സൗദി നടപ്പാക്കിയ വധശിക്ഷകളുടെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് !!!
ശരീഅത്ത് നിയമങ്ങള്‍ ശക്തമായ നടപ്പിലാക്കുന്ന രാജ്യമായ സൗദി ഒറ്റ ദിവസം കൊണ്ട് 47 പേരെയാണ് തൂക്കിലേറ്റിയത്.
റിയാദ് : കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ. ശരീഅത്ത് നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്ന രാജ്യം. തൂക്കി കൊല നിരോധിക്കണമെന്ന് ലോകത്താകമാനമുള്ള മനുഷ്യാവകാശ സംഘടനകള്‍ വാദിയ്ക്കുമ്പോള്‍ ഞെട്ടിയ്ക്കുന്ന കണക്കുകളാണ് സൗദിയില്‍ നിന്ന് പുറത്തു വരുന്നത്.
ആംനസ്റ്റിഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്ക് പ്രകാരം സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 153 വധശിക്ഷകളാണ് നടപ്പിലാക്കിയത്. മനുഷ്യക്കടത്ത്, കൊലപാതകം, കൊള്ള തുടങ്ങിയവയ്ക്ക് തലയറുക്കലാണ് സൗദിയിലെ ശിക്ഷ. ഇസ്ലാം ശരീഅത്ത് നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ശിക്ഷ വിധിക്കുന്നത്. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തലയറുക്കാന്‍ ഉത്തരവിടും.
153 പേരെ തലയറുത്ത് കൊന്ന സൗദി അറേബ്യ ആംനസ്റ്റി ഇന്‌റര്‍ നാഷണല്‍ പുറത്തുവിട്ട പട്ടിക പ്രകാരം മൂന്നാം സ്ഥാനത്ത് മാത്രമാണ്. ഇറാനിലും പാകിസ്ഥാനിലും ഇതിലും അധികം വധശിക്ഷ നടന്നിട്ടുണ്ട്. എന്നാല്‍ വ്യക്തമായ കണക്ക് ലഭ്യമല്ല. ചൈനയിൽ നടപ്പിലാക്കിയ വധശിക്ഷകളുടെ കണക്കും പുറത്തുവിട്ടിട്ടില്ല
ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. തീവ്രവാദ കേസില്‍ അറസ്റ്റിലായ 47 പേരെ ഒന്നിച്ച് തൂക്കിക്കൊന്നു. ഷിയ നേതാവ് നിമര്‍ അല്‍ നിമർ, അല്‍ ഖ്വയ്ദ നേതാവ് ഫാരിസ് അല്‍ സഹ്‌റാനി അടക്കമുള്ളവരെയാണ് 2016 ജനുവരി 3ന് തൂക്കിക്കൊന്നത്. ഒരു ഈജിപ്യന്‍ പൗരനേയും അന്ന് തൂക്കിക്കൊന്നു.
മൂന്ന് വിഭാഗം കുറ്റങ്ങള്‍ക്ക് ശരീഅത്ത് പ്രകാരം വധശിക്ഷ നല്‍കാവുന്നതാണ്.
ഹുദൂദ്- പ്രത്യേക കുറ്റങ്ങള്‍ക്ക് ഖുറാന്‍ വിധിച്ച ശിക്ഷ, അന്തവിശ്വാസം, വിവാഹേതര ലൈംഗിക ബന്ധം എന്നിവയെല്ലാം വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
ക്വിസാസ്- 'കണ്ണിന് പകരം കണ്ണ്' എന്ന മട്ടിലുള്ള ശിക്ഷ വിധികളാണ് ഇത്.
താസിര്‍- രാജ്യത്തിന്‌റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.
യാക്കൂബ് മേമന്‌റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ ഇന്ത്യയില്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണ്. ലോകത്താകമാനം ശക്തമായ മുന്നേറ്റങ്ങളാണ് വധശിക്ഷ നിരോധനത്തിന് എതിരെ നടക്കുന്നത്. തെറ്റ് ചെയ്ത ആള്‍ക്ക് പശ്ചാത്തപിക്കാനും, നല്ല ജീവിതം നയിക്കാനുമുള്ള അവസരം ഇല്ലാതാകുന്നു എന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. പലരാജ്യങ്ങളും ഇതിനോട് അകം തന്നെ വധശിക്ഷ നിര്‍ത്തലാക്കി കഴിഞ്ഞു.