കൊറോണ ഭീതിയില്‍ സൗദി, തടവുപുള്ളികളെ മോചിപ്പിക്കാന്‍ സല്മാന് രാജാവിന്റെ ഉത്തരവ്
റിയാദ്: സൗദിയില്‍ കൊറോണ ബാധിച്ചവരുടെ നാള്‍ക്കു നാള് വര്‍ദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 150 പേര്‍ക്കാണ്. മക്കയില്‍ രണ്ട് പേരുള്‍പ്പടെ ഇന്നലെ മൂന്ന് പേര് മരിക്കുകയും ചെയ്തു. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 41 ആയി. ഇതുവരെ 2795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 615 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. സൗദിയില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ടായിരുന്നു. അതേസമയം, രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റോഡുകളില്‍ വാഹനം ഒഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി ഡോ അബ്ദുല്ല റബീഅ പറഞ്ഞു. വരും ജിവസങ്ങളില്‍ രാജ്യത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മോചിപ്പിക്കാനാണ് തീരുമാനം. സാമ്പത്തിക സ്വകാര്യ കേസുകളില്‍ കോടതിവിധി നടപ്പാക്കരുതെന്നും എത്രയും വേഗം ജയില്‍ മോചിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്
തടവുപുള്ളികള്‍ക്ക് മോചനം
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികളെ മോചിപ്പിക്കാന്‍ സല്മാന് രാജാവ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്. ഇങ്ങനെയുള്ള കേസുകളില്‍ നടക്കുന്ന വിചാരണ അവസാനിപ്പിച്ച് പ്രതികളെ മോചിപ്പിക്കാനും ഉത്തരവില്‍ പറയുന്നു. ജയിലിലേക്ക് സന്ദര്‍ശനം നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ജയിലില്‍ കഴിയുന്ന പ്രതികളുടെ മക്കളും രക്ഷകര്‍ത്താക്കളും സന്ദര്‍ശനം ഒഴിവാക്കാനും ഉത്തരവില്‍ പറയുന്നു.
രാജ്യത്തിന്റെ സുരക്ഷ
രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഇങ്ങനയൊരു തീരുമാനം കൈക്കൊണ്ട സല്മാന് രാജാവിനെയും മുഹമ്മദ് ബിന്‍ സല്‍മാനെയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റും നീതിവകുപ്പ് മന്ത്രിയുമായ വാലിദ് അല്‍ സല്‍മാനി നന്ദി അറിയിച്ചു.രാജ്യത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഒരു ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പൊതുജനാരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും വാലിദ് അല്‍ സല്‍മാനി വ്യക്തമാക്കി.
രോഗികളുടെ എണ്ണം രണ്ട് ലക്ഷം വരെ
അതേസമയം, കൊറോണ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആഴ്ചകള്‍ക്കകം രോഗികളുടെ എണ്ണം 10000 മുതല്‍ രണ്ട് ലക്ഷം വരെ കടക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ തൗഫീഖ് അല്‍ റബീഅ പറഞ്ഞു. ഇത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും കൊറോണ വൈറസ് ചെറുക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളോട് ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയെ ആശ്രയിച്ചാണ് അടുത്ത രോഗത്തിന്റെ തോത് നിര്‍ണയിക്കുയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഠനങ്ങള്‍
സൗദിയിലെ വിദഗ്ദ സമിതിയും രാജ്യാന്തര തലത്തിലെ വിവിധ ഏജന്‍സികളും നടത്തിയ പഠനത്തില്‍ രോഗബാധ കൂടാനാണ് സാധ്യത. നിയമം പാലിക്കാതെ പിടിക്കപ്പെടുന്നവരുടെ തോത് വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ നടപടി ക്രമങ്ങളോട് പൊതുജനം സ്വീകരിക്കുന്ന സമീപനങ്ങള്‍ ശരിയായ ദിശയിലല്ലെന്ന എന്നാണ്. പ്രതിരോധ നടപടികളില്‍ രാജ്യം ഇപ്പോഴും മുന്നിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കടുത്ത നിയന്ത്രണങ്ങളാണ് സൗദി നടപ്പിലാക്കിയത്.
Recommended Video
കര്‍ഫ്യൂ
വിവിധ സൗദി നഗരങ്ങളില്‍ കര്‍ഫ്യൂ 24 മണിക്കൂറായി കഴിഞ്ഞദിവസം നീട്ടിയിരുന്നു. റിയാദ്, തബൂക്ക്, ദഹ്റാന്‍, ദമ്മാം, ജിദ്ദി, തായിഫ്, ഖത്തീഫ്, ഹൊഫൂഫ്, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സുപ്രധാന മേഖലകളിലെ തൊഴിലാളികള്‍ ഒഴികെ ഈ പ്രദേശങ്ങളിലേക്ക് കടക്കുന്നതും പുറത്ത് പോകുന്നതും അനുവദിക്കില്ല. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ രാവിലെ ആറിനും മൂന്ന് മണിക്കുമിടയില്‍ മരുന്നിനും ഭക്ഷണത്തിനും മാത്രം വീട് വിട്ടിറങ്ങാം. വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ പാടുള്ളൂ. അടിയന്തര സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. കുട്ടികളെ പുറത്തിറക്കരുത്. ഓണ്‍ലൈന്‍ ഡെലിവറി ഉപയോഗപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.