സൗദി അറേബ്യ കൈവിട്ടു; ഒറ്റയ്ക്ക് നടക്കില്ലെന്ന്!! ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, വില കുതിച്ചുയരും
റിയാദ്: ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയ നീക്കം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സൗദി അറേബ്യയുടെ നിലപാട് കൂടി വന്നതോടെയാണ് സാമ്പത്തിക നിരീക്ഷകര്‍ ഇങ്ങനെ ഒരു അഭിപ്രായത്തിലെത്തിയത്. ഇറാനെതിരായ അമേരിക്കയുടെ പുതിയ നീക്കം ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ കൂടുതല്‍ ഉപരോധം ഇറാനെതിരെ വരും. ഇറാന്റെ എണ്ണ വിപണിയില്‍ കിട്ടാതെയാകും. നിലവില്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. ഇറാന്റെ എണ്ണ കൂടി ഇല്ലാതാകുന്നതോടെ വില കുതിച്ചുയരും. ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ ജീവിതം പൊള്ളുന്ന കാഴ്ചയായിരിക്കും വരാനിരിക്കുന്നത്. സൗദി നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്....

ഉല്‍പ്പാദനം കുറച്ച സാഹചര്യം
എണ്ണ ഉല്‍പ്പാദം വഴിയുണ്ടായിരുന്ന വരുമാനം കുത്തനെ ഇടിഞ്ഞ് നഷ്ടത്തിലായപ്പോഴാണ് സൗദി അറേബ്യ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. സൗദിയുടെ ആശങ്ക റഷ്യയ്ക്കുമുണ്ടായിരുന്നു. ഇരുവരും ഒപെക് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തു. അവരും സമ്മതിച്ചു.

ഇറാന്‍ എണ്ണയുടെ ഗുണം
ഇതോടെയാണ് ആഗോള വിപണിയില്‍ എണ്ണ എത്തുന്നത് കുറഞ്ഞത്. വില പതിയെ ഉയരാന്‍ തുടങ്ങി. എന്നാല്‍ എണ്ണവില കൂടുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് തിരിച്ചടിയായത്. ഇന്ത്യയില്‍ ജീവിത ചെലവ് വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഒരുവിധം പിടിച്ചുനിന്നത് ആഗോള വിപണിയില്‍ ഇറാന്റെ എണ്ണ എത്തുന്നതുകൊണ്ടായിരുന്നു.

നിലവിലെ സാഹചര്യം
അമേരിക്ക ആണവ കരാറില്‍ നിന്ന് പിന്മാറുകയും ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തതോടെ ഇറാന്റെ എണ്ണ എല്ലാ വിദേശ രാജ്യങ്ങളിലും പഴയപോലെ എത്തില്ല. ഇതോടെ എണ്ണ വിപണിയില്‍ ദൗര്‍ലഭ്യതയുണ്ടാകും. വില വീണ്ടും ഉയരും.

സൗദി മാത്രം ചെയ്യില്ല
ഇറാനെതിരായ അമേരിക്കന്‍ നീക്കത്തിന് സര്‍വ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് സൗദിയും ഇസ്രായേലും. ഈ സാഹചര്യത്തിലാണ് ഇറാന്‍ എണ്ണയ്ക്ക് പകരം പ്രശ്‌നപരിഹാരത്തിന് സൗദി കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുമോ എന്ന ചര്‍ച്ച വന്നത്. എന്നാല്‍ സൗദി മാത്രമായി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കില്ല എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം.

സൗദിയുടെ നിലപാട്
സൗദി മാത്രമായി കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കില്ല. പകരം മറ്റു രാജ്യങ്ങളെല്ലാം നിശ്ചിത അളവില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാം. റഷ്യ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്നാണ് സൗദിയുടെ ആവശ്യം. റഷ്യ മാത്രമല്ല, കഴിയാവുന്ന രീതിയില്‍ മറ്റു രാജ്യങ്ങളും ഉല്‍പ്പാദനം നേരിയ തോതില്‍ വര്‍ധിപ്പിക്കണമെന്നും സൗദി അഭിപ്രായപ്പെടുന്നു.

