില്യണ്‍ ഡോളറായി ഉയർത്തുകയെന്ന ലക്ഷ്യം നേരത്തെ തന്നെ ഇന്ത്യക്കുണ്ട്. ഇതിനോട് ചേർന്ന് നില്‍ക്കുന്നതാണ് നിലവിലെ വർധനവ്.

ഫെബ്രുവരിയിലെ ആദ്യ 20 ദിവസങ്ങളിൽ റഷ്യൻ തുറമുഖങ്ങളിൽ ഇന്ത്യയിലേക്കുള്ള ടാങ്കറുകളിൽ പ്രതിദിനം ശരാശരി 1.07 ദശലക്ഷം ബാരൽ (mbd) അസംസ്കൃത എണ്ണയാണ് ലോഡ് ചെയ്തത്. ജനുവരിയിൽ ഇത് 1.4 എം ബി ഡി ആയിരുന്നുവെന്ന് എനർജി കാർഗോ ട്രാക്കർ വോർടെക്സയിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം യു എസ് തുറമുഖങ്ങളിൽ ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ശരാശരി ക്രൂഡ് ലോഡിംഗ് 0.2 എം ബി ഡിയാണ്. ജനുവരിയിൽ ഇത് 0.11 എം ബി ഡിയുമായിരുന്നു.
ഫെബ്രുവരിയില്‍ സൗദി അറേബ്യയിൽ നിന്നും ഇറാഖിൽ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയും വർദ്ധിച്ചു. ഫെബ്രുവരി 1 മുതൽ 20 വരെ സൗദി അറേബ്യ 0.91 എം ബി ഡി ക്രൂഡ് ലോഡ് ചെയ്തു. ഇത് 0.77 എം ബി ഡിയില്‍ നിന്ന് 1.08 എം ബി ഡിയിലേക്കുള്ള വർധനവാണ്. അതേസമയം ഇറാഖിന്റെ ലോഡിംഗ് 0.8 എം ബി ഡിയിൽ നിന്ന് 1.08 എം ബി ഡിയായി വർദ്ധിച്ചു. ഫെബ്രുവരി 1 മുതൽ 20 വരെ ഇന്ത്യയിലേക്കുള്ള യു എ ഇയുടെ ശരാശരി ലോഡിംഗ് 0.31 എം ബി ഡി ആയിരുന്നു. മുൻ മാസം ഇത് 0.48 എം ബി ഡിയുമാണ്.
'റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലെ ഇടിവ് നമ്മള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. റഷ്യയില്‍ നിന്നുള്ള കുറവ് നികത്താൻ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ യു എസിൽ നിന്നുള്ള ഇന്ത്യൻ ഇറക്കുമതി വർദ്ധിക്കാൻ സാധ്യതയുണ്ട്. അമേരിക്കന്‍ ഉപരോധം റഷ്യയുടെ ലോഡിംഗിനെ സമീപകാല യുഎസ് ഉപരോധങ്ങൾ ബാധിച്ചിട്ടുണ്ട്.' വോർടെക്സയിലെ വിശകലന വിദഗ്ധൻ രോഹിത് റാത്തോഡ് പറഞ്ഞു.












Click it and Unblock the Notifications