സൗദിയിൽ വൻ വിപ്ലവം! സ്ത്രീകൾക്ക് വീണ്ടും സ്വതന്ത്ര്യം... വിദേശയാത്രക്ക് 'സംരക്ഷകന്റെ' അനുമതി വേണ്ട
റിയാദ്: വിപ്ലവകരമായ മാറ്റത്തിലേക്ക് വീണ്ടും സൗദി അറേബ്യ. സ്ത്രീകളുടെ ഒറ്റയ്ക്കുള്ള സഞ്ചാരവിലക്കിനാണ് ഇപ്പോള്‍ അന്ത്യമായിട്ടുള്ളത്. സൗദി സ്ത്രീകള്‍ക്ക് വിദേശയാത്ര നടത്തണമെങ്കില്‍ പുരുഷനായ സംരക്ഷകന്റെ അനുമതി വേണം എന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
ഗള്‍ഫില്‍ ഞെട്ടിക്കുന്ന നീക്കം... വൈരം മറന്ന് സൗദിയുമായി ചര്‍ച്ചയ്ക്ക് ഇറാന്! മന്ത്രിക്ക് വിലക്ക്
ഓഗസ്റ്റ് 2, വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍ എന്ന് മുതലാണ് നിയമം പ്രയോഗത്തില്‍ വരിക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
വിദേശ യാത്രയ്ക്ക് പുരുഷ സംരക്ഷകന്റെ അനുമതി വേണ്ട എന്നത് മാത്രമല്ല ഈ നിയമം സ്ത്രീകള്‍ക്ക് നല്‍കുന്നത്. അതിലേറെ, സൗദി സ്ത്രീകളുടെ അസ്തിത്വത്തെ തന്നെ സ്ഥിരപ്പെടുത്തുന്നതാണ് നിയമം. എന്നാല്‍ ഇതിനിടെ മറ്റ് ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്തായാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൗദിയില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ആണ് ലോകം നിരീക്ഷിക്കുന്നത്.
വിപ്ലവാത്മകം
സൗദി സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കണമെങ്കിലോ വിദേശ യാത്ര നടത്തണമെങ്കിലോ പുരുഷ സംരക്ഷകന്റെ അനുമതി വേണം എന്നായിരുന്നു ഇതുവരെയുള്ള നിയമം. ആ സംരക്ഷകന്‍ ഭര്‍ത്താവോ, പിതാവോ മറ്റാരെങ്കിലമോ ആകാം. ഇനി എന്തായാലും സൗദി സ്ത്രീകള്‍ക്ക് വിദേശ യാത്രയ്ക്ക് മറ്റാരുടേയും അനുമതി ആവശ്യമില്ല.
അപേക്ഷ നല്‍കൂ, പാസ്പോര്‍ട്ട് നേടൂ
പ്രായപൂര്‍ത്തിയായ ഏത് സൗദി സ്ത്രീയ്ക്കും അപേക്ഷ സമര്‍പ്പിച്ചാല്‍ ഇനി പാസ്പോര്‍ട്ട് ലഭിക്കും എന്നാണ് ഔദ്യോഗിക ഗസറ്റ് ആയ ഉം അല്‍ ഖുറയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 21 വയസ്സാണ് പ്രായപൂര്‍ത്തിയ്ക്കുള്ള പ്രായം. ചരിത്രപരമായ മാറ്റം എന്നാണ് ഇതിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.
വിവാഹവും വിവാഹമോചനവും ജനനസര്‍ട്ടിഫിക്കറ്റും
ഈ നിയമം സ്ത്രീകള്‍ക്ക് യാത്രാ സ്വാതന്ത്ര്യം മാത്രം നല്‍കുന്നതാണെന്ന് കരുതരുത്. ഇനി മുതല്‍ സൗദി സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വിവാഹവും വിവാഹമോചനവും കുട്ടികളുടെ ജനനവും എല്ലാം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ വലിയൊരു കാല്‍വപ്പ് തന്നെയാണ് ഇപ്പോള്‍ സൗദി നേടിയിരിക്കുന്നത്.
വിവാഹത്തിനും അനുമതി പാടില്ല....
ഇതിനിടെ ട്വിറ്ററില്‍ മറ്റൊരു ഹാഷ്ടാഗും ട്രെന്‍ഡിങ് ആയി. വിവാഹത്തിന് സംരക്ഷകന്റെ അനുമതി വേണം എന്നത് എടുത്ത് കളയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണിത്. എന്തായാലും ഈ ആവശ്യം അങ്ങനെ എളുപ്പത്തില്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല.
നയിച്ചത് എന്ത്?
എന്താണ് സൗദി അറേബ്യയെ ഇത്തരം ഒരു വിപ്ലവകരമായ തീരുമാനത്തിലേക്ക് നയിച്ചത് എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കിരീടാവകാശിയായ മുഹ്മമദ് ബിന്‍ സല്‍മാന്റെ പരിഷ്കാരം എന്നതിലുപരി, ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും ഒരു കാരണമായി എന്നാണ് പലരും വിശ്വസിക്കുന്നത്. സൗദി സ്ത്രീകളുടെ നാടുവിടല്‍ അടുത്തിടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
വാഹനം ഓടിക്കാന്‍
സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ പോലും വിലക്കുണ്ടായിരുന്ന ഒരു രാജ്യം ആയിരുന്നു സൗദി അറേബ്യ. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ വിലക്ക് നീക്കം ചെയ്തിരുന്നു. ഇതും ഏറെ ആഘോഷമായിട്ടായിരുന്നു സ്വീകരിക്കപ്പെട്ടത്.