സൗദി വില കുറച്ചു, വാങ്ങിക്കൂട്ടി ഇന്ത്യ: ഇറക്കുമതിയില്‍ വന്‍ വർധനവ്, പക്ഷെ ഇറാഖിന് വന്‍ തിരിച്ചടി
പരമ്പരാഗത സ്രോതസ്സായ സൗദി അറേബ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ വന്‍ വർധനവ്. ഫെബ്രുവരിയിൽ പ്രതിദിനം 8,33,590 ബാരലിലധികം (ബി/ഡി) ബാരലാണ് സൗദിയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. ഗള്‍ഫ് രാജ്യത്തില്‍ നിന്നുമുള്ള നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലുള്ള ഇറക്കുമതിയാണ് ഇതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സൗദി അറേബ്യയുടെ ഫ്ലാഗ്ഷിപ്പ് ഗ്രേഡ്, അറബ് ലൈറ്റ് എന്നിവയുടെ വില മയപ്പെടുത്തിയതും യുഎസിൻ്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധം മൂലം റഷ്യൻ ക്രൂഡ് ഓയിൽ കൊണ്ടുവരുന്ന കപ്പലുകളുടെ എണ്ണത്തിൽ കുറവുണ്ടായതുമാണ് സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ചത്.

വോർടെക്‌സയുടെ കണക്കനുസരിച്ച്, ഇന്ത്യയിലേക്കുള്ള സൗദി അറേബ്യൻ ക്രൂഡ് ഓയിൽ കയറ്റുമതി വർഷം തോറും 28 ശതമാനവും കഴിഞ്ഞ മാസം 21 ശതമാനവും വർദ്ധിച്ചു. മൊത്തത്തിൽ ഇറാഖ്, യുഎഇ, യുഎസ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ അളവിൽ ഇറക്കുമതി ചെയ്തതിനാൽ ഫെബ്രുവരിയിൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 3 ശതമാനം ഇടിഞ്ഞ് 4.46 ദശലക്ഷം ബാരലായി.
"സൗദി ക്രൂഡിൻ്റെ ഹെവി ഒഫീഷ്യൽ സെല്ലിംഗ് പ്രൈസ് (ഒഎസ്‌പി) കിഴിവാണ് ഫെബ്രുവരിയിൽ ഇന്ത്യയുടെ സൗദി ക്രൂഡ് ഇറക്കുമതി വർദ്ധിപ്പിക്കാനുള്ള പ്രധാന കാരണം." എന്നാണ് വോർടെക്‌സയുടെ എപിഎസി അനാലിസിസ് മേധാവി സെറീന ഹുവാങിനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.
2024 ഫെബ്രുവരിയിൽ, സൗദി അറേബ്യ ഏഷ്യയിലെ അറബ് ലൈറ്റ് വില ഒമാൻ/ദുബായ് എന്നിവയെ അപേക്ഷിച്ച് ബാരലിന് 1.50 ഡോളറായി നിശ്ചയിച്ചിരുന്നു. 2021 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത് ജനുവരിയിൽ, ലോകത്തിലെ മുൻനിര ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി ഒമാനേക്കാൾ ബാരലിന് 2 ഡോളർ കുറവിലാണ് ക്രൂഡ് ഓയില്‍ വിറ്റത്.
"റഷ്യയുമായുള്ള വിതരണ പ്രശ്‌നങ്ങൾ തുടരുകയും ചെയ്യുന്നതിനാൽ, മിഡിൽ ഈസ്റ്റേൺ ഗ്രേഡുകൾക്ക് ഇന്ത്യൻ റിഫൈനർമാരുടെ പിന്തുണ തുടർന്നും ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, അറ്റ്‌ലാൻ്റിക് ബേസിൻ ചരക്കുകളെ നേരിടാൻ സൗദികൾ മത്സരിക്കുകയാണ്, "വ്യാപാര വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.
മറുവശത്ത്, ഇറാഖിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഫെബ്രുവരിയിൽ 34 ശതമാനം ഇടിഞ്ഞ് 7,85,586 ബി/ഡി ആയി. 2023 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സൗദിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിൻ്റെ മുൻനിര ഗ്രേഡ് ബസ്റ മീഡിയത്തിൻ്റെ വില ബാരലിന് 76-82 ഡോളർ ആയതും ഇറക്കുമതി കുറയാന്‍ കാരണമായി. നിലവില്‍ നിലവിൽ, അറബ് ലൈറ്റ് ബാരലിന് 82.66 ഡോളറിലും ബസറ മീഡിയം 80.22 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 9 ശതമാനം ഉയർന്ന് 1.42 mb/d ആയിട്ടുണ്ട്. എന്നാല്‍ വാർഷികാടിസ്ഥാനത്തിലുള്ള കണക്കുകളില്‍ കഴിഞ്ഞ മാസം 12 ശതമാനത്തിലധികം ഇടിവുണ്ടായി. യുഎസും പാശ്ചാത്യ രാജ്യങ്ങളും ഉപരോധം കർശനമാക്കിയതും ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് കുറക്കുകയായിരുന്നു.












Click it and Unblock the Notifications