സൗദിയില്‍ രണ്ടര ലക്ഷം വിദേശികള്‍ക്ക് ജോലിപോയി; കണക്ക് പുറത്തുവിട്ടു!! പ്രവാസികള്‍ക്ക് തിരിച്ചടി
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ക്ക് സങ്കടകരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിദേശികള്‍ക്ക് കൂട്ടത്തോടെ ജോലി നഷ്ടമാകുകയാണിവിടെ. രണ്ടര ലക്ഷത്തോളം വിദേശികള്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. അതും മൂന്ന് മാസത്തിനിടെ മാത്രം.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണ് സൗദി ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. രണ്ടാംപാദത്തിലെ കണക്കുകള്‍ കൂടി വന്നാല്‍ അത്രത്തോളം പേര്‍ക്ക് വീണ്ടും ജോലി നഷ്ടമായിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സൗദിയിലെ പുതിയ പരിഷ്കാരങ്ങള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. വിശദീകരിക്കാം....
ജനുവരി മുതല്‍ മാര്‍ച്ച് വരെ
2018ലെ ആദ്യപാദത്തിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിവരങ്ങള്‍. ഈ മൂന്ന് മാസത്തിനിടെ മാത്രം സൗദിയില്‍ 234000 വിദേശികള്‍ക്ക് ജോലി നഷ്ടമായെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്.
സംയുക്ത കണക്ക്
പൊതു-സ്വകാര്യ മേഖലകളിലെ സംയുക്ത കണക്കാണിത്. പൊതുമേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വാകാര്യമേഖലയില്‍ നിന്നും വ്യാപകമായി വിദേശികളെ ഒഴിവാക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പല കമ്പനികളും പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
സൗദിയിലെ വിദേശികള്‍ 10.18 ദശലക്ഷം
ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കിലാണ് ജോലി നഷ്ടമായ വിദേശികളുടെ വിവരങ്ങളുള്ളത്. ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 10.18 ദശലക്ഷമാണ്. നേരത്തെ ഇത് 10.42 ദശലക്ഷമായിരുന്നു. ഇനിയും വിദേശികളുടെ എണ്ണം കുറയ്്ക്കാനാണ് തീരുമാനം.
മുഴുവന്‍ സ്വദേശികള്‍ക്കില്ല
എന്നാല്‍ വിദേശികള്‍ക്ക് ജോലി നഷ്ടമായെങ്കിലും പകരം അത്രതന്നെ സ്വദേശികള്‍ക്ക് ജോലി ലഭിച്ചില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വദേശികളുടെ എണ്ണത്തിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ജോലി നഷ്ടമാകുന്ന വിദേശികളായ വനിതകളുടെ എണ്ണവും പുറത്തുവന്നിട്ടുണ്ട്.
ദിവസവും 266 വനിതകള്‍ക്ക് ജോലി നഷ്ടം
ഓരോ ദിവസവും 266 വിദേശികളായ വനിതകള്‍ക്ക് ജോലി നഷ്ടമാകുന്നുവെന്നാണ് കണക്ക്. ആഴ്ചയില്‍ 1859ഉം മാസത്തില്‍ 7966 ഉം ആയി ഉയരുന്നു. ജോലി തേടുന്ന സൗദിക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഒട്ടേറെ പേര്‍ക്ക് ജോലി ലഭിച്ച സാഹചര്യത്തിലാണ് ഈ കുറവ് വന്നിട്ടുള്ളത്.
ദിവസവും 160 സൗദിക്കാര്‍
ഓരോ ദിവസവും 160 സൗദിക്കാര്‍ക്ക് ജോലി നല്കാന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരന്മാര്ക്ക് ജോലി നല്കാന് ഭരണകൂടത്തിന് സാധിക്കുന്നുവെന്നത് സര്‍ക്കാരിന്റെ നേട്ടമാണ്. സൗദിയില്‍ യുവജനങ്ങളില്‍ വലിയൊരു വിഭാഗം ജോലിയില്ലാത്തവരായിരുന്നു. ഈ പശ്ചാത്തലം കണക്കിലെടുത്താണ് വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്.
അടുത്ത കണക്ക് ഉടന്‍
സ്വകാര്യമേഖലയില്‍ വിദേശികളെ ക്രമേണ കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, വിദേശികളെ ജോലിക്കെടുക്കുന്നതിന് ആനുപാതികമായ അളവില്‍ സ്വദേശികളെയും ജോലിക്കെടുക്കണമെന്ന് സ്വകാര്യ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഇനി ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പുറത്തുവരാനുണ്ട്.
ടാക്സി മേഖലയും കൈവിടുന്നു
അതേസമയം, ലൈസന്‍സ് ലഭിച്ച വനിതകള്‍ ടാക്സി ഡ്രൈവര്‍ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാക്സി ഡ്രൈവര്‍മാരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി സ്ത്രീകള്‍ സര്‍വീസ് രംഗത്തുള്ള സംഘടനകളുമായി രേഖകള്‍ ഒപ്പുവച്ചു. യാത്രക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളായതുകൊണ്ടുതന്നെ സ്ത്രീകള്‍ ഡ്രൈവര്‍മാരാകുന്നത് സുരക്ഷ വര്‍ധിപ്പിക്കുമെന്ന കാഴ്ചപ്പാടുമുണ്ട്.
