രൗദ്രഭാവത്തില്‍ സൗദി; ഇസ്രായേലിനെ കടന്നാക്രമിച്ചു!! ഒരിക്കലും അംഗീകരിക്കില്ല, അഭ്യൂഹത്തിന് വിരാമം
റിയാദ്: സൗദി അറേബ്യയ്ക്ക് അടുത്തിടെ നയങ്ങളില്‍ ചി മാറ്റങ്ങള്‍ വന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇസ്രായേലിനെ എതിര്‍ക്കാതെ അല്‍പ്പം മയപ്പെടുത്തിയ നിലപാടാണ് സൗദി സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി. ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സൗദി രംഗത്തെത്തിയത്. ഇസ്രായലേന്റെ പുതിയ നീക്കങ്ങളാണ് സൗദിയെ പ്രകോപിപ്പിച്ചത്. സൗദിയുടെ പ്രതികരണം ഇങ്ങനെ...
പുതിയ നിയമ പ്രശ്‌നം
ഇസ്രായേല്‍ നടപ്പാക്കിയ പുതിയ നിയമമാണ് സൗദി അറേബ്യയെ പ്രകോപിപ്പിച്ചത്. ഇസ്രായേലിലെ എല്ലാ അറബ് പാരമ്പര്യത്തെയും പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം. ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നാണ് സൗദി പ്രതികരിച്ചത്.
വംശീയ വിവേചനം
വംശീയ വിവേചനം ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ പുതിയനിയമം കൊണ്ടുവന്നെത്ത് സൗദി ആരോപിക്കുന്നു. ഇസ്രായേല്‍ ജൂതരാഷ്ട്രമാണെന്ന് പറമ്പോള്‍ ഫലസ്തീന്‍കാര്‍ക്കെതിരെ ആക്രമണങ്ങള്‍ പതിവാകുന്നതും സൗദി ചൂണ്ടിക്കാട്ടി. വിവാദമായ നിയമം വ്യാഴാഴ്ചയാണ് ഇസ്രായേല്‍ നടപ്പാക്കിയത്.
വിവാദ നിര്‍മാണത്തിന് അംഗീകാരം
ഫലസ്തീന്‍കാരുടെ മണ്ണിലെ ജൂത കുടിയേറ്റ നിര്‍മാണങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ഇസ്രായേല്‍ പാര്‍ലമെന്റ്, രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അറബി ഭാഷയെ ഔദ്യോഗിക ഭാഷയുടെ ഗണത്തില്‍ നിന്ന് തരംതാഴ്ത്തുകയും ചെയ്തു.
സൗദിയുടെ നിലപാട്
ഇസ്രായേല്‍ കൊണ്ടുവന്ന പുതിയ നിയമം ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യവ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹവും സൗദിയും ഇസ്രായേലിന്റെ നിയമം തള്ളിക്കളയുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേലിന്റെ പുതിയ നിയമമെന്നും സൗദി കുറ്റപ്പെടുത്തി.
ഇസ്രായേല്‍ തടസം സൃഷ്ടിക്കുന്നു
ഫലസ്തീന്‍കാര്‍ക്കെതിരെ വംശീയമായി അധിക്ഷേപിക്കുകയും ഉന്‍മൂലനം ചെയ്യുന്നതുമായ നിയമങ്ങള്‍ അന്താരാഷ്ട്ര സമൂഹം വിലക്കിയതാണ്. ഈ വിലക്ക് ലംഘിച്ചാണ് ഇസ്രായേല്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് തടസമാണ് പുതിയ നിയമമെന്നും സൗദി വ്യക്തമാക്കി.
ഫലസ്തീനൊപ്പം
സൗദി അറേബ്യ എന്നും ഫലസ്തീന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഫലസ്തീനൊപ്പമെന്ന നിലപാടില്‍ മാറ്റം വരുത്തില്ലെന്നും സല്‍മാന്‍ രാജാവ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിലപാടുകളാണ് ചില കോണുകളില്‍ സംശയം ഉയരാന്‍ ഇടയാക്കിയത്.
വിവാദ നിലപാട്
ഇസ്രായേലിനും ഫലസ്തീനും അവരുടെ മണ്ണില്‍ അവകാശമുണ്ട് എന്നാണ് മുഹമ്മദ് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫലസ്തീന്‍ രാജ്യത്ത് കടന്നുകയറി വിഭജനം നടത്തി ഇസ്രായേല്‍ രൂപീകരിക്കുകയായിരുന്നുവെന്ന ഇതുവരെ തുടര്‍ന്നുപോന്ന നിലപാടില്‍ നിന്ന് സൗദി വ്യതിചലിച്ചതായി ഈ അഭിമുഖം വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
17.5 ശതമാനം അറബികള്‍
ഇസ്രായേല്‍ ജനസഖ്യയുടെ 17.5 ശതമാനം പേര്‍ അറബികളാണ്. ഇവര്‍ ഇസ്രായേലില്‍ ക്രൂരമായ വംശീയ വിവേചനം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസിസി രാജ്യങ്ങളും ഇസ്രായേലിന്റെ പുതിയ നിയമത്തെ അപലപിച്ചു. ഒരിക്കലും അറബ് ലോകവും അന്താരാഷ്ട്രസമൂഹവും ഇസ്രായേലിന്റെ നീക്കം അംഗീകരിക്കില്ലെന്ന് ജിസിസി പ്രസ്താവനയില്‍ പറഞ്ഞു.