വിശദമായ ചര്‍ച്ച
നിലവില്‍ ആഗോള എണ്ണ വിപണിയില്‍ വീപ്പയ്ക്ക് 77 ഡോളറാണ് വില. ഇറാന്‍ എണ്ണ വിപണിയില്‍ ഉള്ളപ്പോഴാണിത്. ഇനി ഇറാന്‍ എണ്ണ ഇല്ലാതാകും. അതോടെ വില വീണ്ടും കൂടും. ഇറാന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ റഷ്യ, യുഎഇ എന്നിവരുമായി ചര്‍ച്ച ചെയ്തു.

ആശങ്കയില്ലാതെ അമേരിക്ക
എന്നാല്‍ എണ്ണ വിപണിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ലെന്ന് അമേരിക്കന്‍ ട്രഷറി അറിയിച്ചു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. എണ്ണ ഉല്‍പ്പാദ രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ നടപടി സ്വീകരിക്കണമെന്നും അമേരിക്കന്‍ ട്രഷറി അറിയിച്ചു. ഈ സാഹചര്യത്തില്‍ സൗദി-റഷ്യ കൂടിക്കാഴ്ച അടുത്താഴ്ച നടക്കും.

ശത്രുപക്ഷം
സൗദി അറേബ്യയും ഇറാനും എന്നും ശത്രുപക്ഷത്താണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ വരെ. എണ്ണവില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഒരു ബാരല്‍ എണ്ണയ്ക്ക് 85 ഡോളറിലെത്തിക്കാനാണ് സൗദിയുടെ പദ്ധതി. എന്നാല്‍ വില കൂട്ടുന്നതിനോട് യോജിപ്പില്ലെന്ന് ഇറാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കി.

വില കൂട്ടരുതെന്ന് ഇറാന്‍
ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതായിരുന്നു ഇറാന്റെ പ്രഖ്യാപനം. ഒരു ബാരലിന് 60-65 ഡോളര്‍ വിലയാണ് വേണ്ടതെന്നും അതിനേക്കാള്‍ കൂടുന്നതിനോട് യോജിപ്പില്ലെന്നുമാണ് ഇറാന്‍ എണ്ണ വകുപ്പ് സഹമന്ത്രി അമിര്‍ ഹുസൈന്‍ സമാനിനിയ പറഞ്ഞത്. ന്യായമായ വിലയില്‍ നിലനില്‍ക്കണമെന്നാണ് ഇറാന്റെ നിലപാടെന്ന് മറ്റൊരു മന്ത്രി ബിജാന്‍ നംദാര്‍ സാഗ്നെ വ്യക്തമാക്കി.

രാഷ്ട്രീയം മാറ്റിവയ്ക്കണം
എണ്ണ വിലയില്‍ സ്ഥിരതയില്ലാത്തത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് ബിജാന്‍ നംദര്‍ പറയുന്നു. വിലയില്‍ തുടര്‍ച്ചയായി കയറ്റിറക്കമുണ്ടായാല്‍ നിക്ഷേപകര്‍ പിന്‍മാറും. എണ്ണവിപണി രാഷ്ട്രീയവല്‍ക്കരിക്കരുത്. രാഷ്ട്രീയ ഇടപെടലുകള്‍ വികസനത്തിന് തടസമാണെന്നും ബിജാന്‍ നംദര്‍ പറഞ്ഞു. അമേരിക്ക പിന്‍മാറിയാലും ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറില്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

ട്രംപിന്റെ നീക്കം
അമേരിക്ക ഇറാനെതിരെ ചുമത്തിയിരുന്ന ഉപരോധം ബറാക് ഒബാമ പ്രസിഡന്റായിരുന്ന വേളയിലാണ് ഭാഗികമായി നീക്കിയത്. ഇറാന്‍ ആണവ പദ്ധതി നിര്‍ത്തിവയ്ക്കുന്നതിന് പകരമായിട്ടായിരുന്നു കരാര്‍. ഒബാമയ്ക്ക് ശേഷം അധികാരത്തിലെത്തിയ ഉടനെ ഡൊണാള്‍ഡ് ട്രംപ് ആണവ കരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.












Click it and Unblock the Notifications