സൗദിയുടെ വീഴ്ചയില്‍ ആരും സന്തോഷിക്കേണ്ട: വന്‍ തിരിച്ച് വരവ് നടത്തും, കൂടെ ഇറാഖുമുണ്ടാകും
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യം റഷ്യയാണ്. 2024 ന്റെ തുടക്കത്തിലും ഇന്ത്യന്‍ വിപണിയിലെ ആധിപത്യം റഷ്യ തുടരുകയാണ്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ വരും മാസങ്ങള്‍ റഷ്യയെ സംബന്ധിച്ച് അത്ര ഗുണകരമായിരിക്കില്ലെന്നാണ് കമ്മോഡിറ്റി മാർക്കറ്റ് അനലറ്റിക്സ് സ്ഥാപനമായ കെപ്ലർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നത്.
റഷ്യന്‍ എണ്ണയുടെ കുറഞ്ഞ വിലക്കിഴിവ്, ഇന്ത്യൻ റിഫൈനർമാരും റഷ്യൻ വിതരണക്കാരും തമ്മിലുള്ള പേയ്‌മെൻ്റ് പ്രശ്‌നങ്ങൾ, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങള്‍, ഇന്ത്യയുടെ ഇന്ത്യയുടെ പരമ്പരാഗത എണ്ണ വിതരണക്കാരായ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ശക്തമായ വെല്ലുവിളി എന്നിവ കാരണം ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വിതരണം കുറഞ്ഞേക്കാമെന്നാണ് റിപ്പോർട്ട്.

ഉക്രെയ്ൻ അധിനിവേശത്തെത്തിന് പിന്നാലെയാണ് ഇന്ത്യൻ റിഫൈനർമാർ വലിയ തോതില്‍ റഷ്യൻ എണ്ണ വാങ്ങാന്‍ തുടങ്ങിയത്. പാശ്ചാത്യ രാജ്യങ്ങൾ എണ്ണയില്‍ നിന്ന് പിന്മാറാൻ തുടങ്ങിയപ്പോൾ റഷ്യ തങ്ങളുടെ ക്രൂഡ് ഓയിലിന് വലിയ തോതിലുള്ള കിഴിവുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയത് ഇന്ത്യ മുതലെടുക്കുകയായിരുന്നു. ഉക്രെയ്നിലെ യുദ്ധത്തിന് മുമ്പ്, ഇന്ത്യയുടെ എണ്ണ വ്യാപാരത്തിൽ റഷ്യക്ക് നാമമാത്രമായ പങ്ക് മാത്രമായിരുന്നു ഉണ്ടായിരുന്നു.
റഷ്യയുടെ വരവോടെ വലിയ തിരിച്ചടി നേരിട്ടത് പരമ്പരാഗത വ്യാപാര ഘടകകക്ഷികളായ ഇറാഖിനും സൗദി അറേബ്യയ്ക്കുമായിരുന്നു. ഇറാഖ് അടുത്തിടെ വ്യാപാരം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസം പോലും സൗദി അറേബ്യയുടെ ഇറക്കുമതിയില്‍ വലിയ ഇടിവുണ്ടായി. എന്നാല്‍ വരും മാസങ്ങളില്‍ സൗദി അടക്കം ശക്തമായ രീതിയില്‍ തിരിച്ച് വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മാർച്ചിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 1.7 ദശലക്ഷം ബാരൽ ആയിരുന്നു. കെപ്ലറില്‍ നിന്നുള്ള പ്രാഥമിക കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് വരും ഇത്. കഴിഞ്ഞ വർഷം മെയ്-ജൂലൈ കാലയളവിൽ റഷ്യയുടെ വിഹിതം രണ്ട് ദശലക്ഷം ബിപിഡിക്ക് മുകളിലായിരുന്നു. ഏജൻസിയുടെ പ്രവചനമനുസരിച്ച്, 2024-ൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 1.5 ദശലക്ഷം ബിപിഡി വരെ ആയേക്കാം. എന്നാല്‍ അതില്‍ താഴെ പോകാന്‍ സാധ്യതയില്ല.
നേരത്തേ ബാരലിന് 15 ഡോളറോളം കിഴിവായിരുന്നു ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യ നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് അത് 4 ഡോളർ വരെയായി താഴ്ന്നു. ഇറാഖും സൌദിയും അടങ്ങുന്ന അറബ് രാജ്യങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ വിപണി അവർക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഇടമാണ്. അതുകൊണ്ട് തന്നെ നഷ്ടമായ വിഹിതം തിരിച്ച് പിടിക്കാന്‍ വിലക്കുറവ് അടക്കമുള്ള വിദ്യ പയറ്റാന്‍ അവരും ഒരുങ്ങുകയാണ്.
ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറിയെങ്കിലും ഇറാഖും സൗദി അറേബ്യയും ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ സ്രോതസ്സുകളായി ഇപ്പോഴും തുടരുകയാണ്. ഷിപ്പ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി മാർച്ചിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 24 ശതമാനമാണ്. അതേസമയം, ഇതേമാസം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ സൗദി അറേബ്യയുടെ വിഹിതം 15 ശതമാനമായിരുന്നു.












Click it and Unblock the Notifications