വിദ്വേഷത്തിന്റെ പ്രത്യക്ഷ ഉദാഹരണം
ഇസ്രായേല്‍ നടപ്പാക്കിയ പുതിയ നിയമം ഫലസ്തീന്‍ ജനതയോടുള്ള വിദ്വേഷത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി കുറ്റപ്പെടുത്തി. ഫലസ്തീന്‍കാരെ കുടിയൊഴിഞ്ഞ് പോകാന്‍ നിര്‍ബന്ധിക്കുകയാണ് ഇസ്രായേല്‍. അതിന് സഹായിക്കുന്ന നിയമമാണ് നടപ്പാക്കിയതെന്നും ജിസിസി കുറ്റപ്പെടുത്തി.
അമേരിക്ക ചെയ്തത്
ജറുസലേം അടുത്തിടെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരുന്നു. ഇസ്രായേലിലെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് ട്രംപ് മാറ്റിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിനെതിരെയും സൗദിയും മറ്റു ജിസിസി രാജ്യങ്ങളും രംഗത്തുവന്നു. എന്നാല്‍ ട്രംപ് തന്റെ തീരുമാനം മാറ്റാന്‍ തയ്യാറായില്ല.
ഇസ്രായേല്‍ രൂപീകരണം
1948 വരെ അറബികള്‍ താമസിക്കുന്ന പ്രദേശമായിരുന്നു ജറുസലേമും സമീപ പ്രദേശങ്ങളും. പിന്നീടാണ് ജൂത മതസ്ഥരെ ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ചേര്‍ന്ന് ജറുസലേമിനോട് ചേര്‍ന്ന പ്രദേശത്തേക്ക് കൊണ്ടുവന്നത്. മേഖലയിലെ അറബികളെ തുരത്തി പിന്നീട് ഇസ്രായേല്‍ സ്ഥാപിക്കുകയായിരുന്നു.
1967ലെ യുദ്ധം
1967ല്‍ അറബികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ യുദ്ധമുണ്ടായി. ഭൂരിഭാഗം ഫലസ്തീന്‍ പ്രദേശങ്ങളും ഇസ്രായേല്‍ സൈന്യം പിടിച്ചടക്കി. അറബികള്‍ തോറ്റു. അന്ന് പിടിച്ചടക്കിയ പല പ്രദേശങ്ങളും ഇപ്പോഴും ഇസ്രായേലിന് കീഴിലാണ്. ബാക്കിയുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടി ഫലസ്തീന്‍കാരെ പുറത്താക്കാനാണ് ഇസ്രായേല്‍ ശ്രമം.
മൂന്ന് മതക്കാരുടെ കേന്ദ്രം
മുസ്ലീംകള്‍ക്കും ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ പുണ്യ ഭൂമിയാണ് ജറുസലേം. ജറുസലേം കേന്ദ്രമായി രാജ്യം രൂപീകരിക്കണമെന്നാണ് ഫലസ്തീന്‍കാരുടെ ആഗ്രഹം. ഇതുതന്നെയാണ് ഇസ്രായേന്റെയും ആലോചന. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സമൂഹം ഇതിനെ എതിര്‍ക്കുന്നു.
അറബ് ലോകം അകറ്റി നിര്‍ത്തി
അറബ് ലോകത്തെ ഒരു രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിക്കുന്നില്ല. സൗദി അറേബ്യ ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ അടുത്തിടെ സൗദി ചില പുതിയ തീരുമാനങ്ങളെടുത്തു. ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് പോകുന്ന വിമാനങ്ങള്‍ക്ക് സൗദി വ്യോമ മേഖല തുറന്നുകൊടുക്കുകയായിരുന്നു.
മാറിയോ എന്ന് തോന്നല്‍
തൊട്ടുപിന്നാലെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇസ്രായേലിന് അവരുടെ മണ്ണില്‍ അവകാശമുണ്ട് എന്ന അഭിമുഖം നല്‍കിയത്. ഈ സംഭവങ്ങളെല്ലാം സൗദിക്ക് ഇസ്രായേലിനോട് മമതയുണ്ടെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. എന്നാല്‍ പഴയ നിലപാടില്‍ നിന്ന് മാറ്റം വരുത്തിയിട്ടില്ല എന്ന വ്യക്തമാക്കുകയാണ് പുതിയ പ്രസ്താവനയിലൂടെ സൗദി ചെയ്തിരിക്കുന്നത്.
അഗതി മന്ദിരത്തില്‍ കൂട്ടബലാല്‍സംഗം; പീഡിപ്പിച്ചത് 40 പെണ്‍കുട്ടികളെ, കൊന്ന് കുഴിച്ചുമൂടി, പ്രമുഖര്‍
ബിജെപിയുടെ പടപ്പുറപ്പാടില്‍ മങ്ങല്‍; ഇത്തവണ ഒറ്റയ്‌ക്കെന്ന് അമിത് ഷാ!! സഖ്യകക്ഷി കൈവിട്ടു