സൗദിയിലെ നിഗൂഢ നാഗരികത! നബാട്ടിയന്‍ ജനതയുടെ രഹസ്യങ്ങള്‍ പുറത്തെടുക്കാന്‍ ചരിത്രനീക്കം
അല്‍ ഉല(സൗദി അറേബ്യ): ലോകത്തിലെ പൗരാണിക നാഗരികതകളെ കുറിച്ചുള്ള പഠനങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. മനുഷ്യന്റെ ഇന്നത്തെ നിലയിലേക്കുള്ള വികാസം സംബന്ധിച്ച ചൂണ്ടുപലകകള്‍ ആയിരുന്നു ആ പഠനങ്ങളെല്ലാം തന്നെ. ആധുനിക മനുഷ്യരെ പോലും അത്ഭുതപ്പെടുത്തുത്തുന്ന പൗരാണിക നാഗരികതകള്‍ ഒരുപാടുണ്ട്.
ഇറാന്‍ പ്രസിഡന്റിന് സൗദിയുടെ സന്ദേശം; പശ്ചിമേഷ്യ ചരിത്ര ഗതിമാറ്റത്തിനോ? വെളിപ്പെടുത്തി ഇറാന്‍
സൗദി അറേബ്യയിലെ അത്രയൊന്നും പഠിക്കപ്പെടാത്ത ഒരു പൗരാണിക നാഗരികതയെ കുറിച്ചാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍- നബാട്ടിയന്‍ നാഗരികത. ജോര്‍ദ്ദാനിലെ പെട്ര ആയിരുന്നു ഇവരുടെ ആസ്ഥാനം. ബിസി 100 മുതല്‍ ഏതാണ്ട് ഇരുനൂറ് വര്‍ഷത്തോളം നീണ്ടുനിന്നിരുന്നു നബാട്ടിയന്‍ നാഗരികത.
നബാട്ടിയന്‍ സമൂഹത്തിന്റെ രണ്ടാം തലസ്ഥാനമായി കണക്കാക്കുന്നത് പൗരാണിക നഗരമായ ഇജ്ര. ഇന്ന് മദായിന്‍ സ്വാലിഹ് എന്ന് അറിയപ്പെടുന്ന ഈ പ്രദേശം അല്‍ ഉലയില്‍ ആണ് ഉള്ളത്. മേഖലയിലെ നബാട്ടിയന്‍ സാന്നിധ്യത്തെ കുറിച്ച് പഠിക്കാന്‍ വന്‍ പദ്ധതിയാണ് ഒരുങ്ങിയിട്ടുള്ളത്. ഒരുപക്ഷേ, ലോകം കണ്ട ഏറ്റവും ബൃഹത്തായ പഠനം...
നബാട്ടിയന്‍ നാഗരികത
അറേബ്യയിലെ നാടോടി സമൂഹം ആയിരുന്നു നബാട്ടിയനുകള്‍ എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ പടിപടിയായി അവര്‍ അവരുടെ ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുകയായിരുന്നു. ഇന്നത്തെ ജോര്‍ദാന്‍, സിറിയ, സൗദി അറേബ്യ, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കാം പടര്‍ന്നിരുന്നു നബാട്ടിയന്‍ സാമ്രാജ്യം. ഈ രാജ്യങ്ങളില്‍ നിന്നെല്ലാം നബാട്ടിയന്‍ സാന്നിധ്യം തെളിയിക്കുന്ന പുരാരേഖകള്‍ ലഭ്യമായിട്ടുണ്ട്.
