റഷ്യയെ വീഴ്ത്തി സൗദി അറേബ്യയുടെ കുതിപ്പ്: ഇന്ത്യക്കും നേട്ടം, ഇറക്കുമതിയില്‍ 63% വർധനവ്
മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയുമായുള്ള എണ്ണ വ്യാപാരത്തില്‍ റഷ്യയെ മറികടന്ന് സൗദി അറേബ്യ. ചില പ്ലാന്റുകളിലെ ആസൂത്രിത മെയിന്റനൻസ് തകരാറുകള്‍ക്കൊപ്പം വിലയിലെ ഇളവുകള്‍ കുറഞ്ഞതുമാണ് റഷ്യയുമായുള്ള വ്യാപാരത്തില്‍ ഇടിവുണ്ടാക്കിയത്. കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിക്കുമെന്നായതോടെയായിരുന്നു ഇന്ത്യന്‍ റിഫൈനറിമാർ റഷ്യയുടെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്.
നിലവിലെ വിലയില്‍ റഷ്യയുമായുള്ള വ്യാപാരം അത്ര ലാഭകരമല്ല, ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ബാരലുകളുടെ എണ്ണത്തില്‍ റിഫൈനറിമാർ കുറവ് വരുത്തിയത്. പുതിയ കണക്ക് പ്രകാരം ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ ഇറക്കുമതി ഓഗസ്റ്റിൽ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി നില്‍ക്കുകയാണ്. അതേസമയം, പ്രാഥമിക കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഒന്നിലധികം മാസങ്ങളിലെ ഉയർന്ന നിലയിലേക്ക് എത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശത്തോടെയാണ് ഇന്ത്യ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചിരുന്നത്. ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധം ഏർപ്പെടുത്തിയതായിരുന്നു ഇന്ത്യക്ക് സഹായകരമായത്.
ഉപരോധം മറികടക്കാന്‍ എണ്ണക്ക് വലിയ തോതില്‍ വില കുറയ്ച്ചതോടെ ഇന്ത്യന്‍ റിഫൈനറിമാർ റഷ്യയുമായുള്ള വ്യാപാരം വർധിപ്പിച്ചു. പശ്ചാത്യ സമ്മർദങ്ങളെ മറികടന്നുകൊണ്ട് കൂടിയായിരുന്നു ഇന്ത്യയുടെ ഈ നീക്കം. എന്നാല്‍ ഇളവുകള്‍ കുറയാന്‍ തുടങ്ങിയതോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും ക്രമേണ കുറയുകയാണ്.
ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചിലവേറിയതാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി. അതേസമയം തന്നെ ഇറക്കുമതിയിലെ കുറവ് റഷ്യയെ വീണ്ടും കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ പ്രേരിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്. 'വ്യാപാരത്തിലെ ഇടിവ് വീണ്ടും ഇളവുകള്‍ നല്‍കാം റഷ്യയെ പ്രേരിപ്പിച്ചേക്കാം' റിഫിനിറ്റിവ് അനലിസ്റ്റ് എഹ്‌സാൻ ഉൽ ഹഖിനെ ഉദ്ധരിച്ച ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
റിഫിനിറ്റീവ് ഡാറ്റ അനുസരിച്ച്, ഓഗസ്റ്റിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ജൂലൈയിൽ നിന്ന് അഞ്ചിലൊന്ന് കുറഞ്ഞ് പ്രതിദിനം 1.5 ദശലക്ഷം ബാരലായി (ബിപിഡി). നേരെ മറിച്ച് സൗദി അറേബ്യയിൽ നിന്നുള്ളത് ഏകദേശം 63% കുതിച്ചുയർന്നു.
കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ ഇന്ത്യ 1.35 ദശലക്ഷം ബിപിഡി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു, ജൂലൈയിൽ ഇത് 1.9 ദശലക്ഷം ബിപിഡിആയിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി ജൂലൈയിൽ 522,000 ബിപിഡി ആയിരുന്നെങ്കില്‍ കഴിഞ്ഞ മാസം ഇത് 825,000 ബിപിഡി ആയി ഉയർന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയുടെ ഇന്ധന ആവശ്യം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്നും ഹഖ് അവകാശപ്പെടുന്നു.
ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാഖില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കവും ഇന്ത്യ അടുത്തിടെ സജീവമാക്കിയിട്ടുണ്ട്. റഷ്യ നല്‍കിയ വിലയ്ക്ക് സമാനമായി അന്താരാഷ്ട്ര വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ആവശ്യപ്പെടാനാണ് ഇന്ത്യയുടെ നീക്കം. വിപണി വിലയിൽ നിന്നും നിശ്ചിത ശതമാനം വിലക്കുറവിൽ ക്രൂഡ് ഓയിൽ നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ ഇന്ത്യ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടേക്കും.
ഇന്ത്യൻ എണ്ണക്കമ്പനികൾ പ്രതീക്ഷിക്കുന്ന കിഴിവിന്റെ ശതമാനം ചർച്ച ചെയ്യാൻ ഇറാഖ് തയ്യാറാണ്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് മുമ്പ് വരെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇറാഖ്. ഇന്ത്യയും യുഎഇയും തമ്മില്‍ ദിർഹം-രൂപം അടിസ്ഥാനത്തിലുള്ള ആദ്യ എണ്ണ വ്യാപാരവും അടുത്തിടെ നടന്നിരുന്നു.












Click it and Unblock the Notifications