റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചാൽ മൂന്ന് വർഷം വിലക്ക്: നിലപാട് കടുപ്പിച്ച് സൗദി അറേബ്യ
റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ. ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വർഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. സൗദി വാർത്താ ഏജൻസി എസ്പിഎ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
2020 മാർച്ചിനുശേഷം ആദ്യമായി അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ മെയ് മാസത്തിൽ വിദേശയാത്ര ചെയ്യാവുന്ന ചില സൗദി പൗരന്മാർ യാത്രാ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പങ്കുണ്ടെന്ന് തെളിയിക്കപ്പെടുന്ന ഏതൊരാൾക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നും രാജ്യത്ത് തിരിച്ചെത്തുമ്പോൾ കനത്ത പിഴ നൽകേണ്ടതുണ്ടെന്നും മൂന്ന് വർഷത്തേക്ക് യാത്രയിൽ നിന്ന് വിലക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അഫ്ഗാനിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനൻ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, തുർക്കി, വിയറ്റ്നാം, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രകൾ സൗദി അറേബ്യ നിരോധിച്ചിരുന്നു. ഈ രാജ്യങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പൌരന്മാർക്ക് നേരിട്ടും മറ്റ് രാജ്യങ്ങളിലൂടെയുമുള്ള യാത്രക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
30 ദശലക്ഷം ജനസംഖ്യയുള്ള ഏറ്റവും വലിയ ഗൾഫ് രാജ്യമായ സൌദിയിൽ ചൊവ്വാഴ്ച 1,379 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൊത്തം 520,774 കേസുകളും 8,189 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020 ജനുവരിയുടെ തുടക്കത്തിൽ നൂറിൽ താഴെയായിരുന്ന കൊവിഡ് ബാധിതരുടെ എണ്ണം ജൂണിൽ 4000ൽ എത്തി നിന്നിരുന്നു.












Click it and Unblock the Notifications