സൌദിയുടെ യാത്രാവിലക്ക് തിരിച്ചടിയായത് ഇന്ത്യൻ പ്രവാസികൾക്ക്: യുഎഇ വഴിയുള്ള സാധ്യതയുമടഞ്ഞു
റിയാദ്: സൌദി അറേബ്യ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചത് തിരിച്ചടിയായത് പ്രവാസി ഇന്ത്യക്കാർക്ക്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സൌദി ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഉടൻ നീങ്ങുമെന്ന പ്രതീക്ഷകൾക്കിടെയാണ് യുഎഇ വഴി സൌദിയിലേക്കുള്ള യാത്രക്കും ഭരണകൂടം വിലക്കേർപ്പെടുത്തുന്നത്. ഇന്ത്യയും യുഎഇയും ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സൌദിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ചിട്ടുള്ള പുതിയ വൈറസ് കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സൌദിയുടെ നീക്കം.
26 യുഡിഎഫ് നേതാക്കള്ക്കെതിരെ കേസ്; ഐശ്വര്യ യാത്രയുടെ പ്രയാണം പ്രതിസന്ധിയിലാകുമോ
ഇന്ത്യക്കാർക്ക് തിരിച്ചടി
നേരിട്ട് സൌദിയിലേക്ക് വിമാന സർവീസ് ഇല്ലാത്തതുകൊണ്ടുതന്നെ ദുബായിലെത്തി 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ സൌദിയിലേക്ക് എത്തിയിരുന്നത്. എന്നാൽ പുതിയ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ഈ സാധ്യതയും ഇല്ലാതായിക്കഴിഞ്ഞു. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചവരെ മാത്രമേ സൌദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.
സൌദിയിലേക്കെത്താൻ
യുഎയിലെത്തി ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഇന്ന് രാത്രി ഒമ്പത് മണിക്ക് യാത്രാ വിലക്ക് ആരംഭിക്കുന്നതിന് മുമ്പ് സൌദിയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. അല്ലാത്ത പക്ഷം സൌദി അറേബ്യ യാത്രാ വിലക്ക് നീക്കം ചെയ്യുന്നത് വരെ ദുബായിൽ തന്നെ കഴിയുകയോ സ്വദേശത്തേക്ക് മടങ്ങുകയോ ചെയ്യേണ്ടതായി വരും.
ജിസിസി രാഷ്ട്രങ്ങൾക്ക് ഇളവ്
ജിസിസി രാഷ്ട്രങ്ങളിൽ യുഎഇ വഴിയുള്ള യാത്രക്കാണ് സൌദി ഭരണകൂടം ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ വഴി സൌദിയിലേക്ക് എത്തുന്നതിന് നിലവിൽ തടസ്സങ്ങളില്ല. ഇന്ത്യക്കാർക്ക് ഈ മാർഗ്ഗമാണ് ആശ്രയിക്കാൻ സാധിക്കുക. എന്നാൽ ഏത് രാജ്യം വഴിയാണോ വരുന്നത് ആ രാജ്യത്ത് 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞിരിക്കണമെന്നാണ് ചട്ടം.
Recommended Video
20 രാജ്യങ്ങൾ
ഇന്ത്യ, യുഎഇ, യുഎസ്, ജർമനി, അർജന്റീന, അയർലൻഡ്, ഇറ്റലി, ഇന്തോനേഷ്യ, പാകിസ്താൻ, ബ്രസീൽ, പോർച്ചുഗൽ, ബ്രിട്ടൻ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, ഫ്രാൻസ്, പോർച്ചുഗൽ, ലെബനോൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ബുധനാഴ്ച രാത്രി 9 മണി മുതൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നത്. ആരോഗ്യപ്രവർത്തകർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും വിലക്ക് ബാധകമാണെന്ന് സൌദി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.