(ചിത്രത്തിന് കടപ്പാട്: റിച്ചാർഡ് ഹാർഗസ്)
റോമന്‍ അധിനിവേശം
ബിസി നാലാം നൂറ്റാണ്ട് മുതല്‍ ഏതാണ്ട് ഇരുനൂറ് വര്‍ഷക്കാലം നബാട്ടിയനുകളുടെ സുവര്‍ണകാലം ആയിരുന്നു. എന്നാല്‍ റോമന്‍ അധിനിവേശത്തില്‍ നബാട്ടിയന്‍ സംസ്‌കാരത്തിന്റെ പ്രതാപം അവസാനിക്കുകയായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ട്രേജന്‍ ആണ് നബാട്ടിയന്‍ നാഗരികതയെ കീഴ്‌പ്പെടുത്തുന്നത്. പിന്നീട് ഇതിനെ അറേബ്യ പെട്രിയ എന്ന് പുനര്‍നാമകരണം നടത്തുകയും ചെയ്തു.
വമ്പന്‍ പദ്ധതി
സൗദി അറേബ്യയിലെ നബാട്ടിയന്‍ സാന്നിധ്യത്തെ കുറിച്ച് പഠിക്കാനുള്ള വമ്പന്‍ പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. 3,300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ആണ് പഠനം നടത്താന്‍ പോകുന്നത്. 60 വിദഗ്ധര്‍ അടങ്ങിയ അന്താരാഷ്ട്ര പുരാവസ്തു ഗവേഷക സംഘമാണ് പഠനം നടത്തുക. റോയല്‍ കമ്മീഷന്‍ ഫോര്‍ അല ഉലയാണ് പഠനത്തിന് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അമേരിക്കന്‍ പുരാവസ്തു ഗവേഷകയായ റെബേക്ക ഫൂട്ടെ ആണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്.
അറേബ്യയെ കുറിച്ച് അറിയാന്‍
ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളെ കുറിച്ചും മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങളെ കുറിച്ചും എല്ലാം ഒരുപാട് പഠനങ്ങളും കണ്ടെത്തലുകളും നടന്നിട്ടുണ്ട്. എന്നാല്‍, പൗരാണിക അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ നാഗരികതകളെ കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. നബാട്ടിയന്‍ നാഗരികതയെ കുറിച്ചുള്ള പഠനങ്ങള്‍ ഇതിലേക്ക് കൂടി വെളിച്ചംവീശും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വെള്ളമായിരുന്നു പ്രധാനം
നാടോടികളായിരുന്നു നബാട്ടിയനുകള്‍. കൃഷിയും കാലിവളര്‍ത്തലും ആയിരുന്നു അവരുടെ സമ്പദ് ഘടനയുടെ അടിസ്ഥാനം. ജലലഭ്യത അനുസരിച്ച് ആദ്യകാലങ്ങളില്‍ അവര്‍ അവരുടെ താവളങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. എന്നാല്‍ പിന്നീട് ഒരു സാമ്രാജ്യമായി നബാട്ടിയനുകള്‍ വളരുകയായിരുന്നു. ജോര്‍ദാനിലെ പെട്ര ആയിരുന്നു ആസ്ഥാനമെങ്കിലും ഇജ്രയ്ക്ക് നബാട്ടിയന്‍ സാമ്രാജ്യത്തില്‍ ഏറെ പ്രാധാന്യം ഉണ്ടായിരുന്നു.
ശിലാ സ്തൂപങ്ങള്‍
കല്ലുകളില്‍ കൊത്തിയെടുത്ത വന്‍ സ്തൂപങ്ങളാണ് നബാട്ടിയന്‍ സംസ്‌കാരത്തിന്റെ ബാക്കി പത്രങ്ങളായി ഇന്നും ഉള്ളത്. ഈ സ്തൂപങ്ങളില്‍ കാണുന്ന മൃഗരൂപങ്ങളും ഗവേഷകരെ അമ്പരപ്പിക്കുന്നുണ്ട്. അറേബ്യന്‍ മേഖലയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലാത്ത മൃഗങ്ങളില്‍ ചിലത് എങ്ങനെ നബാട്ടിയന്‍ സ്തൂപങ്ങളില്‍ എത്തപ്പെട്ടു എന്നും അന്വേഷണം നടക്കുന്നുണ്ട്.