സൽമാൻ രാജകുമാരൻ ഇന്ത്യയിലേക്ക്: സുപ്രധാന തീരുമാനങ്ങളുണ്ടായേക്കും, പ്രതീക്ഷയോടെ പ്രവാസികള്‍
സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശനത്തില്‍ പ്രതീക്ഷകളുമായി പ്രവാസി സമൂഹവും. അടുത്തിടെ സമാപിച്ച ബ്രിക്‌സ് ഉച്ചകോടിയിൽ സൗദി അറേബ്യയുടെ അംഗത്വത്തിന് അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 10 വരെ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ സമാപനത്തിന് പിന്നാലെ സെപ്തംബർ 11-നായിരിക്കും സല്‍മാന്‍ രാജകുമാരന്റെ വരവ്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമല്ലെങ്കിലും സൗദി അറേബ്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണ്. സന്ദർശനത്തിനുള്ള തടസ്സമില്ലാത്ത തയ്യാറെടുപ്പുകൾ ഉറപ്പാക്കാൻ ഒരു ഉന്നതതല സൗദി അറേബ്യൻ പ്രതിനിധി സംഘം അടുത്തിടെ ഡൽഹിയിലെത്തി ചർച്ചകള്‍ നടത്തിയിരുന്നു. സന്ദർശനത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന നടപടിയായിട്ടാണ് ഇതിനെ കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2019 സൗദി അറേബ്യ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ (എസ്പിസി) സ്ഥാപിക്കുന്നതിൽ നിർണായകമായി. ഈ കൗൺസിൽ രണ്ട് സമാന്തര ട്രാക്കുകളിലൂടെയാണ് പ്രവർത്തിച്ചവരുന്നത് രാഷ്ട്രീയ, സുരക്ഷ, സാംസ്കാരിക, സാമൂഹിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ആദ്യ ട്രാക്കെങ്കില്‍ മറ്റൊന്ന് സാമ്പത്തിക, നിക്ഷേപ വിഷയങ്ങളിൽ ഊന്നൽ നൽകുന്നു. വിദേശകാര്യ മന്ത്രിമാർ, വാണിജ്യ, വ്യവസായ മന്ത്രിമാർ, സൗദി ഊർജ മന്ത്രി എന്നിവർ ചേർന്നാണ് ഈ പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്.
ഇന്ത്യയുടെ, പ്രത്യേകിച്ച് പശ്ചിമേഷ്യൻ മേഖലയിൽ സുപ്രധാന പങ്കാളിയായി സൗദി അറേബ്യ മാറുന്നത് ശ്രദ്ധേയമാണ്. വാണിജ്യപരമായി, സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ്. വാസ്തവത്തിൽ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 18 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. അടുത്തിടെ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ഊർജ്ജ രംഗത്ത് ഇന്ത്യക്ക് ഒഴിവാക്കാന്‍ പറ്റാത്ത പങ്കാളിയാണ് സൗദി അറേബ്യ.
പതിനായിരിക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. വാർഷിക ഹജ്ജ് തീർത്ഥാടനവും ഇന്ത്യ-സൗദി ബന്ധങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. 2019 ലെ കിരീടാവകാശിയുടെ സന്ദർശന വേളയിൽ, ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രിക്സ്, ജി-20 ഉള്‍പ്പെടെ ആഗോളതലത്തിൽ നടക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് ഇരു രാജ്യങ്ങളും ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്.
ഭൗമരാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും സന്ദർശനത്തിന് പ്രാധാന്യമുണ്ട്. ഉക്രെയ്ൻ വിഷയത്തിലെ ഇടപെടല്‍ പോലുള്ള സമീപകാല നയതന്ത്ര സംഭവവികാസങ്ങൾ ഉദാഹരണമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദർശനം. സൈനിക സഹകരണത്തിന്റെ മേഖലയിൽ, പങ്കാളിത്തത്തിനും പരസ്പര വളർച്ചയ്ക്കും പുതിയ വഴികൾ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സഹകരണം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications