സൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടി
റിയാദ്: രാജ്യം നേരിടുന്ന കടുത്ത പ്രതിസസന്ധി സംബന്ധിച്ച് തുറന്ന് സമ്മതിച്ച് സൗദി അറേബ്യ. ഇങ്ങനെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് രാജ്യം എന്ന സൂചനയും മന്ത്രി നല്‍കി.
ഒരേ സമയം രണ്ടു പ്രതിസന്ധികള്‍ ഒരുമിച്ച് വന്നതാണ് സൗദി അറേബ്യയെ കുഴക്കിയത്. ബജറ്റില്‍ നിര്‍ദേശിച്ചിരുന്ന മിക്ക പദ്ധതികളും നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനിക്കുകയാണ്. അതോടെ ഒട്ടേറെ പേര്‍ക്ക് ഇനിയും ജോലി നഷ്ടമാകും. ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അല്‍ അറബിയ്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...
വേദനിപ്പിക്കുന്ന ചില നടപടികളിലേക്ക്
പൊതുജനങ്ങളെ വേദനിപ്പിക്കുന്ന ചില നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് ധനമന്ത്രി പറഞ്ഞത്.. വന്‍തോതില്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. അങ്ങനെ വരുമ്പോള്‍ പല പദ്ധതികളും ഒഴിവാക്കും. ഇതാകട്ടെ ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമാകാന്‍ കാരണമാകും. ജനങ്ങള്‍ക്ക് ജോലി ഇല്ലാതായാല്‍ അത് മറ്റൊരു വെല്ലുവിളിയാകും.
ഒരേ സമയം രണ്ടു പ്രതിസന്ധി
ഒരേ സമയം രണ്ടു പ്രതിസന്ധി ഒരുമിച്ച് എത്തിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ധനമന്ത്രി പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം മൊത്തം അടച്ചിടേണ്ടി വന്നതാണ് ഒരു പ്രതിസന്ധി. പ്രധാന വരുമാന മാര്‍ഗമായ എണ്ണയ്ക്ക് വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതാണ് മറ്റൊരു വെല്ലുവിളി.
ഇങ്ങനെയുള്ള പ്രതിസന്ധി നേരിട്ടിട്ടില്ല
കൊറോണ പ്രതിസന്ധി മൂലം ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നു. ഇതാകട്ടെ, മറ്റു മേഖലകളെ കാര്യമായി ബാധിക്കുകയും ചെയ്തു. ദശാബ്ദങ്ങള്‍ക്കിടെ സൗദി അറേബ്യ ഇത്രയും രൂക്ഷമായ പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും ധനമന്ത്രി തുറന്നു സമ്മതിക്കുന്നു.
2700 കോടി ഡോളറിന്റെ നഷ്ടം
കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സൗദി അറേബ്യ. അത് പലര്‍ക്കും വേദന സമ്മാനിക്കും. പക്ഷേ അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില പകുതിയായി കുറഞ്ഞു. സൗദി കേന്ദ്രബാങ്കിന്റെ ആസ്തിയില്‍ മാര്‍ച്ചില്‍ മാത്രം 2700 കോടി ഡോളറിന്റെ നഷ്ടമുണ്ടായി.
ലക്ഷ്യങ്ങള്‍ പാളി
എണ്ണ വരുമാനം മാത്രമല്ല സൗദിക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നത്. എണ്ണ ഇതര വരുമാനവും കുറഞ്ഞു. ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ക്രൂഡിന് അല്‍പ്പം വില ഉയര്‍ന്നു. എങ്കിലും 26 ഡോറളില്‍ നിന്നു. കഴിഞ്ഞ ഡിസംബറില്‍ ഇത് 60 ഡോളറായിരുന്നു. ഈ വിലയുടെ വരുമാന വരവ് കണ്ടാണ് ബജറ്റ് തയ്യാറാക്കിയിരുന്നത്.
ആത്മവിശ്വാസം നഷ്ടപ്പെട്ട് മന്ത്രി
കഴിഞ്ഞാഴ്ച മാധ്യമങ്ങളെ കണ്ട വേളയില്‍ ആത്മവിശ്വാസത്തോടെയാണ് സൗദി ധനമന്ത്രി ജദ്ആന്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഇത്തരം പ്രതിസന്ധികള്‍ മുമ്പും നേരിട്ടിട്ടുണ്ടെന്നും എല്ലാം അതിജീവിക്കുമെന്നുമാണ് മന്ത്രി കഴിഞ്ഞാഴ്ച പറഞ്ഞത്.
വിഷന്‍ 2030 വൈകും
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയാണ് വിഷന്‍ 2030. ഇതിന് കീഴില്‍ രാജ്യത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണുള്ളത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പല പദ്ധതികളും മാറ്റിവയ്ക്കും. വിഷന്‍ 2030 സമ്പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിന് ഇനിയും വൈകുമെന്നാണ് മന്ത്രി ജദ്ആന്‍ പറയുന്നത്.
കൈവയ്ക്കുക ഇവിടെ
ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ചെലവ് ചുരുക്കില്ല. വികസന പ്രവര്‍ത്തനങ്ങളിലാണ് കൈവയ്ക്കുക. പിന്നീട് ചെയ്താല്‍ മതി എന്ന പദ്ധതികള്‍ മാറ്റിവയ്ക്കും. ഇനിയും കടപത്രങ്ങള്‍ ഇറക്കുമെന്നും പൊതു വിപണിയില്‍ നിന്ന് കടമെടുക്കുന്നത് തുടരുമെന്നും മന്ത്രി വിശദീകരിച്ചു.
വിദേശ കരുതല്‍
സൗദി അറേബ്യയുടെ വിദേശ കരുതല്‍ മൂലധനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മാര്‍ച്ചിലുണ്ടായ അതിവേഗ ഇടിവ് 2000ത്തിന് ശേഷം ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ പൊതുവിപണിയില്‍ നിന്ന് ഇനിയും കടമെടുക്കുന്നത് ആലോചിക്കുകയാണ്. 58000 കോടി ഡോളറാണ് കടമെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊതുവിലുള്ള ചിത്രം
ഗള്‍ഫിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള സൗദിയുടെ ഇടിവ് മേഖലയുടെ പൊതുവിലുള്ള ചിത്രമാണ് വ്യക്തമാക്കുന്നത്. വിദേശ മൂലധന ആസ്തി 10000 കോടി റിയാല്‍ കുറഞ്ഞുവെന്നാണ് സൗദി സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന വിവരമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂലധന ആസ്തി 46400 കോടി ഡോളറായി കുറഞ്ഞു.
എണ്ണ ഉപഭോഗം നടക്കുന്നില്ല
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി. എണ്ണ വില ആഗോളതലത്തില്‍ ഇടിഞ്ഞതാണ് സൗദിക്ക് തിരിച്ചടിയായത്. നേരത്തെ 140 ബാരല്‍ വരെയുണ്ടായിരുന്ന എണ്ണവില ഇപ്പോള്‍ 20-30 ഡോളറിലാണ് വില്‍പ്പന നടക്കുന്നത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ എണ്ണ ഉപഭോഗം നടക്കുന്നില്ല. ഇതാണ് വിലയിടിവിന്റെ പ്രധാന കാരണം.