ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍
റിയാദ്: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സൗദി അറേബ്യ നടപ്പാക്കുന്നത്. പത്ത് പേരാണ് സൗദിയില്‍ രോഗം ബാധിച്ച് മരിച്ചത്. പലരുടെയും ആരോഗ്യ നില വഷളായി തുടരുകയാണ്. ചൊവ്വാഴ്ച മാത്രം സൗദിയില്‍ രണ്ടു പേര്‍ മരിച്ചു. വിമാനങ്ങള്‍ റദ്ദാക്കിയും ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയും പള്ളികളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തിച്ചുമാണ് സൗദി പ്രതിരോധം തീര്‍ക്കുന്നത്. മാത്രമല്ല, ഉംറ തീര്‍ഥാടനവും സൗദി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Recommended Video
ഈ സാഹചര്യത്തില്‍ ഉയരുന്ന ചോദ്യമാണ് ഉടന്‍ വരാനിരിക്കുന്ന ഹജ്ജ് തീര്‍ഥാടനം സൗദി അറേബ്യ റദ്ദാക്കുമോ എന്നത്. ഇക്കാര്യത്തില്‍ സൗദി ഭരണകൂടം ആദ്യപ്രതികരണം നടത്തി. വിശദാംശങ്ങള്‍....
എന്നാണ് ഹജ്ജ്
പ്രവാചകന്‍ ഇബ്രാഹീം, പത്‌ന ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ അനുസ്മരണമാണ് ഹജ്ജ്. ഹിജ്‌റ മാസം അനുസരിച്ച് ദുല്‍ഹിജ്ജയിലാണ് എല്ലാ വര്‍ഷവും ഹജ്ജ് കര്‍മം നടക്കാറ്. ഈ വര്‍ഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ദുല്‍ ഹിജ്ജ വരുന്നത്.
ഹജ്ജും ഉംറയും
ഉംറയിലെയും ഹജ്ജിലെയും കര്‍മങ്ങല്‍ ഏതാണ്ട് സമാനമാണെങ്കിലും ഹജ്ജിന് കൃത്യമായ സമയമുണ്ട്. ഉംറ ഏത് സമയത്തും ചെയ്യാം. സാമ്പത്തിക-ശാരീരിക ശേഷിയുള്ള വ്യക്തി ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ഇസ്ലാമിക വിശ്വാസം.
സാധ്യമാകുമോ
കടുത്ത നിയന്ത്രണം സൗദിയില്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഈ വര്‍ഷംഹജ്ജ് കര്‍മങ്ങള്‍ക്ക് സാധ്യമാകുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. കാരണം, കൊറോണയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദിയില്‍. മാത്രമല്ല, വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഭീതി അകന്നില്ലെങ്കില്‍
കൊറോണ വൈറസ് ഭീതി അകന്നില്ലെങ്കില്‍ ഈ വര്‍ഷം ഹജ്ജ് നടക്കില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഹജ്ജ് കര്‍മത്തിന് ഓരോ വര്‍ഷവും എത്താറുണ്ട്. ഇത്രയും പേര്‍ ഒരുമിക്കണമെങ്കില്‍ കൊറോണ ഭീതി അകലുക തന്നെ വേണം. ഈ സാഹചര്യത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മുന്നൊരുക്കം നടക്കില്ല
ഹജ്ജിനുള്ള ഒരുക്കങ്ങള്‍ എല്ലാ രാജ്യങ്ങളിലും വളരെ നേരത്തെ നടത്തേണ്ടതുണ്ട്. വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തീര്‍ഥാടകരെ തിരഞ്ഞെടുക്കുന്നതിനുമെല്ലാം മാസങ്ങള്‍ക്ക് മുമ്പേ നടപടിക്രമങ്ങളുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതൊന്നും നടക്കില്ല.
കാത്തിരിക്കൂ എന്ന് സൗദി
കൊറോണ വ്യാപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കൂ എന്നാണ് സൗദി ഭരണകൂടം അറിയിച്ചിരിക്കുന്നത്. 25 ലക്ഷം പേരാണ് ഹജ്ജിന് പങ്കെടുക്കാറ്. ഇത്രയും പേര്‍ മക്കയിലും മദീനയിലുമെത്താന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. ഇതാണ് കാത്തിരിക്കൂ എന്ന് സൗദി പറയാന്‍ കാരണം.
സൗദി മന്ത്രി പറയുന്നത്
എത്ര തീര്‍ഥാടകര്‍ വന്നാലും സ്വീകരിക്കാന്‍ സൗദി തയ്യാറാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. രാജ്യത്തെ പൗരന്‍മാരുടെയും തീര്‍ഥാടനത്തിന് വരുന്ന മുസ്ലിങ്ങളുടെയും ആരോഗ്യസംരക്ഷണം പ്രധാനമാണ്. കൊറോണ ഭീതിയില്‍ വ്യക്തത വരുന്നത് വരെ എല്ലാവരും കാത്തിരിക്കണം- സൗദി ഹജ്ജ്-ഉംറ വകുപ്പ മന്ത്രി മുഹമ്മദ് സാലിഹ് ബിന്‍തിന്‍ പറഞ്ഞു.
മക്ക, മദീന യാത്ര നിരോധിച്ചു
മക്ക, മദീന നഗരങ്ങളിലേക്കുള്ള വരവും മടക്കവും സൗദി അറേബ്യ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച മുതലാണ് ഈ നിരോധനം നിലവില്‍ വന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടനം സൗദിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ മുതല്‍ക്കൂട്ടാണ്. തീര്‍ഥാടനത്തിന് വരുന്നവര്‍ക്ക് സഞ്ചരിക്കാവുന്ന പരിധി അടുത്തിടെ സൗദി വര്‍ധിപ്പിച്ചിരുന്നു.
ഗള്‍ഫ് മേഖലയില്‍ 23 മരണം
കൊറോണ വൈറസ് രോഗം ബാധിച്ച് ഗള്‍ഫ് മേഖലയില്‍ ഇപ്പോഴും മരണം തുടരുകയാണ്. സൗദിയിലും യുഎഇയിലും ചികില്‍സയിലായിരുന്ന മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ സൗദിയിലും യുഎഇയില്‍ ഒരാളുമാണ് മരിച്ചത്. കൂടാതെ ഒമാനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ ഇതുവരെ 23 പേരാണ് മരിച്ചത്.
സൗദിയില്‍ മരിച്ചവര്‍
സൗദിയില്‍ ചൊവ്വാഴ്ച മരിച്ചത് വിദേശികളാണ്. ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയില്ല. സൗദിയില്‍ 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ മരിക്കുന്നവരുടെ എണ്ണം പത്തും രോഗ ബാധിതരുടെ എണ്ണം 1563 ഉം ആയി ഉയര്‍ന്നു. കുവൈത്തില്‍ 10 ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ 20ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
യുഎഇയിലും രോഗം വ്യാപിക്കുന്നു
യുഎഇയില്‍ ഇന്ന് 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരാള്‍ മരിച്ചതോടെ യുഎഇയില്‍ മരണസംഖ്യ ആറായി. ഇതുവരെ രോഗം ബാധിച്ചവര്‍ 664 ആയി ഉയര്‍ന്നു. ദുബായിലെ അല്‍ റാസ് ഏരിയ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണിത്. ഏപ്രില്‍ 14വരെ ഇവിടെയുള്ള താമസക്കാരെ പുറത്തേക്ക് പോകാനോ പുറത്തുള്ളവര്‍ക്ക് ഇവിടെ പ്രവേശിക്കാനോ അനുവദിക്കില്ല.