മലയാളികള്‍ക്കും തിരിച്ചടി
ഈ മാറ്റം കൂടുതല്‍ തിരിച്ചടിയാകുക മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ്. സൗദിയില്‍ ഒട്ടേറെ പ്രവാസികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞാഴ്ച മാസം അവസാനത്തിലാണ് സൗദിയില്‍ വനിതകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ അവര്‍ ഡ്രൈവര്‍മാരായി ജോലി തേടാനുള്ള ശ്രമത്തിലാണ്.
താല്‍പ്പര്യം കൂടിവരുന്നു
സാധാരണ സൗദിയില്‍ പുരുഷന്മാര് മാത്രമാണ് ഡ്രൈവിങ് ജോലി രംഗത്തുണ്ടായിരുന്നത്. കൂടുതല്‍ പ്രഫഷണല്‍ ഡ്രൈവര്‍മാരും ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാരാണ്. സൗദി പുരുഷന്മാര് ഈ മേഖലയില്‍ അടുത്തകാലം വരെ കുറവായിരുന്നു. തരംതാണ ജോലിയായിട്ടാണ് അവര്‍ ഡ്രൈവിങിനെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ഏജന്‍സികളുടെ പ്രതികരണം
സൗദിയിലെ കാര്‍ സര്‍വീസ് ഏജന്‍സിയായ കരീമില്‍ ഡ്രൈവറാകാന്‍ തയ്യാറാണെന്ന് കാണിച്ച് നിരവധി സ്ത്രീകള്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. യൂബറിന് വെല്ലുവിളിയായി സൗദിയിലുള്ള ഏജന്‍സിയാണ് കരീം. പുതിയ വരുമാന മാര്‍ഗമായിട്ടാണ് യുവതികള്‍ ഡ്രൈവിങിനെ കാണുന്നത്. സ്ത്രീകളെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കരീം സഹസ്ഥാപകനായ അബ്ദുല്ല ഇല്യാസ് പറയുന്നു.
രജിസ്ട്രേഷന് വര്‍ധിച്ചു
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 2000 സ്ത്രീകള്‍ ജോലി ചെയ്യാന്‍ തയ്യാറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കരീം ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. 500 ഓളം സ്ത്രീകള്‍ തങ്ങളെയും സമീപിച്ചുവെന്ന് യൂബറും അറിയിച്ചു. ഡ്രൈവിങ് മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന കാഴ്ചയാണിപ്പോള്‍.
കൂടുതല്‍ ഉപകരിക്കും
കൂടുതലും യുവാക്കളാണെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറച്ചു മാസങ്ങള്‍ക്കിടെ ഒന്നര ലക്ഷം യുവാക്കള്‍ യൂബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കരീമില്‍ 170000 പേരും. യൂബറിനെ യാത്രയ്ക്ക് ആശ്രയിക്കുന്നവരില്‍ 80 ശതമാനം സ്ത്രീകളാണ്. കരീമില്‍ 70 ശതമാനം യാത്രക്കാരും സ്ത്രീകളാണ്. ഈ സാഹചര്യത്തില്‍ വനിതാ ഡ്രൈവര്‍മാരെ നിയമിക്കുന്നത് സുരക്ഷ ശക്തമാക്കാന്‍ ഉപകരിക്കുമെന്ന് വിലയിരുത്തുന്നു.
നിയന്ത്രണങ്ങളില്ലാതെ സൗദി
വനിതകള്‍ക്ക് ഡ്രൈവിങ് നിരോധനമുണ്ടായിരുന്ന ഒടുവിലെ രാജ്യമാണ സൗദി. അടുത്തിടെയാണ സൗദി നിരോധനം നീക്കിയത്. പല നിയന്ത്രങ്ങളും സൗദി എടുത്തു മാറ്റുകയാണ്. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക മാറ്റങ്ങളും. ഇനിയും പരിഷ്കാരം നടപ്പാക്കിയില്ലെങ്കില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്ന് ഭരണകൂടം ആശങ്കപ്പെടുന്നു.
2020 ആകുമ്പോള്‍
പുതിയ പരിഷ്കരങ്ങളെല്ലാം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. അക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുതിയ കണക്കില്‍ നിന്ന് ബോധ്യമാകുന്നത്. ഒട്ടേറെ പ്രവാസികളാണ സൗദിയില്‍ ഡ്രൈവിങ് രംഗത്തും മറ്റും ജോലി ചെയ്യുന്നത്. ജോലി നഷ്ടമാകുമെന്ന് മുന്‍കൂട്ടി കണ്ട് നാട്ടിലേക്ക് തിരിക്കുന്ന വിദേശികളുമുണ്ടെന്ന് പ്രവാസികള്‍ പറയുന്നു. 2020 ആകുമ്പോഴേക്കും മിക്ക വനിതകളും ലൈസന്‍സ് എടുക്കും. അപ്പോള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഉറപ്പാണ്.