കൈവിട്ട നീക്കങ്ങളുമായി സൗദി അറേബ്യ; വന്‍തോതില്‍ വിറ്റഴിക്കല്‍... 'സകല മാര്‍ഗങ്ങളും ഉപയോഗിക്കും'
റിയാദ്: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ ശരിയാകുകയാണോ? കടുത്ത പ്രതിസന്ധിയിലാണ് സമ്പന്ന രാജ്യങ്ങള്‍. ഇത് മറികടക്കാന്‍ അടിയന്തരമായ ഇടപെടല്‍ തുടങ്ങിയിരിക്കുന്നു. ഇരട്ട പ്രഹരമാണ് സൗദി അറേബ്യയ്ക്ക് വിപണിയില്‍ നിന്ന് നേരിടുന്നത്.
കൊറോണയും എണ്ണ വിലയിലെ പ്രതിസന്ധിയും. ഇവ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വന്‍തോതില്‍ വിറ്റഴിക്കലിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. ഗള്‍ഫിലെ ഈ രാജ്യത്തിന്റെ പ്രതിസന്ധി ഏതൊരു പ്രവാസിക്കും ആശങ്ക സമ്മാനിക്കുന്നതാണ്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ...
സൗദിയെ സംബന്ധിച്ചിടത്തോളം
കൊറോണ കാരണം വിപണികള്‍ അടച്ചിടുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തതോടെ ലോകത്തെ എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലാണ്. എന്നാല്‍ സൗദിയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രതിസന്ധി കൂടി നേരിടേണ്ടി വന്നു. എണ്ണവില കുത്തനെ ഇടിഞ്ഞതാണത്.
വേണ്ടത്ര വിജയം കണ്ടില്ല
സൗദിയുടെ സാമ്പത്തിക വരുമാനത്തിന്റെ അടിസ്ഥാനം എണ്ണയാണ്. ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞതോടെ സൗദിക്ക് കനത്ത തിരിച്ചടിയായി. വില പിടിച്ചുനിര്‍ത്താനുള്ള സൗദിയുടെ പല നീക്കങ്ങളും വേണ്ടത്ര വിജയം കണ്ടില്ല. തുടര്‍ന്നാണ് മറ്റു നടപടികള്‍ തുടങ്ങിയത്.
ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക്
സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാനാണ് പുതിയ ആലോചന. മാത്രമല്ല, ആദായ നികുതി നടപ്പാക്കാനും സാധ്യതയുണ്ട്. ആദായ നികുതി സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
5000 കോടി റിയാല്‍ സമ്പാദിക്കും
വിദ്യാഭ്യാസം, ആരോഗ്യം, ജലം എന്നീ മേഖലകളിലെ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനാണ് സൗദി ആലോചിക്കുന്നത്. ഇതുവഴി 5000 കോടി റിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ സമ്പാദിക്കാമെന്നും സൗദി കണക്കുകൂട്ടുന്നുവെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Recommended Video
മന്ത്രി പറയുന്നത്
സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് എല്ലാ വഴികളും പരിഗണിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി ഉടനെ നടപ്പാക്കില്ല. അതിന് ഒരുപാട് സമയം ആവശ്യമാണ്. എന്നാല്‍ ആദായ നികുതി പൂര്‍ണമായി തള്ളുന്നില്ലെന്നും മന്ത്രി ജദ്ആന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തില്ല.
30 വര്‍ഷത്തിനിടെയുള്ള തകര്‍ച്ച
സൗദിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 6.8 ശതമാനം ഇടിവാണ് ഈ വര്‍ഷം നേരിട്ടതെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ സൗദിയുടെ സാമ്പത്തിക രംഗത്ത് ഇത്രയും തകര്‍ച്ച നേരിടുന്നത് ആദ്യമായിട്ടാണ്. സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ കടുത്ത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
കടുത്ത നടപടികള്‍ ഇങ്ങനെ
വാറ്റ് ഉയര്‍ത്തി, ഇറക്കുമതി ഫീസ് വര്‍ധിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന ചില ആനുകൂല്യങ്ങള്‍ നിര്‍ത്തിവച്ചു- ഇതെല്ലാം ചെലവ് ചുരുക്കലിന്റെയും സാമ്പത്തിക ഭദ്രതയുടെയും ഭാഗമായിട്ടാണ് സൗദി ഭരണകൂടം നടപ്പാക്കിയത്. പൗരന്മാര്ക്ക് പരമാവധി ആനുകൂല്യങ്ങള്‍ നല്ക്കുന്നതാണ് സൗദിയുടെ പാരമ്പര്യം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു.
ഒരു ലക്ഷം കോടി റിയാല്‍ ചെലവഴിക്കും
എന്നാല്‍ സൗദി ചെലവ് ചുരുക്കല്‍ നടപടിയിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്ന് ധനമന്ത്രി ജദ്ആന്‍ പറഞ്ഞു. ചില മേഖലകളില്‍ ചെലവ് ചുരുക്കി. മറ്റു വഴികള്‍ ചെലവഴിക്കല്‍ നടക്കുന്നുണ്ട്. 2020ലെ ചെലവഴിക്കല്‍ ഒരു ലക്ഷം കോടി റിയാലിലധികം വരും. ഇത് നേരത്തെ ആസൂത്രണം ചെയ്ത പോലെ തുടരുന്നുണ്ടെന്നും മന്ത്രി പറയുന്നു.
സൗദി അറേബ്യ കടമെടുക്കുന്നു
ഈ വര്‍ഷം 10000 കോടി റിയാലാണ് സൗദി അറേബ്യ കടമെടുക്കുന്നത്. ഒരു ഭാഗത്ത് സൗദിയുടെ കടം വര്‍ധിക്കുന്നു. മറുഭാഗത്ത് സര്‍ക്കാര്‍ ആസ്തികള്‍ വിറ്റഴിക്കുന്നു. എണ്ണ വിപണിയില്‍ നിന്നല്ലാതെയുള്ള വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിറ്റഴിക്കലെന്നും നിരീക്ഷകര്‍ പറയുന്നു.
അരാംകോയുടെ ഓഹരി വിറ്റു
സൗദി അരാംകോയുടെ ഓഹരിയില്‍ നിന്ന് 2900 കോടി ഡോളറിന്റെ ഓഹരി കഴിഞ്ഞ ഡിസംബറില്‍ വിറ്റിരുന്നു. ഓഹരി വിപണി വഴിയായിരുന്നു ഈ വിറ്റഴിക്കല്‍. മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഓഹരിയും വിറ്റഴിക്കുകയുണ്ടായി. ലോകത്തെ ഏറ്റവും വരുമാനമുള്ള എണ്ണ കമ്പനിയാണ് സൗദിയുടെ അരാംകോ.
മറുഭാഗത്ത് ഓഹരികള്‍ വാങ്ങുന്നു
അതേസമയം, ആസ്തികള്‍ വിറ്റഴിക്കലിലൂടെ ലഭിക്കുന്ന പണം വിദേശ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാനാണ് സൗദി പ്രധാനമായും ഉപയോഗിക്കുന്നത്. സിറ്റി ഗ്രൂപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ലോകോത്തര കമ്പനികളുടെ ഓഹരികള്‍ സൗദി വാങ്ങിയിരുന്നു. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് സൗദി.