റഷ്യക്ക് പണികൊടുത്ത് യുഎസ്: സൗദിക്കും ഇറാഖിനും കോളടിച്ചു, ഇന്ത്യയിലെ സമവാക്യങ്ങള്‍ മാറും
യുഎസ് ഉപരോധം കർശനമാക്കുന്നത് റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിന് വലിയ പ്രതിസന്ധികളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള വരവ് കുറയുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ശക്തമാക്കാന്‍ ഇന്ത്യന്‍ റിഫൈനറിമാരെ നിർബന്ധിതരാക്കുന്നുവെന്നും അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യ ഇപ്പോഴും ഇന്ത്യയിലേക്കുള്ള പ്രധാന വിതരണക്കാരാണ്. എന്നാൽ നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ റിഫൈനർമാർ മറ്റിടങ്ങളിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയില്‍ വാങ്ങിയേക്കുമെന്ന സൂചനയുണ്ടെന്നാണ് ഇടപാടിനെക്കുറിച്ചുള്ള അറിവുള്ള കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റഷ്യയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ഇന്ത്യ സ്വാഭാവികമായും പരമ്പരാഗത ഇടപാടുകാരയ ഇറാഖും സൗദി അറേബ്യയേയുമാണ് കൂടുതലായി ആശ്രയിക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള മൊത്തത്തിലുള്ള ഇറക്കുമതി ജനുവരിയേക്കാൾ ഈ മാസം 22% കൂടുതലാണ് എന്നതും ഇതുമായി കൂട്ടി വായിക്കേണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2020 മെയ് ന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവില്‍ ക്രൂഡ് ഓയില്‍ സൗദി അറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയുടെ റിഫൈനർമാർക്ക് താൽപ്പര്യമുണ്ട്. എന്നാൽ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് യുഎസ് അനുമതി ആവശ്യമാണ് എന്നതാണ് പ്രതിസന്ധി. റഷ്യൻ എണ്ണയ്ക്ക് ഇപ്പോൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബാരലിന് രണ്ട് മുതല്‍ നാല് ഡോളർ വരെ മാത്രമാണ് വിലക്കുറവ്. ചൈനയിൽ നിന്നുള്ള ഇടിവ് കാരണം 10 ഡോളറിന് മുകളിലേക്ക് കിഴിവ് വരാന്‍ സാധ്യതയുണ്ടാകില്ല. ഉക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ ഇന്ത്യക്ക് 30 ഡോളർ വരെ വിലക്കിഴിവില്‍ റഷ്യ എണ്ണ നല്‍കിയിരുന്നു.
വലിയ വിലക്കിഴിവ് നല്‍കിയതോടെ യുദ്ധാനന്തരം ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ ഇറക്കുമതി കുതിച്ചുയർന്നു. ഒരു സമയത്ത് ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനത്തോളം റഷ്യയില്‍ നിന്നായിരുന്നു. ഇതോടെ സൌദിയുടേയും ഇറാഖിന്റേയും ഇറക്കുമതി വിഹിതം വലിയ തോതില്‍ കുറഞ്ഞു. എന്നാല്‍ റഷ്യ ഉപരോധം ശക്തമാക്കിയതോടെ സൌദിയും ഇറാഖും വീണ്ടും ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി മാറാന്‍ പോകുകയെന്നാണ് വിവരം.












Click it and Unblock the Notifications