വേദിയില്‍ പാടിക്കൊണ്ടിരുന്ന ഗായകനെ കെട്ടിപിടിച്ചു! സൗദി വനിത അറസ്റ്റില്‍
സംഗീതപരിപാടിക്കിടെ ഗായകനെ വേദിയിൽ കയറി കെട്ടിപ്പിടിച്ച സൗദി വനിതയെ അറസ്റ്റ് ചെയ്തു. അറബ് സംഗീതത്തിന്റെ രാജകുമാരൻ എന്ന പേരിൽ അറിയപ്പെടുന്ന ഗായകൻ മജീദ് അൽ മൊഹസിന്ദിനെയാണ് യുവതി വേദിയില്‍ കയറി കെട്ടിപ്പിടിച്ചത്. വെള്ളിയാഴ്ച റിയാദിലെ ടെയിഫിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം.
പരിപാടിക്കിടെ വേദിയിലേക്ക് ഓടിക്കയറിയ സ്ത്രീ ഗായകനെ കെട്ടിപ്പിടിക്കുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടിച്ചു മാറ്റി. അപ്രതീക്ഷിതമായ സംഭവത്തില്‍ ഗായകൻ ഒന്ന് പതറിയെങ്കിലും അദ്ദേഹം പരിപാടി തുടർന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിച്ചിരുന്നു.
ബന്ധത്തിലല്ലാത്ത പുരുഷൻമാരുമായി പൊതുനിരത്തിൽ ഇടപഴകുന്നത് അനുവദിക്കുന്ന രാജ്യമല്ല സൗദി അറേബ്യ. അതുകൊണ്ടുതന്നെ അറസ്റ്റിലായ വനിതയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. ഈ അടുത്ത കാലത്താണ് സൗദി കിരീടാവകാശിയായ മുഹമമ്ദ് ബിൻ സൽമാന്റെ ഇടപെടലുകളിലൂടെ ഇതിന് കുറച്ചെങ്കിലും മാറ്റമുണ്ടായത്. ഇതിനുശേഷം ഫുട്ബോൾ മത്സരം കാണുവാനും പൊതുപരിപാടികളിൽ പങ്കെടുക്കുവാനും വാഹനമോടിക്കുവാനുമെല്ലാം സ്ത്രീകൾക്ക് അവകാശം ലഭിച്ചിരുന്നു.